Friday 13 November 2009

സാമൂഹ്യപാഠങ്ങളുടെ വായന






JZ

F«. ¨¨eov



if we can not accept the importance of the world, which considers itself important, if in the midst of that world our laugher finds no echo, we have one choice; to take the world as a whole and make it the object of our game; to turn into a toy.

~Milan Kundera (immortality)


  

Friday 6 November 2009

ആരായിരുന്നു നമുക്ക് വി പി സിംഗ്?

ചരിത്രത്തിലൂടെ നടന്നു പോയവരുണ്ട്. ചരിത്രത്തില്‍ വേറിട്ട നടപ്പാത വെട്ടിയെടുത്തവരും ഉണ്ട്. ചരിത്രത്തെ നിര്‍മ്മിച്ചവരുണ്ട്. വി പി സിംഗ് ഇവരില്‍ ആരാണ്?  നമ്മുടെ മാധ്യമക്കൊണ്ടാട്ടങ്ങളുടെ കല്പിതവികാരങ്ങളുടെ ജ്വാലകള്‍ക്കിടയില്‍ വെറുമൊരു മരണവാര്‍ത്തയിലേക്കു താഴ്ത്തപ്പെട്ടു ആ ചരിത്രനിര്‍മ്മാതവിന്റെ വിടപറയലിനെ. വായിക്കുക താഴെ....പേജുകളില്‍ ക്ലിക്ക് ചെയ്യുക


Sunday 25 October 2009

പ്രണയജിഹാദും മജീദും ചന്ദ്രികയും പിന്നെ മറ്റു ചിലരും


വൈക്കത്തെത്തിയ രമണന്‍

രമ്യനയനങ്ങളാല്‍ കണ്ടൂ,

തരള ചിത്തത്താല്‍ പുല്‍കി,
തെങ്ങോല ഞൊറികളില്‍
മറഞ്ഞ ചന്ദ്രിക പോല്‍
തട്ടത്താല്‍ മുഖം പാതി
മറച്ചിരിക്കും സുഹറയെ.


‘ഒന്നുമൊന്നും രണ്ടല്ല,
ഇമ്മിണി വല്യൊരൊന്ന്’
എന്നുറക്കെപ്പറഞ്ഞ വിരുതന്‍
നാടുവിട്ടോടിയ മജീദൊരുനാള്‍
കണ്ടുമുട്ടീയിടപ്പള്ളിത്തെരുവില്‍
ചന്ദ്രികാചര്‍ച്ചിത രാത്രിയില്‍
പ്രണയഗന്ധിയാം ചന്ദ്രികയെ.
ക്ഷണാല്‍ തളിരിട്ടൂ പ്രണയം
വനപ്പച്ചതന്നാര്‍ദ്രതയില്‍
സൂര്യകാന്തിസ്മിതം പോലെ.


രണ്ടുപേരറസ്റ്റിലായ്, കേമന്‍‌മാര്‍!
മുറിബീഡി വലിച്ചിട്ടതിന്‍
പുകയൂതിക്കൊണ്ടൊരാള്‍ ബഷീര്‍.
വട്ടക്കണ്ണട വിരലാല്‍ നെറ്റിയില-
മര്‍ത്തിക്കൊണ്ടൊരാള്‍ ചങ്ങമ്പുഴ.


കുറ്റപത്രത്തിലുണ്ടാരോപണം:
രണ്ടുപേരിവര്‍ ദ്രോഹികള്‍
ചെയ്തിരിക്കുന്നു, കുറ്റം
കൊടും ഭീകരമതോ, ലൌ ജിഹാദ്!


സ്നേഹമധുരം സ്വരവീചികള്‍
‘സ്നേഹിക്കയില്ല ഞാന്‍ 
നോവുമാത്മാവിനെ1
സ്നേഹിച്ചിടാത്തൊരു 
തത്വശാസ്ത്രത്തെയും.’
പാസിന്റെ വരികള്‍ 
പ്രസരിക്കുന്നുണ്ടീ താളില്‍
‘പ്രേമിക്കലല്ലോ സമരം, 
രണ്ടുപേര്‍ ചുംബിക്കവേ 
മാറുന്നു നാം വാഴും ലോകം.’2


1. വയലാറിന്റെ വരികള്‍
2. ഒക്ടോവിയോ പാസിന്റെ വരികള്‍

Wednesday 14 October 2009

ജോണ്‍ എബ്രഹാം, ബോളിവുഡിലേതല്ലാത്ത.




ജോണ്‍! അവന്റെ നാമം എന്നാണ് വാഴ്ത്തപ്പെടുക! ഏതു ചാരയഷാപ്പില്‍ നിന്ന്? ഏത് ഗണികാഭവനത്തില്‍നിന്ന്? അപകടകരവും ജുഗുപ്സാവഹവുമായ തെരുവിലൂടെ നിര്‍ഭയനായി നടന്നുപോയ ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ വേര്‍പാടോടെ നമ്മുടെ ഭാവുകത്വത്തിന് താങ്ങാനാവാത്ത തീക്ഷണസ്വരൂപമുള്ള ഒരു ജീനിയനിസ്സിനെയാണ് നഷ്ടമായത്. അഗ്രഹാരത്തില്‍ കഴുതൈ എന്ന ഒരു ചിത്രം.ചെറിയാച്ചന്റെ ക്രൂരക്ര്‌ത്യങ്ങള്‍ എന്ന മറ്റൊന്ന്. ഒടുവില്‍ അമ്മ അറിയാന്‍.... ജോണിന്റെ ചിത്രങ്ങളില്‍നിന്ന് മൂന്നു വിശുദ്ധജന്മങ്ങള്‍. വാഴ്ത്തുന്നവരുടെ നാവുകളില്‍ നിന്നല്ല ജീനിയസ്സിനെ തിരിച്ചറിഞ്ഞവരുടെ അകക്കാമ്പില്‍ നിന്നാണ് ജോണിന്റെ ഓര്‍മപ്പാട്ടുകള്‍ ഉണരുന്നത്.

Thursday 8 October 2009

മോഹന്‍ലാലിന്റെ അമ്മ ദേഹവിരുന്നില്‍



‘ദേഹവിരുന്ന്‘ എന്ന കഥാസമാഹാരം ഇറച്ചിയും അധികാരവും കാമവും ചോരയും കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ സമസ്യകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ‘മോഹന്‍ലാലിന്റെ അമ്മ’ എന്ന കഥ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പറഞ്ഞതുപോലെ നടപ്പുസദാചാരത്തിന്റെ വക്കുകള്‍ ഒടിക്കുന്നുണ്ട് എന്നാണ് വിശാസം. സി. വി. ശ്രീരമന്റെ അവതാരിക എന്റെ പുസ്തകത്തിനുള്ള അനുഗ്രഹമാണ്. വായനയുടെ ഏത് തുറമുഖത്താണ് എന്റെ പുസ്തകം നങ്കൂരമിടുന്നതെന്ന് അനുവാചകരാണ് നിശ്ചയിക്കുന്നത്.
ഇതിനിടയില്‍ വായിച്ചവര്‍ക്ക് നന്ദി. വായിക്കാനിരിക്കുന്നവരോടൊന്നും കാര്യമായി പറയാനില്ല.
വായിച്ച് നല്ല സ്വന്തം നിരീക്ഷണങ്ങള്‍ നടത്തിയവര്‍ക്ക് നന്ദി. അതില്‍ സന്തോഷിക്കുന്നു.
വായനയില്‍ താല്പര്യമുള്ളവര്‍ തരപ്പെടുമ്പോള്‍ വാങ്ങുക. വായിക്കുക. നിശിതമായ അഭിപ്രായം കുറിക്കുക.
പുസ്തകം നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ മുടക്കിയ പണം തിരികെ തരുന്നതാണ് എന്ന് പറയാനുള്ള വകതിരിവൊന്നും എനിയ്ക്കില്ല. പുസ്തകം ഒലീവിലും ഇതര സ്ഥാപനങ്ങളിലും കിട്ടുമെന്നാണ് അറിവ്. നാല്പത് രൂപയാണ് വില.
ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്.
പുസ്തകത്തിന്റെ സ്ലൈഡുകള്‍ താഴെ കൊടുത്തിട്ടുണ്ട്.
ചിത്രത്തിന് സംഗീത് ശിവനോട് കടപ്പാട്.

Friday 2 October 2009

മനുഷ്യച്ചങ്ങല വിമര്‍ശിക്കപ്പെടേണ്ടതോ?



മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളുടെയും അധികാരങ്ങളുടെയും പിറകില്‍ നിരവധി സമരങ്ങളുടെ ചരിത്രവീര്യമുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഏറ്റവും അടുത്ത ഭൂതകാലത്തില്‍ നിന്നുള്ള തീക്ഷ്ണാനുഭവത്തെ ഉദാഹരിക്കുകയാണെങ്കില്‍ മഹാത്മജിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ വിമോചനത്തിനു വേണ്ടി നടന്ന ധീരസമരത്തെ എടുക്കാം. ഒരു സമരത്തെ എങ്ങനെയാണ് ഒരു കേവലമലയാളി എടുക്കേണ്ടത്? സി. പി ഐ എം നടത്തുന്നതുകൊണ്ടു മാത്രം സമരത്തെ ന്യായീകരിക്കാനും ഭരണകൂട തീരുമാനത്തെ ശകാരിക്കാനും പറ്റുമോ?
             കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആസിയാന്‍ കരാറിനോടുള്ള പ്രതിഷേധസൂചകമയാണ് സി പി ഐ എം കേരളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇതിനു മുമ്പ് ആ പാര്‍ട്ടി രണ്ടു തവണ മനുഷ്യച്ചങ്ങല തീര്‍ത്തിട്ടുണ്ട്. അതിലൊന്നില്‍ ഈ ലേഖകനും പങ്കെടുത്തിയട്ടുണ്ട്. അന്നും ഇന്നും ഞാന്‍ സി പി ഐ എമ്മില്‍ അംഗമായിരുന്നിട്ടില്ല. എന്നാല്‍ ഒരു ജനകീയപ്രസ്ഥാനം മുന്നോട്ടു വെക്കുന്ന സമരം തീര്‍ത്തും സാമൂഹിക പ്രസക്തിയുള്ളതാണെങ്കില്‍ അതില്‍ ആര്‍ക്കും സഹകരിക്കാം.
            1967 ല്‍ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യാന്‍ രൂപപ്പെട്ടതാണ് ആസിയാന്‍(അസോസിയേഷന്‍ ഓഫ് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ്). ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, മ്യാന്മര്‍, ബ്രൂണെ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവയാണ് അതിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാര കരാര്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തികദുരിതത്തിലേക്ക് കൂപ്പികുത്ത്മെന്നുള്ളത് ആസിയാന്‍ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഭൌമവിഭവങ്ങളുടെ പൊതുസ്വഭാവം ലളിതാമായി പഠിച്ചാല്‍ മനസ്സിലാകും. വിശേഷിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാകും. കേരളജനതയില്‍ നല്ലൊരുഭാഗം മവുഷ്യവിഭവം കയറ്റുമതിയിലൂടെയും വെള്ളക്കോളര്‍ തൊഴിലുകളിലൂടെയുമാണ് അതിജീവനം നടത്തുന്നതെങ്കിലും ഭൂരിപക്ഷവും പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നത്  കാര്‍ഷികമേഖലയെ തന്നെയാണ്.
               ആസിയാന്‍ കരാര്‍ നിലവില്‍ വന്നാല്‍ അത് കേരളത്തിന്റെ ജീവിതാവസ്ഥയെ കണിശമായും ആപത്കരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആപ്ത്കരമായി ബാധിക്കാനിടയുള്ള കേരള വിഭവങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.



               രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരികവും സമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളും കരാറുകളും ഇത് ആദ്യമായല്ല. അത് മനുഷ്യസമൂഹം അതിന്റെ കൂട്ടായ്മ രൂപപ്പെടുത്തിയ കാലം മുതലേ ഉണ്ട്. അത് ആഗോളസമൂഹക്രമത്തിന്റെ ഭാഗമാണ്. അങ്ങനെത്തന്നെയാണ് മനുഷ്യന്റെ രാജ്യാന്തരമായ ആദാനപ്രദാനങ്ങള്‍ പുഷ്ടിപ്പെട്ടിട്ടുള്ളത്. എന്നാല്‍ മനുഷ്യ സംസ്കാരത്തെ ഉത്തേജിപ്പിച്ച ബന്ധങ്ങളും കരാറുകളും തുല്യലാഭത്തിലും പരസ്പര ബഹുമാനത്തിലും വിളക്കിയെടുത്തതായിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ സാക്ഷികളാകുന്ന കരാറുകള്‍ ഏകധ്രുവലാഭത്തിലും വഞ്ചനയിലും കലര്‍ന്നാണ് കിടക്കുന്നത്.

         അതുകൊണ്ടുതന്നെ ആസിയാന്‍ കരാറിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിക്കാന്‍ കഴിയാത്തതിനെതിരെ നമ്മള്‍ പ്രതിഷേധിക്കും. നമ്മള്‍ എന്നു പറഞ്ഞാല്‍ മുഖ്യമായും രഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനുമുമ്പ് ഗാട്ട് കരാറിനെതിരെയും ഇടതു പാര്‍ട്ടികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. അന്നും വഴിയോരങ്ങളില്‍ മാറി നിന്ന് വിമര്‍ശിച്ചവരും കളിയാക്കിയവരും ‘ഇവര്‍ക്കൊന്നും വേറെ പണിയില്ലെ; എന്നൊക്കെ പറഞ്ഞവരും ഉണ്ട്. കാലം കടന്നു പോയി. നമ്മുടെ വയനാട്ടിലും ഇടുക്കിയിലുമുള്ള കര്‍ഷകര്‍ ഒന്നൊന്നായി ആത്മഹത്യ ചെയ്തു. അപ്പോള്‍ ആളുകള്‍ ചോദിച്ചു: എന്തുകൊണ്ട് അത്മഹത്യകള്‍? സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുന്നില്ല എന്ന് പരാതി. എന്നാല്‍ ജനവിരുദ്ധമായ കരാര്‍ മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ നമ്മുടെ ചോദ്യങ്ങള്‍ എവിടെയായിരുന്നു? രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നമ്മുടെ ധാര്‍മികരോഷം എവിടെയായിരുന്നു? നമ്മള്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ ഭരണകൂടം നമുക്കെതിരെയുള്ള സന്നാഹങ്ങള്‍ നടത്തുന്നു. അതുകൊണ്ടാണ് യശ:ശരീരനായ പൌലോസ് മാര്‍ പൌലോസ് ചോദിച്ചത്: നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം? നമ്മള്‍ നമ്മുടെ നിശബ്ദത തുടരുന്നിടത്തോളം ഗാലറിയിലിരുന്ന് കളി കാണുന്നിടത്തോളം പ്രതിബദ്ധതയും പ്രതികരണശേഷിയും ഉള്ള ഒരു ജനതയാണ് നമ്മളെന്നു പറയാന്‍ സാധ്യമല്ല.
         ഭരകൂടത്തിന്റെ ജനവിരുദ്ധനയത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു വരുമ്പോള്‍ അതിനെതിരെ സങ്കുചിത താല്പര്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആസിയാന്‍ കരാറിന്റെ കെടുതികള്‍ മലയാളിയെ ചൂഴ്ന്ന് വളരാന്‍ തുടരുമ്പോള്‍ നമ്മള്‍ ചോദിക്കും: എന്താ ഇങ്ങനെ? അന്ന് ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ആരും ഉണ്ടാവില്ല.
         സി പി ഐ എം തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയെ നമുക്ക് അനുകൂലിക്കാമോ? സി പി ഐ എം കേരളത്തിലെ എറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന് മറ്റു പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ ജനകീയ അടിത്തറയുണ്ട്. പക്ഷെ നമുക്കിടയില്‍ ഒരസ്ക്യതിയില്ലെ? സി പി ഐ എമ്മോ? അത് വേണ്ട. കേരള രാഷ്ട്രീയത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് സി പി ഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ നിഷേധിക്കാനാവില്ല.  ഇന്നും സി പി ഐ എമ്മിനകത്തും പുറത്തും ആഴത്തിലുള്ള മനുഷ്യനന്മയിലും സാമൂഹിക ബോധത്തിലും ആവേശം കൊള്ളുന്ന ഒരു ക്ഷുഭിതജനതയുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ആര്‍ക്കും എങ്ങനെയും വിശദീകരിക്കാം. വിമര്‍ശിക്കാം. പക്ഷെ വസ്തുത വസ്തുതയായി നിലനില്‍ക്കും.
           ഇത്രയുമെഴുതിയത് മുഖ്യധാരാ മാധ്യമങ്ങളിലും ബ്ലോഗുകളിലും സി പി ഐ എമ്മിനെയും മനുഷ്യച്ചങ്ങലയേയും അടിസ്ഥാനമില്ലാതെ ശകാരിക്കുന്ന പ്രതികരണങ്ങള്‍ കണ്ടതിനാലാണ്. പോകുന്ന പോക്കില്‍ സി പി എം എമ്മിന്റെ മണ്ടക്ക് ഒരു കിഴുക്ക് എന്ന രീതി മാറണം. ഓട്ടോറിക്ഷയുടെ എഞ്ചിന്‍ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിക്കുന്ന ലേഖനത്തിലും സി പി എം എമ്മിനെ ഒന്നു ഞേടണം എന്നത് അത്ര അശാസ്യമല്ല. അതുകൊണ്ടാണ് കവിതയും കഥയും അതിന്റെ പരിസരങ്ങളുമായി ഇടപഴകുന്ന ഈ ബ്ലോഗില്‍ ഒരു രാഷ്ട്രീയ വിഷയം എടുത്തിട്ടത്. രാഷ്ട്രീയം സംസകാരത്തില്‍ നിന്ന് വേറിട്ട സ്വത്വമല്ല എന്നും ഞാന്‍ കരുതുന്നു.
          എന്തുകൊണ്ടാണ്‍ നമ്മള്‍ ഇടതു പാര്‍ട്ടികളെ വിമര്‍ശിക്കുന്ന ആവേശത്തോടെ കോണ്‍ഗ്രസിനേയോ ബിജെപിയേയോ വിമര്‍ശിക്കാത്തത്? കോണ്‍ഗ്രസിന് അതിന്റെ ധാര്‍മികത എന്നേ നഷ്ടമായി എന്നതിനാലാണ്. അവര്‍ പോലും അത് സമ്മതിക്കുനതാണ്. ബിജെപിയാണെങ്കില്‍ അതിന്റെ ജൈവരൂപത്തില്‍ തന്നെ ജനവിരുദ്ധമാണ്. ബാക്കിയുള്ളത് ചരിത്രത്തില്‍ നീണ്ടു കിടക്കുന്ന ഇടതു പാര്‍ട്ടികളാണ്. ശരാശരി കേരളീയന്റെ ഗോപ്യമായ ഇടതു മനസ്സ് ഇടതു പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടിരിക്കും. അത് ഒരു തെളിഞ്ഞ പ്രഭാതം കാണാനുള്ള കൊതി മൂലമൊന്നുമല്ല. തമ്മില്‍ ഭേദപ്പെട്ട ഒരു സമൂഹജന്മം കാണാനുള്ള വെറും ആഗ്രഹം മാത്രമാണ്.



     അതിനാല്‍ ഈ സമരത്തിലെങ്കിലും ആസിയാന്‍ കരാറിനെതിരെ നമുക്ക് സി പി ഐ എമ്മിനോടൊപ്പം നില്‍ക്കാം.  നമ്മുടെ ഗിരിച്ചെരുവുകളില്‍ നിന്ന് ആത്മഹത്യകളുടെ ചങ്ങല കടലോരത്തേക്ക് വ്യാപിക്കാതിരിക്കാന്‍. നമ്മുടെ പൈത്ര്‌ക വിഭവങ്ങള്‍ കൊള്ളയടിക്കാതെ സംരക്ഷിക്കപ്പെടാന്‍. യുദ്ധം തോല്‍ക്കുന്നതാണെങ്കിലും ധര്‍മയുദ്ധമാണെങ്കില്‍ അത് തുടര്‍ന്നേ പറ്റൂ. കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ഇതൊക്കെ ചില നാടകങ്ങളല്ലെ എന്നു ധരിക്കുന്നവര്‍ക്ക് പിന്നീട് ‘ഈശ്വരാ...‘ എന്ന് പരിതപിക്കാം.

Tuesday 29 September 2009

കെന്‍ സാരോ വിവ

ബെഞ്ചമിന്‍ മൊളോയിസിനു ശേഷം കറുത്ത വന്‍‌കരയെന്ന് വെണ്‍‌തൊലി വന്‍‌കര ചാപ്പകുത്തിയ ആഫ്രിക്കയില്‍ ഉദിച്ചുയര്‍ന്ന ശ്യാമസൂര്യനാണ് സാരോ വിവ. പാശ്ചാത്യ സാമ്രാജ്യത്വം നക്കിത്തുടച്ച് അവശിഷ്ടമാക്കിയ ആഫ്രിക്ക ഒരു ഇരുണ്ട വന്‍‌കരയല്ല. അത് മനുഷ്യകുലത്തിന്റെ ഈറ്റില്ലമാണത്രെ. എന്നിട്ടും നിരന്തരമായ ചൂഷണത്തിന്റെ ഇരകളായി അവര്‍ മാറി. നൈജര്‍ നദീതടത്തില്‍ ഷെല്‍ പോലുള്ള ബഹുരാഷ്ട്ര ഭീമന്‍‌ എണ്ണക്കമ്പനികള്‍ നടത്തുന്ന അതിരില്ലാത്ത ചൂഷണം ഒരു പക്ഷേ ലോകത്തു തന്നെ താരതമ്യമില്ലാത്തതായി ഇന്നു മാറിയിട്ടുണ്ട്. കഥയും കവിതയും ചലച്ചിത്രവുമെല്ലാം പോരാട്ടത്തിന്റെ സമരപ്രദേശങ്ങളാക്കി മാറ്റി വിവ.
(വായിക്കുക, സൌദി ടൈംസില്‍ പ്രസിദ്ധീകരിച്ചത്)
കൂടുതല്‍ വ്യക്തമായി വായിക്കാന്‍ പേജ് ഇമേജുകളില്‍ ക്ലിക് ചെയ്യുക.





Thursday 24 September 2009

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍




എം.ഫൈസല്‍



ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്. ഞാന്‍ തെരുവില്‍ വെച്ച് വേദനയാല്‍ പരിക്ഷീണനായ ഒരാളെ കണ്ടുമുട്ടി. ക്ഷണിച്ചപ്പോള്‍ അയാള്‍ വീട്ടിലേക്കു വന്നു. എന്റെ പത്നിയും മക്കളും ഞാനും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞുപോയി.
അയാള്‍ പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപിരിഞ്ഞു പോയപോലെ ഞങ്ങള്‍ക്കു തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അകത്തുവരാതെ പുറത്ത് പൂന്തോട്ടത്തില്‍ ഉലാത്തുകയാണ് എന്നാണ് തോന്നിയത്.

ഇങ്ങനെ ഓരോ മനുഷ്യനും പുറത്ത് ഉലാത്തുകയാണ്. ഈ ഉലാത്തലാണ് സഞ്ചാരങ്ങള്‍. ജനനം മുതല്‍ കനലൂതി ജ്വാലയുണ്ടാക്കുന്ന പോലെ സ്വന്തം ഇത്തിരി ലോകത്തെ വിസ്താരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടുള്ള യാത്രകള്‍. എവിടെ പോകുമ്പോഴും ആ ലോകത്തെ കൂടെ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ എവിടെയായിരുന്നാലും ആ വളയത്തിലേക്ക് തിരിച്ചു നടക്കുന്നു. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ.
ജലാലുദ്ദീന്‍ റൂമി അദ്ദേഹത്തിന്റെ കവിതയില്‍ പുറപ്പെട്ടു പോയവന്റെ വേപഥുവിന് ഒരടിക്കുറിപ്പെഴുതുന്നു. ദൂരത്തായിപ്പോയവന് ഒറ്റദുഖ:മേയുള്ളൂ. എന്നിനി തിരിച്ചെത്തി സ്വഭവനത്തില്‍ അന്തിയുറങ്ങാമെന്ന്.
കടലാസിലെ എഴുത്തിന്റെ ഇടവേളകളില്‍ വെറുമെഴുത്തായി തുടങ്ങിയതാണ് പിന്നീട് ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്ന സഞ്ചാരങ്ങളായി പരിണമിച്ചത്. അത് ബ്ലോഗെഴുത്ത് വെറും നിലത്തെഴുത്തല്ല എന്ന നവബോധത്തിനു സമാന്തരമായി പച്ചപിടിച്ചതാണ്.

ഞാന്‍ പിറകില്‍ വിട്ടുപോന്നതെന്തോ അതാണ് ഞാന്‍. വിട്ടു പോകു
ന്നിടത്താണ് ഓരോ മനുഷ്യന്റെയും അലച്ചില്‍. ഉടലെടുക്കുന്ന ഓരോ ജീവിയും ഈ അലച്ചിലിന്റെ വിധേയനാണ്. ജീവിതായോധങ്ങളില്‍നിന്ന് വേഷപ്പകര്‍ച്ചയില്‍ ഒളിച്ചോടി എല്ലാവര്‍ക്കും നിഷ്പ്രയാസം തിരിച്ചെത്താനാവില്ല. ബഷീര്‍ പുറപ്പേട്ട പോലെ ചക്രവാളത്തോളം നീണ്ട യാത്രയാണ് ചിലര്‍ക്കത്. മറ്റു ചിലര്‍ക്ക് അമ്പത്തിയേഴില്‍ ഇ. എം. എസ് മന്ത്രിസഭ ജനിച്ചപ്പോള്‍ തഞ്ചാവൂരിലെ തൊഴില്‍ ഉപേക്ഷിച്ച് വാളയാര്‍ ചുരം കടന്നെത്തിയ ഒ.വി.വിജയനെ പോലെ തിരിച്ചെത്താനാവും. കര്‍ക്കിടകമഴക്കു വേണ്ടി മരുഭൂമിയിലെ നാടുമാറി ജീവിതമവസാനിപ്പിച്ചു വന്ന വി. കെ. ശ്രീരാമന്റേതും തിരിച്ചെത്തലാണ്. പക്ഷെ അടുത്തിരിക്കുമ്പോളല്ല അകലത്തായിരിക്കുമ്പോളാണ് എല്ലാ പ്രണയങ്ങളും തീക്ഷ്ണമാകുന്നത്. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ പ്രണയത്തിന്റെ കാല്‍നടയാണ്. വഴിയോരങ്ങളോടുള്ള പ്രണയം. സന്ധ്യയില്‍ പരക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തോടുള്ള പ്രണയം. പിറ്റേന്നത്തെ സദ്യയ്ക്ക് ഊട്ടുപുരകളില്‍ കാലമാകുന്ന സദ്യവട്ടങ്ങളോടുള്ള പ്രണയം.
ഗുര്‍വായൂര്‍ കേള്‍വി കേട്ടത് ശ്രീക്ര്‌ഷണ ദര്‍ശനത്തിനാണ്. ക്ര്‌ഷണന്‍ മീരയുടേതാണ്. ഗോപികമാരുടേതാണ്. പ്രണയത്തിന്റെയും ഭക്തിയുടെയും സംഗ്രാമതന്ത്രങ്ങളുടേതുമാണ് ക്ര്‌ഷണന്‍. ക്ഷേത്രം ഭക്തിയുടെ. ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുന്നത് പ്രണയം. ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.
കുട്ടിയായിരിക്കുമ്പോഴാണ് മൂത്താപ്പ പറഞ്ഞത്.
മോന്‍ പോയി ഭാരതീല്‍ന്ന് മസാലദോശ വാങ്ങിക്കൊണ്ടാ.

മൂത്താപ്പ വയറ്റില്‍ ഒരു ഓപറേഷനു ശേഷം കച്ചവടത്തില്‍ നിന്ന് വിരമിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഞാന്‍ ഹൈസ്കൂളില്‍
പഠിക്കുന്ന കാലം. സൈക്കിളെടുത്ത് പടിഞ്ഞാറെ നടയിലെ കൊളാടി ബില്‍ഡിങ്ങിലുള്ള ഭാരതി ഹോട്ടലിലെത്തി. പിന്നീട് ആ യാത്ര ശീലിച്ചു. മസാലദോശക്ക് ഭാരതി ഹോട്ടല്‍ എന്ന പര്യായം അങ്ങനെ മനസ്സിലുറച്ചു. മൂത്താപ്പാടെ മരണശേഷവും നടക്കലേക്കു നടക്കുമ്പോള്‍ കാലുകള്‍ ആദ്യം പോവുക ഭാരതി ഹോട്ടലിലേക്കാണ്. വാതില്‍ക്കല്‍ എന്നെ കാണുമ്പോള്‍ വലതു കൈയ്യില്‍ ആറു വിരലുകളുള്ള സൌമ്യനായ ബെയറര്‍ വിളിച്ചു പറയും.

ഒര് മസാലേയ്...

അതു തിന്ന് പകുതിയാകുമ്പൊഴേക്ക് അയാള്‍ എന്നോട് ചോദിക്കാതെ ഒന്നുകൂടെ ഓര്‍ഡര്‍ ചെയ്യും. രണ്ടു മസാലദോശ. അതാണ് എന്റെ കണക്ക്. അതയാള്‍ക്ക് ശീലമായി.

ആ രുചിയില്‍ മസാലദോശ പിന്നെ എവിടെ നിന്നും കഴിച്ചിട്ടില്ല.
പ്രസാദെന്ന എന്റെ ചങ്ങാതിയുമായി പ്രീഡിഗ്രികാലത്ത് ഞാന്‍ നടത്തിയ യാത്രകള്‍ ആദ്യം വിശ്രമിക്കുക അന്നത്തെ ടൌണ്‍ഷിപ്പ് ലൈബ്രറിയിലായിരുന്നു. അവിടെ വായനക്കു വേണ്ടിയുള്ള തിരച്ചില്‍. കാലക്രമത്തില്‍ അവിടത്തെ കാറ്റ്ലോഗുകള്‍ മന:പാഠമായി, ലൈബ്രേറിയനേക്കാള്‍. ഏട്ടാമത്തെ ബി ക്ലാസ് അംഗമായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അമിതമായ വരിസംഖ്യാ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരു സമരത്തിന്റെ ഭാഗമായി അവിടത്തെ അംഗത്വം ഉപേക്ഷിച്ചു. വായനശാലയും അതിനു മുമ്പിലുള്ള പൂന്തോട്ടവും അതിലെ ഗാന്ധിപ്രതിമയും അതിനു ചുറ്റുമുള്ള സിമന്റു ബെഞ്ചുകളിലെ ചര്‍ച്ചകളും കൊറിച്ച കപ്പലണ്ടികളും ഓര്‍മയുടെ ഭാഗമാണ്. ചായയോടൊപ്പം സ്വസ്ഥമായ ചര്‍ച്ചകള്‍ക്ക് കെ.ടി.ഡി. സി.യുടെ നന്ദനം ഭക്ഷണശാലയുണ്ടായിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസ് പെട്ടെന്ന് ആളുകള്‍ വന്നെത്തുന്ന കിഴക്കേ നടയിലാണ് ഇന്നും. അവിടെ കൂടുതല്‍ ചടഞ്ഞിരിക്കാനാവില്ല.
കൈവശം പണമില്ലാതാകുമ്പോള്‍ മലയാളത്തിലുള്ള, ഏതെങ്കിലും കാലം കഴിഞ്ഞ റെസീപ്റ്റ് പുസ്തകമെടുത്ത് സത്രം ഹാള്‍ പരിസരത്തേക്കു പോകും. അന്യസംസ്ഥാനക്കാരായ ഭക്തരുടെ വാഹനങ്ങള്‍ അവിടെ ഉണ്ടാകും. റെസീപ്റ്റ് കീറിക്കൊടുത്ത് പണം കൈപ്പറ്റി നേരെ കോഫീ ഹൌസിലേക്ക്. ഇക്കാര്യത്തില്‍ പ്രിയ ചങ്ങാതി ഹക്കീമിന്റെ തൊലിക്കട്ടിയായിരുന്നു വലിയ ശക്തി.
കോഫീ ഹൌസ് മിക്കവാറും മധ്യവര്‍ഗ അരാഷ്ട്രീയ നഗരയുവത്വത്തിന്റെ താവളമായി മാറി. അവരുടെ അജണ്ട വേറെ. അങ്ങനെ രണ്ടു കപ്പു കാപ്പിക്കു ചുറ്റും എട്ടാള്‍ കണക്കേ ഞങ്ങള്‍ കോഫീ ഹൌസു വിട്ട് ഇന്ത്യാ സര്‍ക്കാറിന്റെ ഇന്ത്യന്‍ കോഫീ ബോഡു റെസ്റ്റോറെന്റില്‍ സമ്മേളിച്ചു.ചര്‍ച്ചകളുടെ മേല്‍ ചര്‍ച്ചകള്‍. അവിടെയെത്താത്ത കഥാപാത്രങ്ങളില്ല.
ആന്റേട്ടന്റെ മാംസളഭംഗിയുള്ള കൊച്ചുകഥകള്‍. സൈമേട്ടന്റെ ഉപമകള്‍. കര്‍ണംകോടന്റെ ഗസല്‍ഭ്രമങ്ങള്‍. പ്രമോദിന്റെ ചങ്ങാതിക്കൂട്ടം വിശാലമാക്കാനുള്ള നെട്ടോട്ടങ്ങള്‍...
റാസല്‍ഖൈമയില്‍ നിന്ന് അവധിക്കെത്തിയാല്‍ ബഷീര്‍ മേച്ചേരിയുടെ കൊച്ചുബാവക്കഥകള്‍.
ഹോട്ടല്‍ ശാന്തഭവനുമുന്നില്‍ അജാനുബാഹുവായ ഉണ്ണ്യേട്ടനുണ്ടാകാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ പോക്കില്‍ വേദനിച്ചു ഉണ്ണ്യേട്ടന്‍. പണ്ട് ഗള്‍ഫില്‍ നിന്ന് തിരികെ പറക്കുമ്പോള്‍ ക്ര്‌ത്യവിലോപത്തിന് എയര്‍ ഹോസ്റ്റസ്സിനെ നെയില്‍ കട്ടറുകൊണ്ട് ഭീഷണിപ്പെടുത്തിയ തന്റേടിയായ കിറുക്കന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണ്യേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന് തബൂക്കില്‍ കഴിയുകയായിരുന്ന എനിക്കു വിളിച്ചു പറഞ്ഞത് കര്‍ണംകോടനായിരുന്നു. എന്റെ ‘സ്മരണകളിരമ്പും രണസ്മാരകങ്ങളേ...’ എന്ന കഥ (‘ദേഹവിരുന്ന്‘ എന്ന സമാഹാരത്തില്‍) സ്നേഹരൂപിയായ ഉണ്ണ്യേട്ടനുള്ള എന്റെ സ്മാരകമാണ്.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിറകില്‍ എന്റെ പ്രൊഫെസര്‍ വി. പി ബാലക്ര്‌ഷ്ണനുണ്ടാകും. അക്കാദമിക് ചരിത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയവും സംസ്കാരവും മാഷ് മിക്കവാറും പങ്കു വെക്കുന്ന ഇടമായിരുന്നു സുഭാഷിന്റെ കടയുടെ മുന്‍‌വശം.
പടിഞ്ഞാറെ നടയില്‍ ജോഷി കട നടത്തുന്നു. അവിടന്ന് നന്നാരി സര്‍ബത്ത് കുടിക്കാത്ത ദിവസങ്ങള്‍ എത്രയുണ്ടാകും? അവിടെയിരുന്നാല്‍ ക്ര്‌ഷ്ണ തിയെറ്ററിലേക്ക് തലയില്‍ മുണ്ടിട്ട് എ പടം കാണാന്‍ പോകുന്ന എന്റെ നാട്ടുകാരെ കാണാം.
ഒരു നടത്തം അല്ലെങ്കില്‍ ഒരു സഞ്ചാരം എത്ര ഹ്രസ്വമാണ് അല്ലെങ്കില്‍ എത്ര ദീര്‍ഘമാണ് എന്നത് അതിന്റെ ഭൌതികമായ തരംഗദൈര്‍ഘ്യത്തെ മാത്രമാണ് അടയാളപ്പെടുത്തുന്നത്. സഞ്ചാരത്തിന്റെ ആഴവും പരപ്പും വഴികളുടെ തിരിച്ചറിവുകളിലാണ്. യാത്രികര്‍ പോകും. വഴി നിലനില്‍ക്കും. ഗുരുവായൂരിന്റെ വീഥികള്‍ നിലനില്‍ക്കുന്നു. നിറങ്ങള്‍ മാറി മാറി അണിഞ്ഞുകൊണ്ട്. ഭക്തി പെയ്യുന്ന നടവഴികള്‍ക്കപ്പുറത്ത് ആ നടത്തങ്ങള്‍ക്ക് വേറെ ചിലത് പറയാനുണ്ട്. അത്തരം പറച്ചിലുകളാണ് സായാഹ്നസഞ്ചാരങ്ങള്‍. അവിടെ ഉത്സവകാലമുണ്ട്. അവിടെ വ്ര്‌ശ്ചികക്കാറ്റുവീശുന്ന ഏകാദശിയുണ്ട്. ആദ്യമഴയുടെ ഇടിമിന്നലുകളുണ്ട്.
പറഞ്ഞാലും ബാക്കിയാകുന്നതാണ് ജീവചരിത്രം.

ഗുരുവായൂരിലെ സഞ്ചാരങ്ങള്‍ പിന്നെയും ബാക്കിയാകുന്നു.
(ബൂലോകകവിത ഓണപ്പതിപ്പില്‍(2009) പ്രസിദ്ധീകരിച്ചത്)

Monday 14 September 2009

ഹേ, റാം!

മൊട്ടത്തല,
മോണക്കാട്ടിച്ചിരി,
വട്ടക്കണ്ണട,
വടിയൂന്നി നടത്തം,
അര്‍ദ്ധനഗ്നന്‍,
അനാസക്തിയോഗം,
നിലത്തിരുത്തം,
നിരാഹാരശയനം.

പൊലിഞ്ഞുപോയ് നാളം
പക്ഷേ, സ്വയം സേവക കാഞ്ചിയില്‍.
ഒടുവിലാ മര്‍മരം:
ഹേ, റാം!
ഒടുങ്ങാത്ത മന്ത്രണം.

ഭ്രൂണമേധങ്ങളില്‍,
സംഘചലനങ്ങളില്‍
ചിരിക്കുന്നു ഗോഡ്സെ.
വെടിയുണ്ടയാല്‍
ഉതിരുന്നു ചോര!

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്-2003

Tuesday 1 September 2009

ഓണം എല്ലാ മലയാളികളുടെയും ഉത്സവമല്ല.

ഓണം ആരുടെ ഉത്സവമാണ്? ഈ ചോദ്യം പലരും പല തവണ ഉയര്‍ത്തിയിട്ടുണ്ട്. അടുത്തകാലത്ത് കെ. ഇ. എന്‍. വരെ ഈ ചോദ്യം ഉയര്‍ത്തുകയും അത് വരേണ്യ ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണെന്ന വിഗമനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണം മാത്രമല്ല്, കേരളീയമെന്ന് നാം വിവക്ഷിക്കുന്ന പലതിനും തനി കേരളീയമെന്ന് പറയാനാകുമോ?

                    ആഘോഷങ്ങള്‍ നിര്‍മ്മിച്ചെടുക്കപ്പെടുന്നവയല്ല. അവ മനുഷ്യന്റെ ജീവിതവ്യവഹാരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് വരുന്നതാണ്. അത് അവന്റെ അദ്ധ്വാനമാവാം, കാര്‍ഷിക നേട്ടങ്ങളാവാം, പ്രക്ര്‌തിശക്തികളൊടോ ദൈവസങ്കല്പത്തോടോ ഉള്ള ഭയമോ നന്ദിയോ ആകാം. സത്യത്തില്‍ പല ആഘോഷങ്ങളുടെയും ഉല്പത്തിയില്‍ ദൈവസങ്കല്പത്തിനോ മത അനുഷ്ഠാനങ്ങള്‍ക്കോ വലിയ സ്വാധീനമുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള സ്വാധീനങ്ങളുടെ അന്തര്‍ധാര ഓണാഘോഷത്തിലും നമുക്ക് കാണാം.
    
         ഞാന്‍ പറയുന്നത് ഓണം സമസ്ത മലയാളികളുടെയും ആഘോഷമല്ല എന്നു തന്നെയാണ്. അതെന്തുകൊണ്ട്? അതിന് കേരളീയത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. കേരളീയതയെ ഇന്ന് മറ്റെല്ലാ ദേശ-പ്രാദേശിക സ്വത്വങ്ങളേയും പോലെ നിര്‍വചിക്കാന്‍ പ്രയാസമാണ്. എന്നാല്‍ കേരളീയത എന്നാല്‍ എന്ത് മാത്രമല്ല എന്തല്ല എന്നും നമുക്ക് പറയാന്‍ കഴിയും. കഴിയണം. കഴിഞ്ഞില്ലെങ്കില്‍ അത് നാം നമ്മുടെ സംസ്കാരത്തോടു ചെയ്യുന്ന നീതികേടായിരിക്കും. കേരളീയതുടെ സാംസ്കാരിക ചിഹ്നം കഥകളിയല്ല. കഥകളി ഒരു കേരളീയ കലാരൂപമാണ്. അതിന്റെ ഉറവിനും പരിണാമത്തിനും സവര്‍ണസമൂഹക്രമത്തിന്റെ അടിത്തറയുണ്ടെങ്കിലും അത് ഇന്ന് മതേതരവും പുരോഗമനാത്മകവുമായ ഒരു തിരശ്ശീലയിലാണ് ഒരുങ്ങുന്നത്. എന്നാല്‍ കഥകളിയെ മാത്രം കേരളത്തിന്റെ സാംസ്കാരിക ലോഗൊ ആക്കി ചിത്രീകരിക്കുന്നത് നമ്മുടെ മനസ്സില്‍ വേരോടിയിട്ടുള്ള വിധേയത്വത്തിന്റെ ലക്ഷണമാണ്. കേരളീയ ജനതയില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രം ഇഴുകി ആസ്വദിക്കുന്ന (അതില്‍ പലരും ഉറക്കമായിരിക്കും. ഉറക്കമുണര്‍ത്താന്‍ രാവണനെക്കൊണ്ട് അലറിക്കാന്‍ പണം കൊടുത്തിരുന്നതായി നമുക്കറിയാം) ഒരു കലാരൂപമെങ്ങനെ കേരളീയസാമാന്യത്തിനെ കലാരൂപമാകും? ഓട്ടന്‍തുള്ളലിനോ തെയ്യത്തിനോ ഒപ്പനക്കോ മാര്‍ഗംകളിക്കോ ഉള്ള അത്ര ജനകീയത കഥകളിക്കുണ്ടോ? ജനകീയതയുടെ അടിസ്ഥാനത്തിലല്ല ഒരു കലയെ സാംസ്കാരിക മുദ്രയായി തെരഞ്ഞെടുക്കുന്നതെന്നു വാദിച്ചാല്‍ പിന്നെ മറ്റെന്താണ് മാനദണ്ഡം? അതായത് നമ്മുടെ സംസ്കാരത്തുന്റെ അടയാളങ്ങളെ നിര്‍ണയിക്കുന്നതില്‍ ഇന്നും മേല്ക്കോയ്മ ബ്രാഹ്മണചിന്തക്കാണെന്ന് വ്യക്തം. വ്ര്ത്തമില്ലാതെ കവിത എഴുതിയാല്‍ കവിതയാകില്ല എന്നു പറയുന്നതു പോലെ ഒരു വരേണ്യ ധാരയുടെ ചിന്താരചനയാണത്. സംസ്ക്ര്ത പദങ്ങളില്ലാതെ ഒരുകാലത്ത് മലയാള കവിത പിറക്കാന്‍ പാടില്ലായിരുന്നു. ഇവിടെയാണ് എഴുത്തച്ഛനെപ്പോലുള്ളവര്‍, കുഞ്ചനമ്പ്യാരെ പോലുള്ളവര്‍ ഭാഷയുടെ ജനകീയചരിത്രം രചിക്കുന്നത്. എഴുത്തച്ഛന്‍ ഭാഷാ പിതാവല്ലെന്ന് സാംസ്കാരിക വലതുപക്ഷത്തിന് നേത്രത്വം കൊടുക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ പി പരമേശ്വരന്‍ തന്നെ പറയുകയുണ്ടായി. സംസ്ക്രതവും തമിഴും അടക്കമുള്ള ഭിന്നസംസ്കാരങ്ങളുടെ മിശ്രണത്തിലൂടെ ഉയര്‍ന്നുവന്ന കേരളീയതയുടെ കൊള്ളക്കൊടുക്കയായി രൂപംകൊണ്ട ഭാഷ ഇന്ന് ജനകീയമാണ്. എന്നാല്‍ ഇന്ന് സംസ്ക്ര്തത്തിന്റെ ഗതിയെന്താണ്. ഓള്‍ ഇന്ത്യാ റേഡിയോയി സംസ്ക്ര്ത വാര്‍ത്ത വന്നാല്‍ അത് റേഡിയോക്ക് മൌനവ്രതത്തിന്റെ ഇടവേളയാണ്. അതിനാല്‍ കേരളീയതയുടെ ഭാഷ മലയാളമാണ്. ഒരു സംശയവുമില്ലാതെ പറയാം. അത് പ്രാഥമികമായി തമിഴ്-സംസ്ക്ര്തം സങ്കലനത്തില്‍ നിന്ന് ഉണ്ടായതാണ്.
      
          സങ്ക്ലനം ഭാഷകളുടെയെല്ലാം പൊതു സ്വഭാവമാണ്. ഇന്ന് മലയള ഭാഷയ്ക്ക് അതിന്റെ സാംസ്കാരിക സ്വത്വമുണ്ട്. എം. ജി. എസ്. നാരായണന്‍ പോലും വര്‍ഷങ്ങള്‍ക്കു മുമ്പ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ കേരളീയതയെ സം‌ബന്ധിച്ച് അവതരിപ്പിച്ച ഒരു ദീര്‍ഘ പ്രബന്ധത്തില്‍ കേരളീയതയുടെ വികാസത്തെ പറ്റി പറയുന്നുണ്ട്. 1947ല്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ-സാംസ്കാരിക- സാമൂഹിക സ്വത്വമായി രൂപപ്പെടാതിരുന്ന കേരളീയത തൊണ്ണൂറുളില്‍ ഒരു ഉപദേശീയതയില്‍ നിന്നും വികസിച്ച് പക്വദേശീയതയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത് രാഷ്ട്രീയമായി അവതരിപ്പിച്ചാല്‍ അത് ‘കേരളം കേരളീയന്‘ എന്ന് ഒരിയ്ക്കല്‍ നമ്മള്‍ കേട്ട സി. ആര്‍.സി. സി. പി. ഐ.എം. എല്‍. പദ്ധതിയാകും. എന്തായാലും നമ്മുടെ സാംസ്കാരിക അജണ്ട നിശ്ചയിക്കുന്നത് ബ്രാഹ്മണ്യം തന്നെ. ഇത് പറയുമ്പോള്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചവരെല്ലാം എന്നര്‍ഥമില്ല. ചിന്തയിലും പ്രവ്ര്ത്തിയിലും ബ്രാഹ്മണ്യം പുലര്‍ത്തുന്നവര്‍ എന്നേ അര്‍ഥമുള്ളൂ.

              ഇനി ഓണത്തിലേക്കു തിരിച്ചു വരാം. അത് കേരളത്തിലെ ഭൂരിപക്ഷ്ത്തിന്റെ ആഘോഷമാണ്. എന്നാല്‍ അത് ആഘോഷിക്കാന്‍ പാടില്ലാത്ത ന്യൂനപക്ഷം ആരാണ്? അത് പണ്ട് മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയവരുടെ പിന്മുറക്കാരാണ്. മഹാബലി ഒരു ഐതിഹ്യപുരുഷനാണ്. അസ്സീറിയന്‍ ചക്രവര്‍ത്തിയെന്നോ ചേരചക്രവര്‍ത്തിയെന്നോ തിട്ടമില്ലാതെ മിത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മഹാബലിയെന്ന സങ്കല്പം.(ചരിത്രത്തില്‍ മിത്തോളജിയെ പൂര്‍ണമാ ധിക്കരിക്കാന്‍ പാടില്ല. കൊസാംബിയുടെ MYTH AND REALITY വയിക്കാത്തവര്‍ വായിക്കുക. വ്ര്ത്രാസുരനെ വധിച്ചാണ് ഇന്ദ്രന്‍ ദേവന്മാരെ രക്ഷിച്ചതത്രെ. വ്ര്ത്രാസുരന്‍ എന്നാല്‍ ദസ്യുക്കള്‍ സിന്ധു നദിക്കു കുറുകെ കെട്ടിയ അണ. അത് തകര്‍ത്തത് ഇന്ദ്രന്‍. അതില്‍ പ്രളയത്തില്‍ പെട്ടും പിന്നെ വരള്‍ച്ചയില്‍ പെട്ടും ഒടുങ്ങിയത് ദസ്യുക്കളുടെ സൈന്ധവ സംസ്ക്ര്തി. ഇത് മിത്തോളജിയുടെ ഒരു ചരിത്രഭാഷ്യമായി കാണാം. ആര്യന്മാര്‍ ദ്രാവിഡരെന്നോ ദസ്യുക്കളെന്നോ പറയാവുന്ന തദ്ദേശീയരില്‍ നേടിയ വിജയം!) എന്തായാലും നമ്മള്‍ ഏതൊരു യുക്തി കൊണ്ട് എതിര്‍ത്താലും ഓരോ സമൂഹവും അതിന്റെ ചരിത്രഘട്ടങ്ങളിലൂടെ പുഷ്കലമാക്കുന്ന ചില നന്മകളുണ്ട്. അവയിലൊന്നാണ് മലയാളികളുടെ ഓണം.
               മഹാബലിയുടെ ഐതിഹ്യം നമുക്കെല്ലാമറിയുന്നതാണ്. ആരാണ് മഹാബലി? ഒരു അസുര ചക്രവര്‍ത്തി. ആരാണ് അദ്ദേഹത്തിന്റെ ജനകീയവും ക്ഷേമപൂര്‍ണവുമായ ഭരണത്തില്‍ അസൂയ പൂണ്ടത്? ദേവന്മാര്‍. മഹാവിഷ്ണു വാമനാവതാരം പൂണ്ടാണ് മഹാബലിയെ ചതിച്ചത്. ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പദപ്രശ്നങ്ങളെല്ലാം ഇവിടെയും നമുക്ക് കാണാം. അസുരന്‍ എന്നാല്‍ ദ്രാവിഡമെന്നോ അധ:സ്ഥിതമെന്നോ പറയാവുന്ന സാമൂഹ്യശ്രേണിയില്‍ പെട്ടവന്‍. ചവിട്ടിത്താഴ്ത്തിയത് സുരവര്‍ഗത്തില്‍ പെട്ടയാള്‍. ബ്രാഹ്മണന്‍. അങ്ങനെയെങ്കില്‍ ഇന്നും ബ്രാഹ്മണ മനസ്സ് പേറി നടക്കുന്ന ഒരാള്‍ക്ക് ഓണം അഘോഷിക്കാന്‍ പറ്റുമോ? അങ്ങനെ ഒരാള്‍ ഓണം അഘോഷിക്കുന്നെങ്കില്‍ നമ്മളതിനെ ചോദ്യം ചെയ്യേണ്ടതല്ലെ? ആയതിനാല്‍ എനിക്ക് തോന്നുന്നത് കീഴാളജീവിതത്തോട് പ്രതിപത്തിയുള്ള, മനുഷ്യനെ മനുഷ്യായി കാണാന്‍ കഴിവുള്ള ഒരാള്‍ക്കു മാത്രമേ ഓണം ആഘോഷിക്കാനുള്ള അര്‍ഹതയുള്ളൂ. അതിനാല്‍ ഇന്നും മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കാത്ത ബ്രാഹ്മണവിദൂഷകരെ, ദയവുചെയ്ത് നിങ്ങള്‍ ഓണം ആഘോഷിക്കരുത്. അത് ഞങ്ങള്‍ പാവം കീഴാളജീവിതങ്ങളുടെ ഉത്സവമണ്. അതില്‍ ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ കലരാം. പാട്ടുകള്‍ ചേക്കേറാം. അയോധനമുറകള്‍ വന്നുപയറ്റാം. അതൊക്കെ കാലികമായി ഏത് ആഘോഷങ്ങള്‍ക്കും വന്നുചേരുന്ന ധനാത്മകമയ പുഷ്ടിയാണ്. അതുകൊണ്ട് ഓണം എല്ലാ കേരളീയന്റെയും ആഘോഷമാകണമെങ്കില്‍ എല്ലാ കേരളീയരും ഒന്നുപോലെയാകണം. കള്ളം പറയരുത്. ജാതി ചോദിക്കരുത്.
        
           പതിറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീനാരായണനും കുമാരനാശാനും പറഞ്ഞത് ഇപ്പോഴും പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സ്കൂള്‍ ക്ലാസ് റൂമിനകത്ത് ‘ഇവിടെ പുകവലിക്കരുത്’ എന്ന് എഴുതിവെക്കേണ്ടതില്ല. എന്നാല്‍ എഴുതിവെച്ചതു കണ്ടാല്‍ അവിടെ കുട്ടികള്‍ പുകവലിക്കുന്നുണ്ട് എന്നു കരുതണം. ജാതി ചോദിക്കരുത്. മതം മനുഷ്യബന്ധങ്ങളില്‍ കലക്കരുത് എന്നൊക്കെ നമുക്കിന്ന് പറയേണ്ടി വരുന്നത് ക്ലാസ് മുറികളില്‍ പുക വലിക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്.


             കേരളത്തിന്റേത് എന്നു പറയാന്‍ മൌലികമായി എന്താണ് ഉള്ളത്? എല്ലാം ആദാനപ്രദാനങ്ങളിലൂടെ വികസിച്ചുണ്ടായതല്ലെ. മലയാളിയുടേതാണോ സാമ്പാര്‍? രസം? ഇഡലി? വട? എല്ലാം തമിഴന്റേത്. നമ്മുടേത് എന്നു പറയാന്‍ പുട്ടുണ്ടാവും പത്തിരിയുണ്ടാവും. കേരളത്തിന്റെ പച്ചക്കറി തന്നെ തമിഴ്നാട്ടിലെ ഒട്ടംചത്രത്തെ ‘വ്യവസായ‘ത്തില്‍ നിന്നല്ലെ! അറബികള്‍ പുരാതനകാലത്ത് ദീര്‍ഘ്മായ സാര്‍ഥവാഹകയാത്രയില്‍ കഴിക്കാനുള്ള സൌകര്യത്തിന് രൂപപ്പെടുത്തിയ ചോറിന്റെയും ഇറച്ചിയുടെയും മിശ്രിതമാണ് പിന്നീട് ബിരിയാണി ആയി മാറിയതത്രെ! എങ്കില്‍ മലബാര്‍ ബിരിയാണിയും അറബ് ബിരിയാണിയും തമ്മില്‍ എത്രയോ അകലമുണ്ട്. തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ബിരിയാണി കാലമാക്കി എടുത്തിട്ടുണ്ട്. ഇറച്ചിയും മീനും പച്ചക്കറികളും ചേര്‍ന്നതാണ് കേരളീയത. അതിനെ വെറും സസ്യഭുക്കാക്കി മാറ്റുന്നത് ക്രൂരതയാണ്. ഓണത്തിനു തന്നെ കേരളത്തില്‍, വടക്ക് വിശേഷിച്ചും, ഉത്രാടം മുതലങ്ങോട്ട് ഓരോ ദിവസവും വ്യത്യസ്ത ഇറച്ചി-മീന്‍ വിഭങ്ങള്‍ പാരമ്പര്യ രീതിയില്‍ വിളമ്പേണ്ടതുണ്ട്. അതായത് ഓണത്തെ സംബന്ധിച്ച് സവര്‍ണത്തമ്പുരാക്കന്മാര്‍ ഉണ്ടാക്കി വെച്ച ധാരണ എത്ര അബദ്ധജഡിലമാണ്!

             ഓണം അധിനിവേശത്തിന്റെ ആഘോഷമല്ല. അധിനിവേശത്തെ ആലിംഗനമായി തെറ്റിദ്ധരിച്ച നിഷ്കളങ്കതയുടെ, കരുണ്യത്തിന്റെ ആഘോഷമാണ്. നമ്മള്‍ അയല്‍‌വ്യാപാരത്തില്‍ നിന്നും വിദൂരസമ്പര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുത്ത കൊടുക്കല്‍ വാങ്ങലിന്റെ സംസ്കാരത്തിന്റെ മൌലീശോഭയാണത്. തുല്യലാഭവും പരസ്പര ബഹുമാനവും നിലനിന്നിരുന്ന ഒരു കാലത്തിന്റെ ഓര്‍മ. ഇന്നത്തെ ആഗോളവല്‍ക്ര്ത സമൂഹത്തിനത് തിരിയുമോ എന്നറിയില്ല. ഇന്ന് ലാഭം ധ്രുവീക്ര്തമാണ്. പൌരസ്ത്യത്തില്‍ നിന്ന് പാശ്ചാത്യത്തിലേക്ക്. അല്ലെങ്കില്‍ ഇല്ലാത്തവനില്‍ നിന്ന് ഉള്ളവനിലേക്ക്. ബഹുമാനമോ ഉള്ളവനു മാത്രം. ആഗോളവല്‍ക്കരണത്തിന്റെ നിര്‍ദ്ദയമായ വശത്തോടുള്ള നമ്മുടെ അടര്‍ജ്വാലയെ നമുക്ക് ഓണത്തില്‍ നിന്ന് എടുക്കാം.
             ഓണം നമുക്ക് ആഘോഷിക്കാം അതിന്റെ എല്ലാ വര്‍ണശബളിമയോടും കൂടി. അതില്‍ മതമോ ജാതിയോ ഇല്ല. ഒരേ പന്തിയിലിരുന്ന് ഉണ്ണാനറക്കുന്നവര്‍ക്ക് മാറി നില്‍ക്കാം. എന്തെന്നാല്‍ അവര്‍ക്ക് മഹാബലി ശത്രുവാണ്. മഹാബലിയുടെ ശത്രുക്കളേ നിങ്ങള്‍ ഓണം ആഘോഷിക്കാതിരിക്കുക. നിങ്ങള്‍ ആഘോഷിക്കുന്ന പക്ഷം അത് ജോര്‍ജ് ബുഷ് നമ്മുടെ മഹാത്മജിയുടെ സമാധി സന്ദര്‍ശിച്ചതിനേക്കാള്‍ വലിയ വിരോധാഭാസമാകും.
(പി.എസ്: എന്റെ പ്രിയ ചങ്ങാതി സുനില്‍ ചൂണ്ടിക്കാട്ടിയത് മാനിച്ച് കുറിപ്പിനെ ഖണ്ഡികകളാക്കി തിരിച്ചിട്ടുണ്ട്. മറ്റൊരു തിരുത്തും വരുത്തിയിട്ടില്ല. അക്ഷരത്തെറ്റുപോലും. വായിക്കുന്നവര്‍ ഇതോടൊപ്പമുള്ള കമന്റുകള്‍ കൂടെ വായിക്കുക. വസ്തുതകളോടെ പതിയിരുന്ന് ആക്രമിക്കുക. ആഗസ്റ്റ്-സെപ്റ്റംബറില്‍ മാവേലിക്കായി പൂക്കളമിടുന്ന വര ചേര്‍ത്തത് മന:പൂര്‍വമാണ്. അക്ഷരത്തെറ്റുകള്‍ തെറ്റിച്ച് വായിക്കുക!)

Saturday 29 August 2009

ക്ഷമയുടെ നെല്ലിപ്പടി


തരന്നും റിയാസ്
വിവ: എം. ഫൈസല്‍


ക്ഷമയുടെ നെല്ലിപ്പടിക്കപ്പുറത്തേക്ക്
എന്നെ പായിക്കരുത്.
അടയാളങ്ങള്‍ നീ കണ്ടില്ലെ?

കുറേ നേരമായി
അകമേ ഉഗ്രാഗ്നിയുമായി
വെടിമരുന്നിന്റെ
കൂനയില്‍ ഞാനിരിക്കുകയാണ്,
ഏറെ പണിപ്പെട്ട് നിയന്ത്രിച്ച്,
നീ കത്തിയെരിയാതിരിക്കാന്‍
ആഗ്രഹിച്ചുകൊണ്ട്.

നിര്‍ത്തൂ,
ശ്രദ്ധിക്കൂ!
അല്ലാത്തപക്ഷം
നീയും ഞാനും ഉയര്‍ത്തിയ
ഈ ലോകം
പൊട്ടിത്തെറിക്കും, ജ്വാലയായ് പടരും.

Tuesday 25 August 2009

അമ്പന്‍‌പ്


ചില്ലയില്‍ ക്രൌഞ്ചങ്ങള്‍
താഴെ നിഷാദന്‍
വില്ലില്‍ അമ്പ്
വാത്മീകിയില്‍ അന്‍‌പ്.
വാര്‍ന്നൂ രാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെങ്കില്‍
വില്ലില്‍ അമ്പില്ലെങ്കില്‍
വാത്മീകിയിലില്ല അന്‍‌പ്.
കര്‍ക്കിടകത്തിലില്ല
രാമായണം.
കടലിലിലെന്ത് സേതു!
അയോധ്യയിലില്ല
കാവി, നിണം.

Monday 24 August 2009

അതും നന്ന്


മുരീദ് ബര്‍ഗോറ്റി
പലസ്തീന്‍ കവി
പരി: എം. ഫൈസല്‍
നമ്മുടെ ചങ്ങാതിമാര്‍ക്കിടയില്‍
ശയ്യകളിലെ വെടുപ്പുള്ള തലയണകളില്‍
കിടന്നു മരിക്കുന്നതും നന്ന്.
വിളറി ശൂന്യമായ നെഞ്ചില്‍
കൈകള്‍ വെച്ച് മരിക്കുന്നത് നന്ന്.
മുറിവുകളില്ലാതെ,
ചങ്ങലകളില്ലാതെ,
ബാനറുകളില്ലാതെ,
പരാതികളില്ലാതെ
വെടുപ്പുള്ള മരണം നല്ലതാണ്.
കുപ്പായങ്ങളില്‍ തുളകള്‍ വീഴാതെ,
വാരിയെല്ലുകളില്‍ തെളിവില്ലാതെ,
കവിളിനടിയില്‍ വെളുത്ത
തലയണയോടെ,
വഴിയോരങ്ങളിലല്ല,
മരിക്കുന്നത് നന്ന്.
നമ്മള്‍ സ്നേഹിക്കുന്നവരില്‍
കൈകള്‍ സ്വസ്ഥമായി വെച്ച്,
നിരാശരായ ഡോക്ടര്‍മാരാലും നഴ്സുമാരാലും
ചുറ്റപ്പെട്ട്,
ദിവ്യസുന്ദരമായ യാത്രാമൊഴികളല്ലാതെ
മറ്റൊന്നുമില്ലാതെ,
ചരിത്രത്തെ ഗൌനിക്കാതെ,
ഈ ലോകത്തെ അതിന്റെ പാട്ടിന് വിട്ട്,
എന്നെങ്കിലുമൊരിക്കല്‍
ആരെങ്കിലുമൊരാള്‍
ഇതെല്ലാം മാറ്റുമെന്ന്
പ്രതീക്ഷിച്ചുകൊണ്ട്.

Saturday 15 August 2009

നിശ്ചല ജീവിതം


എ. കെ രാമാനുജന്‍
പരി: എം ഫൈസല്‍


ഊണുകഴിഞ്ഞ് അവള്‍ പിരിഞ്ഞുപോയപ്പോള്‍
അല്പനേരം ഞാന്‍ വായിച്ചു.
പക്ഷെ പിന്നെയും അവളെ കാണാന്‍
ഞാന്‍ ആഗ്രഹിച്ചു.
എന്നാല്‍ കണ്ടതോ
പാതി തിന്ന സാന്‍ഡ്വിച്ച്, ബ്രെഡ്, ലെറ്റിസ് ഇലകള്‍, സലാമി.
എല്ലാത്തിലുമുണ്ട് അവള്‍ കടിച്ച രൂപങ്ങള്‍.

ജീവിതവും കവിതയും

ആസ്പത്രിയുടെ കാത്തിരിപ്പിലാണ്
കവിത മനസ്സില്‍ വന്നത്.
തിരികെയെത്തിയപ്പോള്‍
അതു മറന്നുപോയി.
ആഴത്തിലുള്ള
മറവിയില്‍
പൊങ്ങുതടി പോലുള്ള
ഓര്‍മ ചാലിച്ചതാണു ജീവിതം.
ഓര്‍മയില്‍ നിന്ന്
മറന്നു പോയത്
കവിതയും.

Sunday 2 August 2009

ജീവിതത്തിന്റെ ഉപ്പ്

a view from WIND WILL CARRY US by abbas kirostami
പെനാല്‍ട്ടികിക്ക്‌ കാത്തുനില്‍ക്കുന്ന

ഗോളിയുടെ ഏകാന്തത

ആരവങ്ങളുടെ ആള്‍ക്കൂട്ടത്തിലാണ്‌.

സമുദ്രവിദൂരതയിലെ മീന്‍വേട്ടക്കാരന്റേത്‌

ആകാശത്തോളം വളര്‍ന്ന

വിജനതയിലെ ഏകാന്തതയാണെന്നറിഞ്ഞത്‌

മുക്കുവസുഹൃത്തുമായി കടല്‍യാത്ര

നടത്തിയപ്പോഴാണ്‌.

ചങ്ങാതി പറഞ്ഞു:

ഈ ജീവിതം ആകെ പിഴിഞ്ഞാല്‍ കിട്ടുന്നത്‌

ഒരു കൈകുമ്പിള്‍ ചോരയും ഒരു പിടി ഉപ്പുമാണ്‌.

കിഴവനും കടലും എനിക്കോര്‍മ വന്നു.

മറ്റൊരിക്കല്‍ കൂട്ടുകാരനെ

ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍

സുഹൃത്തുക്കള്‍ സമ്മാനിച്ച

ഓറഞ്ചുകള്‍ക്കിടയിലൂടെ

അയാള്‍ വെള്ളക്കടലാസു പോലെ

പുഞ്ചിരിക്കുന്നതും

ഇറ്റിവീഴുന്ന ഗ്ലൂക്കോസിന്റെ ഒച്ച

ട്യൂബില്‍ കിടന്നു മരിക്കുന്നതും കണ്ടു.

ക്യാപ്സൂളുകളുടെയും ഗുളികകളുടെയും

ജ്യാമിതീയം പതുക്കെ അടക്കുകയും

പതുക്കെ തുറക്കുകയും ചെയ്തു കണ്ണുകളില്‍.


ചങ്ങാതി പറഞ്ഞു:

ഈ ജീവിതം ആകെ ഉരുക്കിയാല്‍ കിട്ടുന്നത്‌

ഒരു ടിന്‍ കൊഴുപ്പാണെന്ന്ഡോക്ടര്‍ പറഞ്ഞു.

Saturday 1 August 2009

അനര്‍ത്ഥങ്ങളുടെ നാനാര്‍ത്ഥങ്ങള്‍


ഗ്ലോബലൈസേഷന്‍

മതിലുകള്‍ ഇല്ലാതാവലാണ്‌.

അതിരുകളില്ലാത്ത ലോകം പണിയലാണ്‌.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ ലോകം

ഇതാ നിങ്ങളുടെ കൈകളില്‍,

അമ്മാനമാടിക്കോളൂ എന്നു പറയലാണ്‌.

മൃഗയാവിനോദം.

വിനോദത്തില്‍ മരണം.

വേടന്റെ അസ്ത്രമുനയില്‍

പിടഞ്ഞോടും മാന്‍കൂട്ട നിലവിളിയാണ്‌.

മുയലുകള്‍ അവയുടെ

മാളങ്ങള്‍ക്കകത്തു തന്നെ

ബലിയാടപ്പെടും.

കണ്ണിനകത്തെ നെരിപ്പോട്‌.

കാഴ്ചയിലെ വിസ്മയം.

ഇരയെപ്പൊഴും വിഡ്ഢിയാക്കപ്പെട്ടുകൊണ്ടിരിക്കും.

മരണത്തില്‍പോലും അവനതറിയുകയില്ല.

എന്തുകൊണ്ടെന്നാല്‍

അവന്റെ വേലയും വിയര്‍പ്പും കൊണ്ടാണ്‌

വേടന്‍ അവന്റെ ഓരോ ശൂലവും പണിയുന്നത്‌.

ഗ്ലോബലൈസേഷന്‍ ‍ആഘോഷമാണ്‌.

രണ്ടാം ലോകം അലിഞ്ഞുപോയതോടെ

ഒന്നാം ലോകത്തില്‍ നിന്നകലെ

പെരുകും സ്വയംഹത്യകളുടെ

വിളവെടുപ്പാണ്‌.

മൃത്യു കുരുമുളകു വള്ളിയിലിരുന്ന് തുറിച്ചുനോക്കും.

ഇഞ്ചിയില്‍ നിന്ന് മുളപൊട്ടി വരും.

നെല്ലില്‍ പതിരായി പടരും.

പതിയിരുന്നാക്രമിക്കും.

എന്തെന്നാല്‍ അന്തകന്‍വിത്താണത്‌.

അസ്തികള്‍ കൊണ്ടും

തലയോടുകള്‍ കൊണ്ടും

ഉയരുന്ന നവഭൂപടം.

Monday 27 July 2009

ഭൂപടത്തിലില്ലാത്തത്‌

(മാത്ര്‌ഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
എം. ഫൈസല്‍
സൌദി അറേബ്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യാ നഗരമാണ്‌ തബൂക്ക്‌. അറേബ്യന്‍ ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഈ പ്രദേശം രാജ്യത്തിന്റെ കാര്‍ഷികപ്രധാനമായ മേഖലയും സൈനിക പരിശീലന കേന്ദ്രവുമാണ്‌. അറേബ്യന്‍ പെനിന്‍സുലയുടെ ഉത്തര അക്ഷാംശത്തില്‍ പെടുന്ന തബൂക്ക്‌ ശീതകാലത്ത്‌ മൈനസ്‌ താപനിലയിലേക്ക്‌ വീഴുന്ന പ്രദേശം കൂടിയാണ്‌.
രണ്ടായിരത്തിലാണ്‌ ഞാനും ഭാര്യയും മകനോടുകൂടെ അവിടെ അധ്യാപകരായി എത്തുന്നത്‌. ഇന്ത്യന്‍ എംബസിക്കു കീഴില്‍ സ്ഥാപിക്കപ്പെട്ടതായിരുന്നു ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍. അവിടെയെത്തുന്ന അദ്യത്തെ ഔദ്യോഗിക അധ്യാപകരില്‍ പെട്ടവരായിരുന്നു ഞങ്ങള്‍.ഞങ്ങളുടെ സ്കൂള്‍ ലോകത്തിന്റെ തന്നെ ഒരു കൊച്ചു പരിഛേദമായിരുന്നു. സൌദി അറേബ്യയിലേക്ക്‌ ഉപജീവനാര്‍ത്ഥം കുടിയേറിയിട്ടുള്ള വിവിധ ദേശക്കാരുടെ മക്കള്‍ വിദ്യാര്‍ത്ഥികളായി അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളിനു പുറമെ അവിടെ ഉണ്ടായിരുന്ന മറ്റൊരു അംഗീകൃത വിദ്യാലയം ബ്രിട്ടീഷ്‌ എംബസി സ്കൂള്‍ മാത്രമായിരുന്നു. അവിടത്തെ പഠനച്ചിലവ്‌ പലര്‍ക്കും താങ്ങാനാവാത്തതുമായിരുന്നു. അങ്ങനെയാണ്‌ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ആഗോളതലത്തിലുള്ള വിവിധ ദേശസംസ്കാരങ്ങളുടെ സംഗമസ്ഥലിയായി മാറിയത്‌. സി.ബി.എസ്‌.ഇ. നിര്‍ദ്ദേശിച്ച പാഠ്യപദ്ധതിയാണ്‌ ഞങ്ങളുടെ സ്കൂള്‍ പിന്‍തുടര്‍ന്നിരുന്നത്‌. ഗണിതവും ശാസ്ത്രവും പോലെ സാര്‍വ്വദേശീയ സ്വഭാവമുള്ള വിഷയങ്ങള്‍ക്കു പുറമെ ഇന്ത്യാ ചരിത്രവും സംസ്കാരവും യാതൊരു സങ്കോചവുമില്ലാതെ വിവിധ ദേശക്കാരായ കുട്ടികള്‍ പഠിച്ചു.പഞ്ചായത്തീരാജിന്റെ മേന്മകളും സംഘകാല സംസ്കാരത്തിന്റെ നന്മകളും പഠിക്കാന്‍ പിരമിഡുകളുടെ മണ്ണില്‍നിന്നും എബ്രഹാം ലിങ്കന്റെ നട്ടില്‍നിന്നും വന്ന കുട്ടികള്‍ക്ക്‌ തെല്ലുപോലും വൈമനസ്യമുണ്ടായിരുന്നില്ല എന്നുമാത്രമല്ല, പല വിടേശീയ വിദ്യാര്‍ത്ഥികളും പഠനനിലവാരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലുമായിരുന്നു.ആസ്ട്രേലിയ ഒഴികെയുള്ള എല്ലാ വന്‍കരകളില്‍ നിന്നും കുട്ടികളുണ്ടായിരുന്നു. സത്യത്തില്‍ ഇന്ത്യന്‍ കുട്ടികളേക്കാള്‍ വിടേശീയ വിദ്യാര്‍ത്ഥികളായിരുന്നു ഭൂരിപക്ഷം. നമ്മുടെ ശത്രുരാജ്യമെന്ന് സാംസ്കാരിക ദേശീയതയുടെ വക്താക്കള്‍ മുദ്രയടിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അവരുടെ മമതയും എന്റെ സങ്കല്‍പത്തിലെ വൈരിവിഗ്രഹത്തെ തച്ചുടച്ചു. സ്കൂളിന്റെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍തൃ ഇടപെടല്‍ വേണ്ടിവന്നപ്പോഴെല്ലാം അവര്‍ നല്‍കിയ നിസ്സീമമായ സ്നേഹവും സഹകരണവും ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഊതിവീര്‍പ്പിക്കുന്ന വിപരീതരാഷ്ട്ര സ്വത്വമെന്ന മുള്‍വേലിയെ ഭേദിക്കുന്നതായിരുന്നു.
പാക്കിസ്ഥാനിലെ കറാച്ചിക്കാരനായ സലീം റംസാന്‍ എന്ന വിദ്യാര്‍ത്ഥി ഇടക്കിടെ ഞങ്ങളുടെ വസതി സന്ദര്‍ശിക്കുമായിരുന്നു. അവന്‍ നല്ല സംഗീതാസ്വാദകനായിരുന്നു. നമ്മുടെ ഹിദുസ്ഥാനി മാത്രമല്ല കര്‍ണാട്ടിക്‌ സംഗീതവും അവനേറെ ഇഷ്ടപ്പെട്ടു. എന്റെ കൈവശമുള്ള മിക്കാവാറും എല്ലാ മ്യൂസിക്ക്‌ ഡിസ്ക്കുകളും കാസറ്റുകളും അവന്‍ കൊണ്ടുപോയി ആസ്വദിക്കുമായിരുന്നു. അവനിഷ്ടമായ വിഭവം ഇഡ്ഢലിയും. അവന്‌ പത്താംക്ലാസ്‌ പൂര്‍ത്തിയാക്കാനായില്ല. അവന്റെ പിതാവ്‌ അവനെ ജന്മനാട്ടിലേക്കയച്ചു. അവന്റെ വിദ്യാഭ്യാസത്തില്‍ പിതാവിനൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അതൊകൊണ്ടുതന്നെ അവന്‍ എത്രയും വേഗം തിരിച്ചുപോയി നാട്ടിലെ കച്ചവടത്തില്‍ സഹായിക്കണമെന്നായിരുന്നു പിതാവിന്റെ നിര്‍ബന്ധം. സലീം ഇപ്പോള്‍ എന്തു ചെയ്യുകയാവാം! ഒരറിവുമില്ല.പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അന്യദേശക്കാര്‍ നമ്മുടെ ദേശീയഗാനം ആലപിക്കുന്നത്‌ സ്കൂള്‍ പ്രേല്‍സാഹിപ്പിച്ചിരുന്നില്ലെങ്കിലും മിക്കവാറും എല്ലാ കുട്ടികളും താല്‍പര്യത്തോടെ മുന്നോട്ടു വരുമായിരുന്നു. ഇന്ത്യക്കാരെ പോലെ തങ്ങള്‍ക്കും ഇന്ത്യന്‍ ദേശീയഗാനം ചൊല്ലാന്‍ അവകാശമുണ്ട്‌ എന്നതായിരുന്നു ബംഗ്ലാദേശി വിദ്യാര്‍ത്ഥികളുടെ അവകാശവാദം. ഇരുരാജ്യങ്ങള്‍ക്കും പൊതുവായി ഉള്ളതിലൊന്ന് ഇരുവരുടെയും ദേശീയഗാനങ്ങളുടെ കര്‍ത്താവായ രവീന്ദ്രനാഥ്‌ ടാഗോറാണല്ലൊ.ബ്രസീലിയന്‍ പെണ്‍കുട്ടിയായ പമീലയുടെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ മലയാളി കുട്ടികളായിരുന്നു. കേരളത്തെ കുറിച്ച്‌ അവള്‍ക്കും അവളുടെ മാതാപിതാക്കള്‍ക്കും വലിയ മതിപ്പായിരുന്നു. ഒരവധിയ്ക്ക്‌ കേരളം സന്ദര്‍ശിക്കണമെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ പ്രധാന സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഞാനവളുടെ പിതാവിന്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. പലപ്പോഴും സ്കൂളിനു പുറത്തുള്ള സൌഹൃദച്ചടങ്ങുകളില്‍ പാവാടയും ബ്ലൌസുമണിഞ്ഞാണ്‌ ആ ബ്രസീലിയന്‍ പെണ്‍കുട്ടിയെ കണ്ടിട്ടുള്ളത്‌.
ഏഴുവര്‍ഷത്തെ സേവനകാലം ഒരുപാട്‌ സ്നേഹസ്മരണകളുടേതാണ്‌. ഒരു അദ്ധ്യാപകനെന്ന നിലയില്‍ ഹൃദയത്തെയും ചിന്തയെയും സ്പര്‍ശിച്ച നിരവധി സന്ദര്‍ഭങ്ങള്‍. ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ ഗുരുസ്ഥാനത്തെത്തുന്ന അവസരങ്ങള്‍.
ഇസ്രാ സമീര്‍ ഹംദാന്‍ എന്നായിരുന്നു അഞ്ചാംക്ലാസില്‍ പഠിച്ചിരുന്ന അവളുടെ പേര്‌. ജന്മംകൊണ്ട്‌ പലസ്തീന്‍കാരി. പലായനം ചെയ്ത്‌ ഇപ്പോള്‍ ജോര്‍ദ്ദാനില്‍ പൌരത്വമെടുത്ത കുടുംബം. പിതാവ്‌ സമീര്‍ ഹംദാന്‍ തബൂക്കിലെ തന്നെ സൌദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഒരു കോളേജില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകന്‍. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ പലസ്തീന്‍ പോരാട്ടവും പേരാളികളുടെ ജീവവായുവായി മാറിയ ഇന്തിഫാദയും ചര്‍ച്ചാവിഷയങ്ങളാവുമായിരുന്നു.ഒരിയ്ക്കല്‍ ഞാന്‍ രാജ്യങ്ങള്‍ അടയാളപ്പെടുത്താനായി ലോകഭൂപടത്തിന്റെ ഫോട്ടോകോപ്പികള്‍ ക്ലാസില്‍ വിതരണം ചെയ്തു. അറ്റ്ലസിന്റെ സഹായത്തോടെ കുട്ടികള്‍ക്ക്‌ വീട്ടില്‍ പോയി ചെയ്യാവുന്നതായിരുന്നു അത്‌. പിറ്റേന്നു തന്നെ ഭൂരിപക്ഷം കുട്ടികളും അടയാളപ്പെടുത്തിയ ഭൂപടങ്ങള്‍ കൊണ്ടുവന്നു. അവയെല്ലാം പരിശോധിച്ച്‌ തിരിച്ചുകൊടുത്തു. ഒരു രാജ്യമൊഴികെ മേറ്റെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നു ഇസ്ര.
ഞാന്‍ ചോദിച്ചു.
ഇസ്രാ, ഇസ്രായേലെവിടെ?
അവള്‍ പറഞ്ഞു.
അതവിടെയില്ല, സര്‍.
എനിയ്ക്ക്‌ അവള്‍ പറഞ്ഞത്‌ പെട്ടെന്ന് പിടികിട്ടിയില്ല. ഭൂപടത്തില്‍ വിരല്‍ വെച്ച്‌ ഞാന്‍ ചോദ്യം വ്യക്തമായി ആവര്‍ത്തിച്ചു.
ഇസ്ര, ഇസ്രായേല്‍ എന്ന രാജ്യം എന്തേ അടയാളപ്പെടുത്താതിരുന്നത്‌?
അവള്‍ വ്യക്തമായി മറുപടി പറഞ്ഞു.
അങ്ങനെയൊരു രാജ്യം ഈ ഭൂമിയിലില്ല, സര്‍.
പെട്ടെന്ന് ഞാന്‍ നിവര്‍ന്നിരുന്നു. ഇസ്രായേല്‍ എന്ന രാജ്യമില്ല! എന്റെ ബോധത്തിന്റെ കഴ്ച അവളുടെ പേരിലേക്ക്‌, കുടുംബത്തിലേക്ക്‌, അവരുടെ രാഷ്ട്രീയത്തിലേക്ക്‌ ഊളിയിട്ടുപോയി. നരസിംഹ റാവു ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനു മുമ്പ്‌ നമ്മള്‍ ഇന്ത്യക്കാരും വിശ്വസിച്ചിരുന്നല്ലൊ ഇസ്രായേല്‍ എന്നൊരു രാജ്യം നിലനില്‍ക്കുന്നില്ലെന്ന്!
ഞാന്‍ പറഞ്ഞു.
ഇസ്രാ, നീ പറഞ്ഞതാണു ശരി.
അവളെ ഇരിപ്പിടത്തിലേക്ക്‌ പറഞ്ഞയച്ചു.
പിന്നീടൊരിയ്ക്കല്‍ സ്കൂളിന്റെ ഒരു പൊതുചടങ്ങ്‌ നടക്കുന്ന വേളയില്‍ ഇസ്രയുടെ പിതാവും മാതാവും സ്നേഹപൂര്‍വ്വം എന്റെ അടുത്തു വന്നു. ഞങ്ങള്‍ ഹസ്തദാനം ചെയ്തു. ഞാന്‍ മുന്നനുഭവത്തിന്റെ വല്ലാത്തൊരു വൈകാരികതയില്‍ സമീര്‍ ഹംദാന്റെ കണ്ണുകളിലേക്ക്‌ നോക്കി. അദ്ദേഹം പുഞ്ചിരിച്ചു.
ഞാന്‍ പറഞ്ഞു.
ഇസ്രായേല്‍ എന്ന ഒരു രാജ്യം ഈ ലോകത്തില്ല.
ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ദൃഢനിശ്ചയം തുടുപ്പിച്ച അതേ പുഞ്ചിരിയില്‍ ഹംദാന്‍ പറഞ്ഞു.
നന്ദി, സര്‍.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)

ബാഗ്ദാദ്‌

പറന്നുപോകുന്ന പക്ഷികളൊന്നും
തിരിച്ചു വരുന്നില്ല.
മൃതിയുടെ ആഘോഷമായ്‌ തുമ്പികള്‍
‍പൊട്ടിവളരുന്ന തീമരങ്ങള്‍ക്കിടയില്‍.
ജനിതകഭ്രംശം സംഭവിച്ചിട്ടെന്നപോലെ
ഒരു ഭീമന്‍ തുമ്പി ചിറകുകള്‍
വട്ടത്തില്‍ കറക്കിമരണം തുപ്പുന്നു.
പാതകള്‍, പാലങ്ങള്‍,
പാഠശാലകള്‍,പാതയോരസത്രങ്ങള്‍,
ഭവനങ്ങള്‍, ആതുരാലയങ്ങള്‍.
തകര്‍ന്ന ചീനപ്പാത്രങ്ങള്‍ കണക്കെ.
അവശേഷിച്ച മകനെ അവസാനമായൊന്നു
ചുംബിച്ചുകൊണ്ടമ്മയും.
ചോരയാല്‍, മസൃണതയാല്‍ നനഞ്ഞുപോയ്‌
ഇരു നദികള്‍ക്കിടയിലെ മണ്ണ്.
ഓരോ നിലവിളിയും
കനത്ത മൌനത്തിലേക്ക്‌ വീഴും മുമ്പ്‌
ഒന്നു പിടയുന്നുവല്ലൊ,
ഒന്നു കുതറുന്നുവല്ലൊ.
ചോരയാല്‍ വരക്കുന്നു മെസൊപൊടേമിയ.
റെഡിന്ത്യക്കാരന്റെ ചോരകൊണ്ട്‌
ചോളവയലുകള്‍ നനച്ചവരെ,
മാച്ചുപിച്ചുവിന്റെ ഉയരങ്ങളില്‍
വിഷക്കാറ്റൂതിയവരെ, വരൂ, നോക്കൂ,
ഈ നദികളില്‍ പടര്‍ന്ന ചോര
ആകാശപ്പൂക്കളുടേതല്ല.
ഒഴുകുന്ന ജഡങ്ങള്‍
‍വെറും മനുഷ്യരുടേതല്ല;
നദീവസന്തത്തിന്റേത്‌.
യൂഫ്രട്ടീസ്‌ ടൈഗ്രീസ്‌ വെറും നദികളല്ല.
ധമനികളാണവ, ഓര്‍മ്മകളുടെ.
അവയുടെ നിലക്കാത്ത ഒഴുക്കില്‍ കാണാം
ആര്‍മീനിയന്‍ മലനിരകളുടെ കുളിര്‌,
കുന്നിന്‍മുകളിലെ സിഗുരാത്തുകള്‍,
മണ്‍ഫലകങ്ങളിലെ ക്യൂണിഫോമുകള്‍.
എല്ലാം ഈ നദികളില്‍.
പക്ഷെ, നദികള്‍ക്കുമേല്‍
‍ചോര പെയ്തുപോയെന്നു മാത്രം.

അറിയുന്നില്ലയൊന്നും


പെയ്തു മഴ;മഞ്ഞും.
അറിഞ്ഞില്ല ആരും

ഇലകള്‍ ‍അടരുന്നത്‌.

കാലം പഴുക്കുന്നത്‌.

മുന്‍വരിയിലെ പല്ലു പോയ

മോണ കാട്ടി ചിരിക്കുന്ന പുലരി.

നരകയറിയ പുരികങ്ങള്‍ക്കുമേല്‍

‍ചുളിവു വീണ നെറ്റിപോലെ

അസ്തമിക്കുന്ന സന്ധ്യ.


മരത്തില്‍നിന്നും കനി.

കനിയില്‍നിന്നും വിത്ത്‌.

പൂവില്‍നിന്നും തേന്‍.

തേനിന്റെ മധുരം.

സന്ധ്യയില്‍നിന്ന് ചുവപ്പ്‌.

രാവില്‍നിന്ന് കറുപ്പ്‌.

കറുപ്പില്‍നിന്ന്

പുലരിയുടെ വെണ്മ

മുമ്പേ പോയവരില്‍

നിന്ന് പിമ്പേ വന്നവര്‍.

ഒഴുകിത്തീരാത്തതുകൊണ്ട്‌

അറിയുന്നില്ല, എത്രയൊഴുകി ഈ പുഴയെന്ന്.

Saturday 25 July 2009

Monday 20 July 2009

ബര്‍ഗ്മാന്‍

ജൂലൈ ആരംഭം ഒരു ബഷീര്‍ സ്മരണയാണ്. ഒടുക്കമോ ബര്‍ഗ്മാന്‍ സ്മരണയും.
മാന്ത്രിക റാന്തലിന്റെ വെളിച്ചം കൊണ്ട് ചലച്ചിത്ര ലോകത്തെ വ്യാഖ്യാനിച്ചു ഇങ്മര്‍ ബര്‍ഗ്മാന്‍.
ഓരോ രചനയും എവിടെയൊക്കെയോ അലയണമെന്ന നമ്മുടെ വാഞ്ചയുടെ തീര്‍ത്ഥാടനമാണ്.
ബാല്യത്തില്‍ ഞാവല്‍ മരത്തിന്റെ ചുവട്ടില്‍ ഒരു പുലര്‍കാലം അല്ലെങ്കില്‍ ഒരു സന്ധ്യ ചെലവഴിക്കാത്തവരായി ആരുണ്ട്?
ആ ഓര്‍മയാണ്
ബര്‍ഗ്മാന്‍.

Tuesday 7 July 2009

പ്രണയിനികള്‍

Poster of Kim Ki Duk's 'Time'
പൂര്‍വപിതാക്കള്‍
‍ചൊല്ലിയിട്ടുള്ളതു
പോലെ പ്രണയം,
അതെ പ്രണയം
ഒരു പനിനീര്‍ പൂവാണ്‌.
അത്‌ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും,
മുള്ളുകളുടെ കാവലിലും.
പുഞ്ചിരി നിങ്ങളോടാണെന്ന്
തിരിച്ചറിയേണ്ടത്‌
നിങ്ങളാണ്‌.
എന്തുകൊണ്ടെന്നാല്‍
പൂവിന്‌ നിങ്ങളുടെ
ഹൃദയത്തോട്‌
സല്ലപിക്കാനേ കഴിയൂ.
നിങ്ങളുടെ ഹൃദയമത്‌
കണ്ടില്ലെങ്കില്‍ വഴിയില്‍,
ജീവിതത്തിന്റെ പെരുവഴിയില്‍
‍നിങ്ങളുപേക്ഷിച്ചു പോയ
പ്രണയിനികളുടെ എണ്ണമെത്രയെന്ന്
തിട്ടപ്പെടുത്തുന്നതില്‍
നിങ്ങള്‍ അമ്പേ തോറ്റുപോകും.
അത്രയേറെ പൂക്കള്‍ പുഞ്ചിരിക്കുന്നുണ്ട്‌
ഈ ഭൂമിയില്‍.

Sunday 5 July 2009

വിപരിണാമം


നെഞ്ചിലെ അസ്തികൊണ്ടു വില്ലുകുലച്ചവന്‍‍നോക്കൂ,
വിഷക്കാറ്റില്‍ ‍സങ്കല്‍പത്തിലെ വാള്‍ വീശുന്നു.
അണകെട്ടി ചെറുത്തവനിപ്പോള്‍(വൃത്രാസുരനെന്നു പേര്‍ വീണിട്ടും) 1
അണഞ്ഞുപോകുന്നഗ്നിയായ്‌ തീരുന്നു.
കാറ്റു പോളീത്തീന്‍ കവറുകളിലാക്കി വിലയിട്ടു വില്‍ക്കുവതൊരാള്‍.
(പോകുവിന്‍ ഫ്രഷ്‌ എയര്‍ പാര്‍ലറുകളില്‍‍
ആഴ്ചയിലൊരിക്കലെങ്കിലുമെന്‍ ചങ്ങാതി) 2
പുഴയും കന്നാസിലാക്കികടന്നു കളയുന്നൊരു ചോരന്‍ സകൗശലം.
(കേള്‍ക്കുന്നില്ലെ, ആരുവാങ്ങുമീ പേരാറ്റിന്‍ ചോര.)
കുലചിഹ്നങ്ങളെ ഫാഷനിലേക്കു പകര്‍ത്തുമൊരു ഡിസൈനര്‍.
(കാണാം ചാനലുകളിലവയുടെ ചാരുത.)
നോക്കൂ, ജലത്തില്‍ ജനിച്ചവന്‍‍
പ്രളയത്തിലാഴുന്നു.
തീയില്‍ കുരുത്തവന്‍ ‍വെയിലില്‍ കരിയുന്നു.
കാറ്റിനെതിരെ പര്‍വ്വതമായിരുന്നവന്‍ ‍
തോടുപൊട്ടിയ പരുത്തി പോല്‍ ‍കാറ്റിലലയുന്നു.
കഴുതകള്‍ പഴങ്കാല കുതിരജന്മം അയവിറക്കുന്നു.
ഭീഷ്മപര്‍വ്വങ്ങള്‍ സര്‍വ്വം, നമ്മളോ ശിഖണ്ഡികള്‍ ‍
പേക്കിനാവാക്കിത്തീര്‍ത്തോ സാഹസമിതിഹാസം!' 3
ഇന്നുമുണ്ട്‌ ജീവിക്കാനുള്ളതേരുരുള്‍.
ശ്വസിക്കാനുള്ള സമരങ്ങള്‍.
മാംസവും രക്തവുംചിതറിയ തെരുവുകള്‍.
ഇടങ്ങള്‍ക്കിടയിലെ ഭൗമദൂരങ്ങള്‍ക്കപ്പുറം
ഹൃദയങ്ങള്‍ക്കിടയില്‍
ഒറ്റനാദമുണ്ട്‌.
നിലക്കാത്ത നിലവിളി.
നൈജര്‍ തീരത്തെ ഒറിഗോണുകളുടെ 4
കണ്ണുകളിലും പ്ലാച്ചിമടയിലെ വരണ്ട മണ്ണിലും ഒരേ തീയാണ്‌.
ദൂരങ്ങള്‍ എത്ര തുച്ഛം!

1. വേദപരാമര്‍ശിയായ വൃത്രന്‍ അണക്കെട്ടാണെന്ന് ചരിതവ്യാഖ്യാനം. 2 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഫ്രഷ്‌ എയര്‍ പാര്‍ലറുകള്‍ തുടങ്ങിയിരിക്കുന്നു.3. ജി കുമാരപ്പിള്ളയുടെ 'ഭീഷ്മപര്‍വ്വങ്ങള്‍' എന്ന കവിതയില്‍ നിന്ന്.4. നൈജര്‍ നദീ തീരത്തെ ബഹുരാഷ്ട്ര എണ്ണക്കുത്തകകള്‍ക്കെതിരായ സമരങ്ങള്‍.

Sunday 7 June 2009

പല വക

നിര്‍വചനങ്ങള്‍

മാധവിക്കുട്ടി: നാലപ്പാട്ടെ നീര്‍മാതളത്തില്‍ ചാഞ്ഞു പെയ്തു പോയ നിലാവ്‌.

കമലാദാസ്‌: നഗരോത്സവങ്ങളില്‍ സ്നേഹജീവിതത്തിനിടയിലും പ്രണയമില്ലെന്ന് നമ്മോട്‌ വെറുതെ ഉരുവിട്ട ഇന്ത്യന്‍ ഇംഗ്ലീഷ്‌ എഴുത്തുകാരി.

കമലാസുരയ്യ: creative eccentricityയുടെ ഒരു പെരുമഴയ്ക്ക്‌ ശേഷം വെറുമൊരു eccentricityയുടെ തീന്മേശയായി മാറിയ നിഷ്കളങ്കയായ ഒരമ്മ.

രാഷ്ട്രീയപരം:നമ്മുടെ പത്രങ്ങളും ടി. വി. ചാനലുകളും നിരന്തരം എഴുന്നെള്ളിക്കുന്ന അബദ്ധപദം, ബോക്സുപെട്ടി പോലെ.


പ്രബുദ്ധത:തെരഞ്ഞെടുപ്പു പ്രചണ സമയത്ത്‌ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങള്‍ക്ക്‌ ഉണ്ട്‌ എന്നു വ്യാജമായി പറയുന്ന ഒരു വിചിത്ര ഗുണവിശേഷം.

കോവിലന്‍:ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു ബോള്‍ഡ്‌ ആന്റ്‌ ഒറിജിനല്‍ എഴുത്തുകാരില്‍ ഒരാള്‍. മറ്റൊരാള്‍ ആനന്ദ്‌.

ഗവര്‍ണര്‍: ഉപയോഗ്യശൂന്യരോ നിരന്തര ശല്യക്കാരോ ആയ കോണ്‍ഗ്രസുകാര്‍ പത്തറുപത്‌ കൊല്ലങ്ങളായി അനുഭവിച്ചു പോന്നിരുന്ന ഒരു പദവി.

മലയാള മനോരമ:മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റു വരുത്തുന്ന ഒരു പത്രം. അതൊന്നു വാങ്ങിയാല്‍ ഡോര്‍മിറ്ററി അന്വേഷിക്കേണ്ട, ബസ്റ്റാന്റ്‌ മതി.

വചനങ്ങള്‍

അടൂര്‍:ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രൊഡക്റ്റാണ്‌. അസിസ്റ്റന്റ്‌ മൂത്ത്‌ ഡയറക്ടറായതല്ല. എന്റെയൊക്കെ ഒരു ക്രാഫ്റ്റ്‌ ഇവടത്തെ സിനിമക്കാര്‍ക്ക്‌ ഉണ്ടോ?

ടി. വി. ചന്ദ്രന്‍:ഓരോ അവാര്‍ഡ്‌ പ്രഖ്യാപനം കഴിയുമ്പോഴും പത്ര സുഹൃത്തുക്കള്‍ വിളിക്കും. ഇത്തവണ ഒരു വിവാദമുണ്ടാക്കൂ എന്ന് അവര്‍ കെഞ്ചും. അവരുടെ ആവശ്യത്തിനു മുന്നില്‍ ഞാന്‍ കീഴടങ്ങും. ഇത്തവണ ഞാന്‍ അടൂരിനു വിളിച്ചു. അടൂരേട്ടാ ഞാന്‍ താങ്കളുടെ മേല്‍ കയറി ഒന്നു വിവാദം കളിക്കട്ടെ. തനിക്കും എനിക്കും മെച്ചമുണ്ടാകുമെങ്കില്‍ ആയിക്കോന്ന് അടൂരേട്ടന്‍ പറഞ്ഞു. ഈ വിവാദങ്ങളിലൂടെ ഞങ്ങളുടെ സിനിമകള്‍ ജനം കാണുമല്ലൊ.

Saturday 30 May 2009

തൃശ്ശിവപ്പേരൂര്‍ കാണുന്നവന്‍.


വടക്കേ നടയിലെ
ചേക്ക വിട്ട്‌
വടക്കേ ചിറയില്‍
കുളിച്ചുണരും
പലതരം പക്ഷികള്‍.
പക്ഷി ശാസ്ത്രകാരന്റെ
കൈരേഖാചിത്രത്തില്‍ കാഷ്ഠിക്കും.

അപ്പോഴും
മതില്‍കെട്ടിനരികില്‍
പനമ്പട്ടയാട്ടി നില്‍ക്കും
ഗജങ്ങള്‍.


പാലക്കാട്ടേക്കു പോകുന്ന
ബസ്സുകള്‍ക്ക്‌ പാണ്ടിഗന്ധമുണ്ടാകും.

പുലര്‍കാലങ്ങള്‍
രതിവിരേചനം കഴിഞ്ഞ ദേഹങ്ങള്‍ പോലെയാണ്‌.

സ്വരാജ്‌ റൗണ്ടിനകത്ത്‌
മനുഷ്യരും
പുറത്ത്‌ വാഹനങ്ങളും
തീര്‍ക്കുന്നുണ്ട്‌

ത്രികോണങ്ങളിലെ
ത്രികോണങ്ങള്‍.
ദൂരങ്ങള്‍ക്കിടയിലെ
ദൂരങ്ങള്‍.
മരങ്ങള്‍ക്കിടയിലെ
മരങ്ങള്‍.
ലോകത്തിനകത്തെ
ലോകങ്ങള്‍.
പടിഞ്ഞാറെ ആല്‍ത്തറയിലിരുന്ന്
വിളിക്കും മുറുക്കിച്ചുവപ്പിച്ച
നഗരഗണികകള്‍.
കൊറിക്കാന്‍ കപ്പലണ്ടി.
നുണയാന്‍ ഐസ്ക്രീം.
ദാഹമകറ്റാന്‍ സംഭാരം.

വടക്കുംനാഥന്‍
വടക്കിറങ്ങതെ
കാവല്‍ക്കളിക്കും
പ്രാന്തപ്രാന്തന്മാര്‍
മുച്ചീട്ട്‌, തായം, പകിട.

കൈരേഖാശാസ്ത്രമുണ്ട്‌.
കുറിയ കുറത്തികള്‍.
പറന്നുപോകാതെ
പച്ചത്തത്ത കൂട്ടില്‍.

തുരുമ്പെടുത്ത
പഴയ സോപ്പുപെട്ടിക്കാറില്‍ നിന്നുയരും പാട്ട്‌:
'പൊതുജനത്തെ കഴുതകളാക്കും...'
വിളംബരം വീണ്ടും:
'കേരളഗവണ്മെന്റിന്റെ
225-മത്‌ ഭാഗ്യക്കുറിയാണു
സുഹൃത്തുക്കളെ
ഈ വാഹനത്തിലൂടെ
കൊടുത്തുകൊണ്ടിരിക്കുന്നത്‌.
നാളെയാകാം മറ്റന്നാളാകാം
എന്നു കരുതി കാത്തുനില്‍ക്കാതെ
കടന്നുവരുവിന്‍
കടന്നുവരുവിന്‍.
ഭാഗ്യദേവത
ആരെ, എപ്പോള്‍, എവിടെ വെച്ച്‌
കടാക്ഷിക്കുകയെന്ന്
ഒരാള്‍ക്കും പ്രവചിക്കാന്‍
സാധ്യമല്ല സുഹൃത്തുക്കളേ,
കടന്നു വരുവിന്‍, കടന്നു വരുവിന്‍...
പൊതുജനത്തെ കഴുതകളാക്കും...'

മാറ്റിനിയ്ക്ക്‌
ടിക്കറ്റിനായി
പായുന്നവര്‍ തീര്‍ക്കുന്ന
ജ്യോമിതീയമുണ്ട്‌,
വിദ്യാര്‍ഥികോര്‍ണറില്‍.
പ്രസംഗങ്ങളുടെ
സ്മാരകമാണത്‌.
കൊച്ചുമരങ്ങള്‍
പ്രബുദ്ധതയാല്‍
മുരടിച്ചുപോയിരിക്കുന്നു.
പായുന്നവരുടെ
രേഖകള്‍ ചെന്നു ചേരുന്ന
ബിന്ദുക്കളുണ്ട്‌.
രാഗം, രാംദാസ്‌, ജോസ്‌, സ്വപ്ന, കൈരളി, ശ്രീ.

ഒഴിഞ്ഞുപോയി
പോസ്റ്റോഫീസ്‌
റോഡില്‍ നിന്ന്
എന്‍.ബി.എസ്‌ ബുക്സ്റ്റാള്‍.
ചങ്ങാതിയുണ്ടവിടെ
അലുമിനിയക്കട നടത്തുന്നു.

ഭാരത്‌ ഹോട്ടലിനു മുന്നില്‍ കാണാമായിരുന്നു
കൃശഗാത്രം, കാവിയില്‍.
നവാബ്‌ രാജേന്ദ്രന്‍.
മറക്കില്ല പ്രാതലിന്
ഭാരതിലെ തൈരുവട.

ബാനര്‍ജി ക്ലബ്ബിനടുത്താണ്‌
ബിനി ടൂറിസ്റ്റ്‌ ഹോം.
കണ്ടിട്ടുണ്ട്‌ ഞാനവിടെ
പാറിയ മുടിയുമായി കടമ്മനിട്ടയെ,
യാരോ ഒരാളായി കുടവയറിനകത്ത്‌
കള്ളിന്‍കുടം ഒളിപ്പിച്ച
പവിത്രനെ.
യാത്രിനിവാസില്‍
ബിയറും ഇറച്ചിയും കലര്‍ന്ന
രസഗന്ധം.
ഊണ്‍ അവിടെ നന്ന്.
അവിടെ നിന്നിറങ്ങി ഇടത്തേക്കു നടന്നാല്‍
കൊച്ചനിയന്റെ ചോരയുണ്ട്.

ആല്‍മരങ്ങള്‍ക്കു താഴെ
കാറ്റുപോയ വഴിയെ
കരിയിലകള്‍.

അയ്യന്തോളിലാണ്‌
സി. അച്ചുതമേനോന്റെ സ്വപ്നം.
കോസ്റ്റ്ഫോഡ്‌.
ലാറി ബേക്കറുടെ
തച്ചുകൂടം.

നെഹ്രു പാര്‍ക്കില്‍
അച്ചുതമേനോന്‍ ഇരുന്ന
സിമന്റു ബെഞ്ചിന്ന്
ദ്രവിച്ചിരിക്കുന്നു.
ഇന്നവിടെ വാഴുന്നു
പിമ്പുകള്‍, സ്വവര്‍ഗാനുരാഗികള്‍.
കൊറിച്ചതിന്‍ ബാക്കി
കപ്പലണ്ടിത്തൊലികള്‍.

ടൗണ്‍ഹാളിലൂടെ
നടന്നാല്‍ കാണാം:
സ്മാരകങ്ങളായി
അക്കാദമികള്‍.
എഴുത്തും
സംഗീതവും
നാടകവും
വരയും ഭാഷയും
തിന്നുജീവിക്കുന്ന
ഇരട്ടവാലന്മാരുണ്ടവിടെ.

നാട്യഗ്ര്‌ഹത്തിന്റെ
ഇരുട്ടില്‍ ബെര്‍ഗ്മാന്റെ
പെഴ്സോണ കണ്ടുകൊണ്ടിരിയ്ക്കെ
കോളേജുപിള്ളേര്‍
മര്‍മരം പൊഴിക്കും.

പഠിക്കുന്ന കാലത്ത്‌
സ്റ്റുഡന്റ്സ്‌ ഫെഡറേഷന്റെ
ജില്ലാ സമ്മേളനം
നടന്നിട്ടുണ്ട്‌
മോഡല്‍ ബോയ്സില്‍.
അന്നു പ്രസംഗിച്ച
കെ. വേണു ഇന്ന് വിശ്രമിക്കുന്നു.
പി.ജെ. ആന്റണി ഇന്ന് ഗലീലി സംഘത്തില്‍.
അദ്ദേഹമാണ്‌ ലിയോണിദാസിന്റെ ഡയറി
വായിക്കാന്‍ പറഞ്ഞത്‌.

നവയുഗം ഓഫീസിലെ
നിത്യകാമുകനായിരുന്നു
അഭിവാദ്യയേയില്‍
പൂണൂല്‍ പൊട്ടിച്ച
മാടമ്പ്‌ കുഞ്ഞുകുട്ടന്‍.
മുല്ലനേഴിക്കൊപ്പം
ജില്ലാസ്പത്രിക്കു മുന്നിലെ
നടപ്പാതയിലൂടെ
നട നടക്കുന്നത്‌
കണ്ടിട്ടുണ്ട്‌ ഇരുട്ടില്‍.
മുലയെന്നു കേള്‍ക്കുമ്പോള്‍
തെറിയെന്നു ചൊല്ലുന്ന
തലമുറയാണെന്റെ ശത്രുവെന്ന്
മുല്ലനേഴി.

പവനനുണ്ടാകുമായിരുന്നു
ഏതു മൈക്കിനരികിലും.
കെ.ജി.ശങ്കരപ്പിള്ളയെ
അദ്ദേഹത്തിന്റെ
വസതിയില്‍ വെച്ചാണ്‌ കണ്ടത്‌.

മഴനനഞ്ഞ്‌ ജാഥ നയിച്ചിട്ടുണ്ട്‌
വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്ന്
കലക്ട്രേറ്റിലേക്ക്‌.
അന്ന് കൂടെയുണ്ടായിരുന്ന
സുനില്‍കുമാറിന്ന്
എം.എല്‍.എ യാണ്‌.
പ്രമോദിന്‌ തുന്നല്‍പണിയും.

വര്‍ഷത്തിലൊരു വാരം
ഒത്തുചേരും
തൃശൂരിലെ സിനിമക്കാര്‍
കൈരളി-ശ്രീയില്‍.
പ്രേക്ഷകരെ അകത്താക്കി
കതകടച്ച്‌ പുറത്ത്‌
കാവല്‍ നില്‍ക്കുമവര്‍
ഉസ്താദുമാരാണെന്ന
ഭാവത്തില്‍.

പൂരം നുരയുമ്പോള്‍
പുരുഷാരം മണല്‍തരിയോടു മത്സരിക്കും.
കൊമ്പന്മാര്‍ ആള്‍ക്കൂട്ടത്തില്‍ ഞെരുങ്ങും.
ആകാശമന്ന് ഗുല്‍മോഹറാകും.
കുട്ടന്മാരാര്‍ പെയ്യും.
പിന്നെയൊരിയ്ക്കല്‍
വരത്തന്മാര്‍ക്കായി
കരികളെ കറുത്തവര്‍ തൊടാതെ
എഴുന്നെള്ളിക്കും.

വര്‍ഷങ്ങള്‍ കഴിഞ്ഞും
ഇടവേളകളില്‍
റൌണ്ടിലെത്തുമ്പോള്‍
ആ ജ്യോമിതീയത്തിലൂടെ
ഒരിയ്ക്കലെങ്കിലും
നടക്കും.
തൃശ്ശിവപ്പേരൂര്‍
ഒരു വൃത്തമാണ്‌;
യാത്രയുടെ ഒരു വൃത്തം.

Friday 22 May 2009

കഴിഞ്ഞ രാത്രി

പരിഭാഷയില്‍ ചോര്‍ന്നു പോകുന്നതെന്തോ അതാണ് കവിത എന്ന ഉത്തമ വിശ്വാസത്തോടെ പാക്കിസ്ഥാനിലെ വിഖ്യാത കവിയായിരുന്ന ഫെയ്‌സ് അഹ്മദ് ഫെയ്‌സിന്റെ ഒറ്റക്കവിത ഇവിടെ ചോര്‍ച്ചയോടെ ചേര്‍ക്കുന്നു. ആധുനിക ഉര്‍ദു കാവ്യ ലോകത്ത് കമ്മ്യൂണിസ്റ്റാശയങ്ങളോടുള്ള പ്രതിപത്തിയിലൂടെ തന്നെ അനിഷേധ്യമായ സ്ഥാനം നേടിയെടുത്തു ഫെയ്‌സ്.
നിങ്ങളെന്നെ കുടിയനെന്നു വിളിക്കരുത്. ഞാന്‍ കുടിച്ചിട്ടുള്ളത് എത്രയോ നിസ്സാരന്മാണ്, ഞാന്‍ കുടിച്ച കണ്ണീരിനോട് താരതമ്യപ്പെടുത്തുമ്പോള്‍. എന്ന് പറഞ്ഞു ഫെയ്‌സ്. അദ്ദേഹത്തിന്റെ കവിതകളില്‍ വിപ്ലവബോധവും പ്രണയാതുരയും നിറഞ്ഞു നില്‍ക്കുന്നു.
കഴിഞ്ഞ രാത്രി

കഴിഞ്ഞ രാത്രി
നിന്റെ നഷ്ട സ്മരണ
എന്റെ ചിത്തത്തെ സന്ദര്‍ശിച്ചു.
വസന്തം വന്യതയെ
ശാന്തമായി സന്ദര്‍ശിക്കുന്നതു പോലെ.
ഇളംതെന്നല്‍
അവളുടെ പദസ്വനങ്ങള്‍
മരുഭൂമിയില്‍
പ്രതിധ്വനിപ്പിക്കുന്നതു പോലെ.
ശാന്തത പതുക്കെ
സ്നിഗ്ദമായി ഒരാളുടെ
ആതുരതയിലേയ്ക്ക്
ഇറങ്ങി വരുന്നതു പോലെ.

Saturday 16 May 2009

John Abraham, Hitler of His Own Cinema


താന്‍ ഒരു പ്രതിഭാസമല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം. മരണത്തിനുശേഷവും ഒരു വലിയ നഷ്ടമായി തുടരുന്നവര്‍ പ്രതിഭാലോകത്ത് വളരെ ഉണ്ടാകില്ല. നമ്മുടെ കഥാലോകത്ത് വലിയ നഷ്ടം വരുത്തിയാണ് വി.പിശിവകുമാറും ടി. വി. കൊച്ചുബാവയും രാജലക്ഷ്മിയും കടന്നുപോയത്. സിനിമയില്‍ തന്നെ ആസാദും ശില്പകലയില്‍ കെ.പി. ക്രിഷ്ണകുമാറും നമ്മുടെ സാംസ്കാരികസമ്പാദ്യത്തിന് വലിയ പ്രതീക്ഷകള്‍ തന്ന് പക്ഷെ വളരെ വേഗം പിന്‍‌വാങ്ങിയവരാണ്.

സര്‍ഗജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു പ്രതിഭാശാലിക്കും ഭ്രാന്തനും ഇടയിലുള്ള നേര്‍ത്ത പാലത്തിലൂടെ നടന്നു പോയ ജോണ്‍ എബ്രഹാം ഇന്ത്യന്‍ സിനിമക്കുണ്ടായ അകാല വിയോഗങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ്. ഇന്ന് ജോണ്‍ എബ്രഹാം ആകാര സൌഷ്ടവത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പുരുഷ ലൈംഗികതയുടെ അടയാളമായ ബോളിവുഡ് താരമാണ്. എന്നാല്‍ നമ്മുടെ ബോധത്തിന്റെ തടവിനെ തീവ്രമായി നോവിച്ച്, നമ്മുടെ കപട സദാചാര സംഹിതകളെ ചോദ്യം ചെയ്ത് ഒരു കുട്ടനാട്ടുകാരന്‍ ക്യമറയുമായി Pune film Institute ന്റെ പടിയിറങ്ങി വന്നു. നമ്മുടെ കണ്ണുകള്‍ കണ്ടു പരിചയിച്ച കാഴ്ചകള്‍ക്കപ്പുറത്ത് ജീവിതവും രാഷ്ട്രീയവും സമൂഹവും ഇടകലര്‍ന്ന ദര്‍ശനങ്ങളിലേക്ക് ഒരു ബിബ്ലിക്കല്‍ നോട്ടമാണ് ജോണ്‍ എറിഞ്ഞത്.

1937 ല്‍ ജനിച്ച് ജോണ്‍ 1987 മെയ് 30 ന് കോഴിക്കോട്ടെ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ ടെറസ്സില്‍ നിന്ന് കാല്‍ തെന്നി വീണ് മരണമടയുകയാണുണ്ടായത്. താന്‍ ചിത്രീകരിക്കാനിരിക്കുന്ന ‘ജോസഫ് എന്ന പുരോഹിതന്‍’ എന്ന ചിത്രത്തിന് മമ്മൂട്ടിയെന്ന നടന്റെ സഹകരണം ഉറപ്പു വരുത്തിയ ശേഷം ആഘോഷിച്ചതായിരുന്നു ആ ജീവിതം. മറ്റെല്ലാം മാറ്റി വെച്ചാലും ജോണ്‍ എടുത്ത പ്രധാനപ്പെട്ട മൂന്നു സിനിമകള്‍ അദ്ദേഹത്തിന്റെ തന്നെ ഗുരുവായി അറിയപ്പെട്ട വിശ്രുത ചലച്ചിത്രകാരന്‍ Ritwik Ghatak ആശിച്ചതു പോലെ ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ ഭൂപടത്തില്‍ പ്രതിഷ്ഠിക്കാന്‍ പര്യാപ്തമായിരുന്നു. ഈ ത്രിത്വത്തില്‍ ആദ്യത്തേത് ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്ന തമിഴ് സിനിമയാണ്. അതിനു മുമ്പും ശേഷവും തമിഴ് സിനിമയില്‍ ലോകസിനിമയ്ക്ക് കണിച്ചുകൊടുക്കാന്‍ മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. എന്നിട്ടും എത്ര തമിഴന്മാര്‍ ആ ചലച്ചിത്രത്തെ സ്മരിക്കുന്നുണ്ട് എന്നത് ചോദിക്കേണ്ടതില്ലാത്ത ചോദ്യം മാത്രമാണ്. അഗ്രഹാരത്തിലെ പ്രൊഫസര്‍ വളര്‍ത്തുന്ന കഴുത പ്രാമാണികതയുടെയും പാരമ്പര്യത്തിന്റെയും ബ്രാഹ്മണ ചിഹ്നങ്ങളോടു കാണിക്കുന്ന പ്രതിഷേധം ചലച്ചിത്രത്തെ ഒരു ഇന്ത്യന്‍ ക്ലാസിക്കിന്റെ നിലവാരത്തിലേക്ക്‌ ഉയര്‍ത്തി. ഇന്ത്യന്‍ സവര്‍ണതയുടെ പാരമ്പര്യ പശ്ചാത്തലത്തിലാണ് സിനിമ രൂപം കൊള്ളുന്നതെങ്കിലും അതിന്റെ അന്തര്‍ധാര ക്രൈസതവമാണ്. സംഘടിതമായി ദ്വിജന്മാര്‍ കഴുതയെ കൊല്ലുന്നു. എന്നാല്‍ അന്നു രാത്രിയില്‍ അവര്‍ കാണുന്നത് കഴുത അഗ്നിയില്‍ നിന്ന് മുക്തി നേടി കുന്നിറങ്ങി വരുന്നതാണ്. അതോടെ നവവിശ്വാസത്തിന്റെ അഗ്നി ബ്രാഹ്മണഗ്രാമം മുഴുവന്‍ പരക്കുന്നു. ജോണിന്റെ ജീനിയസിന്റെ പ്രകടനം ഏറ്റവും അനുഭവപ്പെട്ട ചലച്ചിത്രമായിരുന്നു അഗ്രഹാരത്തില്‍ കഴുതൈ. കഴുതയും ജോണും ക്രിസ്തുവും ഒരേ രെഖയില്‍ വന്ന് അവരുടെ ത്രിത്വ സ്വത്വം വെളിവാക്കുന്നുണ്ട് ഈ സിനിമയുടെ അശയപരിസരത്ത്. മൂവരും ജീവിതകാലത്ത് വേട്ടയാടപ്പെട്ടിരുന്നവരും മരണാനന്തരം അരാധിക്കപ്പെട്ടവരുമായി എന്നത് ആകസ്മികതയല്ല.

‘ചെറിയാ‍ച്ചന്റെ ക്രൂരക്ര്ത്യങ്ങള്‍‘ കുട്ടനാടന്‍ മധ്യവര്‍ഗ പ്രതിനിധിയിലൂടെ കേരളീയ ഫ്യൂഡല്‍ഘടനയുടെ ഉള്‍ഭയം അനാവരണം ചെയ്തു. ചെറിയാച്ചന്‍ നിരവധി ചരിത്രമാറ്റങ്ങളുടെ സാക്ഷിയാണ്. പോലീസ് വേട്ടയുടെ, സഹോദരിയുടെ അവിഹിത വേഴ്ചയുടെ, തൊഴില്‍ പോരാട്ടങ്ങളുടെ, വ്യവസായത്തിന്റെ കടന്നുവരവിന്റെ എല്ല്ലാം നേര്‍സാക്ഷിയാണ്. തേങ്ങാമോഷണം അന്വേഷിച്ച് വരാനിരിക്കാനിടയുള്ള പോലീസിനെ ഭയന്ന് ചെറിയാച്ചന്‍ തെങ്ങിന്‍ മുകളില്‍ കയറുന്നു. അച്ചന്‍ വന്ന് കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു. ചെറിയാച്ചനെ താഴെ ഇറക്കേണമേ എന്ന്. അതോടെ ചെറിയാച്ചന്‍ താഴെ വീഴുന്നു. പോലീസ് എന്ന് ഉച്ചരിച്ചുകൊണ്ട് ചെറിയാച്ചന്‍ മരിക്കുന്നു. ഇത് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ മധ്യവര്‍ഗ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പായി.

‘അമ്മ അരിയാന്‍ ‘ ഒരു സന്ദേശമാണ്. അമ്മ അറിയാതെ പോകുന്ന യൌവനത്തിന്റെ കെടുതിയുടെ ഓര്‍മപ്പെടുത്തല്‍. അന്യന്റെ തല വെട്ടാന്‍ പോകുമ്പോഴും അമ്മയുടെ അറിവോടെയായിരിക്കണം എന്ന എന്ന ഒരു ഉള്‍ബോധം.‍ യാത്രയാകുന്ന പുരുഷന്‍ കണ്ടെത്തുന്നത് പരിചയക്കാരന്റെ ജഡമാണ്. മരണവാര്‍ത്ത അയാളുടെ അമ്മയെ അറിയീക്കാനുള്ള യാത്ര നീളുന്നത് കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിലൂടെയാണ്. നമ്മള്‍ മറന്നുപോകുന്ന സമരഘട്ടങ്ങളെ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കേരളം അക്കാലങ്ങളിലുയര്‍ത്തിപ്പിടിച്ച വിക്ഷുബ്ധജീവിത0ത്തിന്റെ കണ്ണാടിയില്‍ പ്രതിഫലിച്ച സാര്‍വലൌകിക രാഷ്ട്രീയവും അമ്മ അറിയാന്‍ ചര്‍ച്ച ചെയ്തു. ഒരു കാലത്തിന്റെ ക്ഷുഭിതചെറുപ്പത്തിന്റെ ജ്വാലകളാണ് അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ കത്തിയാളിയത്.

ജോണ്‍ നമ്മുടെ ഭാവുകത്വത്തെ അതിശയിപ്പിച്ച ജീനിയസ്സാകുന്നത് ഈ മൂന്നു സിനിമകള്‍ക്കൊണ്ട്‌ അദ്ദേഹം കാഴ്ചക്കാരില്‍ സാധിച്ചെടുത്ത തിരിച്ചറിവിലൂടെയാണ്. ജോണ്‍ ചലച്ചിത്രകാരനും കഥകാരനും കവിയും ആയിരുന്നു. അതിലേറെ എടുത്ത സിനിമകളേക്കാള്‍ എടുക്കാത്ത വിസ്മയസംരംഭങ്ങളുടെ കര്‍ത്താവായിരുന്നു. കയ്യൂര്‍, നന്മയില്‍ ഗോപാലന്‍, ജോസഫ് എന്ന പുരോഹിതന്‍, നാട്ടുഗദ്ദിക എന്നിവയെല്ലം അദ്ദേഹത്തിന്റെ സഫലീകരിക്കപ്പെടാതെ പോയ രചനാസ്വപ്നങ്ങളായിരുന്നു.

ജനകീയ കലയും ജനകീയ സിനിമയും എന്ന സ്വപ്നത്തിന്റെ നിദര്‍ശനമായി ഉടലെടുത്ത ഒഡേസ ജോണിന്റെ നിര്യാണത്തോടെ ഏതാണ്ട് മരിച്ചു. ജനകീയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശിഥിലമായിപ്പോയി. ഗൌരവസിനിമയുടെ വക്താവായിരിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ സ്വാഭാവിക ഫലിതത്തിന്റെ ആസ്വാദകനും രചയിതാവുമായിരുന്നു ജോണ്‍. ഈ മെയ് 30 ഒരു ജോണ്‍ സ്മരണയാണ്. എല്ലാ മെയ് മുപ്പതും പോലെ.

ജോണിന്റെ പറഞ്ഞു കേട്ട ഒരു ഫലിതം:

കൊല്ലത്തുനിന്ന് കുട്ടനാട്ടേക്കു കെ എസ് ആര്‍ ടി സി ബസില്‍ യാത്ര തിരിക്കുകയായിരുന്നു ജോണ്‍. മദ്യത്തിന്റെ ആധിക്യം കൊണ്ട് ബസിലെ തിരക്കില്‍ നില്‍ക്കാന്‍ വയ്യ. കണ്ടക്ടര്‍ എത്തിയപ്പോള്‍ അവശനായ ജോണ്‍ പറഞ്ഞു: എന്റെ അമ്മച്ചി മരിച്ചു.
കണ്ടക്ടര്‍: കഷ്ടം.
ജോണ്‍: എനിയ്ക്ക് നില്‍ക്കാന്‍ വയ്യ.
ഉടനെ കണ്ടക്ടര്‍: ആരെങ്കിലും ഒന്ന് എഴുന്നേല്‍ക്കൂ. ഇദ്ദേഹം അമ്മ മരിച്ചതറിഞ്ഞ് പോവ്വാ.
ഒരു യാത്രക്കാരന്‍ എഴുന്നേറ്റു. ബസ് കുട്ടനാട്ടെത്തിയപ്പോള്‍ ജോണ്‍ ഇറങ്ങി. ഉടനെ കണ്ടക്ടര്‍ ചോദിച്ചു: എപ്പോഴായിരുന്നു അമ്മച്ചിയുടെ മരണം?
ജോണ്‍: എട്ടു വര്‍ഷമായി.
tribute
a tribute to ritwik ghatak
john abraham
Ritwik Ghatak, in partition, not physically of willingness-the country departed
Out of his outer consciousness - cosmic consciousnessn one of his mistakes,
Reactions - natural reactions - reflections
Ritwik Ghatak, refugee, unborn, unwanted,
Unbearable penetrative towards the Victorian hangover of
The Tagorian corruption of thinking
Life was more important to him than the words in praise of god,
The god of Victorian Tagorian thinking.
Hence, he was rejected from the Bengalian thinking
Ritwik Ghatak - the name doesn't suit the
Hierarchic thinking of the Raynian Zamidarian thinking
Perhaps, the long echo of the forgotten factors
That becomes reminiscence of the 'death of the salesman' or otherwise
The long columns and no more Chhabi Biswas,
Cardiac arrest is common.
The death of Ghatak is uncommon.
Nay, Ritwik GhatakI remember, a tall man his hands
Moving around my shoulders, catching me
With the feeling of nearness, rather than imperialism
The man who stands before me questioning
My manliness loosing his hands to shake
My hands in appreciation of manliness
Recognizing each other-abiding in each other
Kicking on my an's and telling me"Get up, awake shoot"
I remember, not with sentiments with awakening proud,
Ritwik Ghatak
Ritwik Daa,let me call you Ritwik Daa,
I know that you are no more.
But I am, alive for you
Believe me.
When the seventh seal is opened
I will use my camera as my gun and
I am sure the echo of the sound will reverberate in your bones,
And feed back to me for my inspiration.
Thank you Ritwik Daa,I am thanking you
Not with impotency and insipidity
Ritwik Daa,I remember you, when the words fail to criticize you,
Ritwik Daa, eternally you are in my brain
In my spirit and in my Holy Ghost... Amen...

Tuesday 12 May 2009

സാല്‍വേഷന്‍ ആര്‍മി

ല്‍സിക്കുട്ടി പടിയിറങ്ങാന്‍ തീര്‍ച്ചയാക്കി. അപ്പന്‍ കൃഷിയാപ്പീസില്‍ പോയിരിക്കുന്നു. പറ്റിയ നേരം. അപ്പാ ഞാന്‍ പോണു. അവള്‍ അപ്പന്റെ സിംബലായ ചാരുകസേരയോടു വിട ചൊല്ലി. പോയിവരട്ടെ എന്നുച്ചരിക്കാനുള്ള ത്രാണി അവള്‍ പരിശീലിച്ചിട്ടില്ല. അമ്മച്ചി പള്ളീ പോയിരിക്കുന്നു. പള്ളി കഴിഞ്ഞ്‌ ഒന്നുരണ്ടിടത്ത്‌ പോകും. കളക്ഷനെടുക്കാനുണ്ടേ. കൃത്യമായി പറഞ്ഞാല്‍ പലിശ. അത്‌ പള്ളിക്കാര്യമല്ല. പള്ളക്കാര്യം.അയയില്‍ കിടക്കുന്ന അമ്മച്ചീടെ ചട്ടയോടു വിട. അമ്മച്ചീ ഞാന്‍ പോണു.നേരം നല്ല നേരം. പഴയൊരു പടത്തിന്റെ പേരാണല്ലൊ അത്‌.
മുന്‍വാതില്‍ പൂട്ടി. താക്കോല്‍ പറങ്കിത്താഴില്‍ തന്നെ വെച്ചു. തന്തപ്പടിയും തള്ളപ്പടിയും നട്ടം തിരിയരുതല്ലൊ എന്ന സദ്ഗതി. പിന്നെ ചില്ലറ വിലാപങ്ങളും മയപ്പെടുത്തിയ ഭീഷണികളും ഝടുതിയില്‍ കുത്തിക്കുറിച്ച അന്തിമ ലേഖനം(ലേഖികയുടെ നാമം, കൈയ്യെളുത്ത്‌ എന്നിവയോടു കൂടിയത്‌) പറങ്കിത്താഴിനു മേലെ ഓടാമ്പലില്‍ തിരുകി. അന്തരീക്ഷത്തിന്റെ ഗൗരവത്തിനു മേല്‍ ഒരു ചെറുകാറ്റ്‌ അരിച്ചുപെറുക്കി നടന്നു. ആ ഗൗരവത്തിലേക്ക്‌ ഒരു ലഘുതമ സാധാരണ ഗുണിതമായ്‌ അവളിറങ്ങി.ഇടതു തോളില്‍ സാമാനങ്ങള്‍ നിറച്ച വലിയ എയര്‍ബാഗ്‌. വലതു കൈയില്‍ ബ്രീഫ്കേസ്‌.
ചെമ്മണ്‍പാതയിലൂടെ നടക്കവെ ആന്റപ്പന്റപ്പന്‍ ലോനപ്പന്‍ പാമ്പായി ഇരിക്കുന്നു. ശവത്തിനു കാവലിരിക്കുന്ന പൊലീസുകാരനെ പേലെ ലോനപ്പനെ സ്വന്തം ഛര്‍ദ്ദിലിനു കാവലിരിക്കുന്നു.
കുഞ്ഞെങ്ങറ്റാ...?
കണ്ണു തുറക്കാതെ, തലയുറക്കാതെ, മറുപടി പറഞ്ഞില്ലെങ്കില്‍ പുല്ലുവില എന്ന തോതില്‍ ലോന. പാമ്പിനെ മൈന്റ്‌ ചെയ്യാതെ മൂക്കു പൊത്തി അവള്‍ ഇടവഴി താണ്ടി. മെയിന്‍ റോഡാണവളുടെ ലക്ഷ്യപ്പോരാട്ടം. ബസ്റ്റോപ്പില്‍ നിന്ന് അല്‍പം തെക്കുമാറിയുള്ള അക്ഷാംശ രേഖാംശത്തില്‍ അവന്‍ ഇപ്പൊഴേ ലാന്റ്‌ ച്ചെയ്തിരിക്കും. അവള്‍ നാലും നാലും എട്ടടി നടന്നു. റോക്കറ്റിനെ ക്രോസ്‌ ചെയ്യുന്ന ധൂമകേതു പോലെ അപ്പന്‍ കൃഷി മുന്നില്‍! മുടങ്ങാതെ ഗലീലി സംഘത്തിന്റെ രോഗശാന്തിശുശ്രൂഷയില്‍ പങ്കുകൊള്ളാറുള്ള, എന്തു പ്രകോപനമുണ്ടായാലും വചനപ്രകോഷണം മാസിക മുറതെറ്റാതെ വായിച്ച്‌ വിശ്വസിക്കാറുള്ള എല്‍സിക്കുട്ടി നിത്യസഹായമാതാവിനെ വിളിയോടു വിളി. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലെന്ന ഒരു ഇന്നസെന്റ്‌ ഭാവത്തില്‍ അപ്പനെ മുഖമുഖം ചെയ്തു.
എയ്‌ നീയ്യെങ്ങട്ടാ? അപ്പന്‍.
കല്യാണത്തിന്. എന്നായി എല്‍സിക്കുട്ടി.
ആര്ടെ? മറുപടിയും ചോദ്യം.
വളിച്ച വിറ്റടിക്കാതെ എന്റപ്പാ. ഉത്തരം.
തെളിച്ചു പറ. അപ്പന്‍കുട്ടി.
അവള്‍ അവ്യക്തതയുടെ കറുത്ത കുഞ്ഞാട്ടിന്‍ പറ്റങ്ങളെ തെളിച്ചുകൊണ്ട്‌ വചന പ്രകോപനം നടത്തി.
അപ്പന്റെ ഈ മോള്‍ടെ.
കര്‍ത്താവെ.... അപ്പന്‍തിരുമേനി ഞെട്ടി. ഞെട്ടറ്റു വീഴുമെന്ന പരുവത്തിലായി. നേരോയിത്‌ കര്‍ത്താവേ...? അപ്പന്‍ കര്‍ത്താവിനെ മാനത്തു തിരഞ്ഞു. മാനം പോയല്ലോ. അപ്പന്‍ വയലിന്‍ വായിക്കേണ്ട രംഗവേദിയിലായി.
മാനമല്ല അപ്പാ. മേഘമാ പോകുന്നത്‌. മാനത്തുകണ്ണി മാനത്തു നോക്കി.
നെന്റെ ഒടുക്കത്തെ ഒരു കവിത. അപ്പന്‍ കെ. പി. അപ്പനായി.
ഗദ്യകവിത. അവള്‍ തിരുത്തല്‍ശക്തിയായി.
വിരുദ്ധകവിത. അപ്പനപ്പോള്‍ ചെറിയാന്‍ കെ. ചെറിയാനായി.
നികനേര്‍ പരേര ചൂടാകും. അപ്പനിങ്ങനെ ചൂടാവല്ലെ.
നീ ചൂടാക്കല്ലെ മകളേ...
ഞാന്‍ വിവാഹത്തിനാ പേകുന്നേ.
എന്നാല്‍ വിവാദം ഒഴിവാക്കാം.
നന്നായി.
നന്നായാ ഒന്നായി. അപ്പന്‍കുഞ്ഞുണ്ണി.
അപ്പൊ എന്തായി? എല്‍സി.
അപ്പന്‍ നിന്നനില്‍പില്‍ എഞ്ചുവടി മനസ്സിലുരുവിട്ടു.
ആട്ടെ, ഗൊണമൊള്ളതാണോടി?
ഗുണശേഖരപ്പെരുമാക്കള്‍.
ആകെമൊത്തം കൂട്ടിക്കിഴിച്ച്‌ ഹരിച്ചുഗുണിച്ച്‌ അപ്പന്‍ തൊട്ടടുത്ത ശരമെയ്തു.
ചെറുക്കന്‍?
രാജു.
ങേ! നസ്രാണ്യല്ലോടീ?
നസ്രാണി. രാജു കുര്യാക്കോസ്‌. അവള്‍ തുളക്കൊരു ആണി കണക്കെ മൊഴിഞ്ഞു.
അത്‌ ഓക്കെ. അപ്പന്റെ ഗ്രീന്‍ സിഗ്നലില്‍ അവള്‍ ആനന്ദതുന്ദിലയായി.
സഭ?
പുത്തന്‍കുറ്റി. അപ്പനല്‍പനേരം കുറ്റിയടിച്ച പോലെ നിന്നു.
പുത്തന്‍കുറ്റി?
സാല്‍വേഷന്‍ ആര്‍മി. അവള്‍ കുറ്റിയില്‍ ആഞ്ഞിടിച്ചു.
ആര്‍മിക്കാരനാ? അപ്പൊ ക്വാട്ടണ്ടാവും. അപ്പനല്‍പം തുന്ദിലനാവാന്‍ തുനിഞ്ഞു.
ആര്‍മ്യല്ല. സാല്‍വേഷന്‍. അവര്‍ക്ക്‌ ക്വാട്ടയില്ല. സര്‍വീസ്‌.
അപ്പന്റെ മുഖം ഒരു മ്ലാവിന്റേതു പോലെ മ്ലാനമായി. അപ്പന്‍ ട്രിപ്പിളെക്സിന്റെ ഒരു കാലിക്കുപ്പി പേലെ നിന്നു. അപ്പന്‍ വീണ്ടും ഗണിതശാസ്ത്ര ഗണികകളെ മനസ്സാ ധ്യാനിച്ചു. ധ്യാനത്തില്‍ വിദഗ്ദ്‌ ഗലീലി പരിശീലനം സിദ്ധിച്ച അവള്‍ ഉരചെയ്തു.
ഇത്‌ ധ്യാനത്തിനുള്ള നേരല്ല. ആളുകള് വാച്ചു ചെയ്തു തൊടങ്ങും. അവര്‍ പ്രേക്ഷകര്‍ക്കുള്ള ചേദ്യത്തിനായി കണ്ണും കാതും കൂര്‍പ്പിക്കും. സമ്മാനം കൊടുക്കാന്‍ ഒരു വൗച്ചര്‍ ബോര്‍ഡുപോയിട്ട്‌ ഒരു ചാക്കരി പോലുമില്ല എന്റടുത്ത്‌.
അപ്പന്‍ നോര്‍മലായി.
നട. എല്ലാം നിന്നിഷ്ടം.
എന്നിഷ്ടം. അവള്‍ പിമ്പേ ഗമിച്ചു.
മെയിന്‍ റോഡില്‍ തെക്കുമാറിയാണപ്പാ.
ബസ്റ്റോപ്പിലെത്തി അവള്‍ തെക്കുമറിയൊരു വീക്ഷണം ചെയ്തു. പ്രതിശ്രുതവരന്‍ പാര്‍ക്കു ചെയ്ത്‌ കാറിന്റെ പാര്‍ശ്വത്തില്‍നിന്ന് പാര്‍ശ്വദൃഷ്ടി അയക്കുന്നത്‌ അവള്‍ കണ്ടു.എല്‍സിക്കൊപ്പം അപ്പനെ കണ്ടതിനും പ്രതിശ്രുതന്റെ സ്തംഭനത്തിനുമിടയില്‍ ഒട്ടുമേ ഇന്റര്‍വെല്‍ ഇല്ലായിരുന്നു. ഈ അപ്പന്‍കുരിശെന്നാത്തിനാ കെട്ടിയെടുത്തിരിക്കുന്നേ... അവന്‍ കള്ളനെ കണ്ടു ഭയന്ന പോമറേനിയനെ പോലെ മാരുതിഭഗവാന്റെ സെന്‍ബുദ്ധിസ്റ്റ്‌ കാറില്‍ ഝടുതിയില്‍ ചാടിക്കയറി.
എടീ നെന്നോടാരാ പറഞ്ഞേ ഈ മരക്കുരിശിനെ അകമ്പടിയാക്കാന്‍? അവന്‍ അന്തരീക്ഷത്തില്‍ നിന്ന് അല്‍പം ധൈര്യം ദ്രവരൂപത്തില്‍ സംഭരിച്ച്‌ രഹസ്യമായടിച്ച്‌ ശകടം സ്റ്റാര്‍ട്ടാക്കി. പക്ഷേ, എല്‍സിക്കുട്ടി 'പോകരുതേ പ്രാണനാഥാ' എന്ന് അവനെ കൈ വീശി കാണിച്ചു. പ്രണയശസ്ത്രത്തില്‍ വിരുതാനന്തര വിരുതമെടുത്ത പ്രതി കൈകണ്ണുകളുടെ സത്വരസന്ദേശം പെട്ടെന്ന് ഗ്രഹിച്ചുവശായി. പ്രതിപക്ഷം കാറിനെ അഭിമുഖം നയിച്ചു. കാറിലേക്ക്‌ തലയിട്ട എല്‍സിക്കുട്ടിയോടായി അവന്‍ പിറകെ പറയും വിധം കയര്‍ത്തു.
ഈ അപ്പനേം കെട്ടിയെടുത്തതെന്നാത്തിനാ?
അവള്‍ കണ്ണിറുക്കി.
നോ പ്രോബ്ലം. നിന്നിഷ്ടം എന്നിഷ്ടം. അതാ എന്റപ്പാന്റിഷ്ടം.
അവന്‍ അനര്‍ത്ഥം ഗ്രഹിച്ചു.
എന്തൊരപ്പന്‍! അപ്പന്‍ കുരിശല്ല. മിശിഹായാണ്‌. മിശിഹായിടെ വെള്ളില്‍ പറവ! രാജു കുര്യാക്കോസ്‌ മനസ്സാ വചിച്ചു.
കേറപ്പാ. അവന്‍ ഫ്രന്റ്‌ ഡോര്‍ തുറന്നുകൊടുത്തു. അവള്‍ പിന്‍വാതില്‍ തുറന്ന് നമ്രശിരസ്കയായി അകമേ പൂകി. അപ്പനെ പിന്‍സീറ്റിലാക്കി താന്‍ മുന്‍സീറ്റുറപ്പിക്കാന്‍ ഇനി ഏതാനും തുച്ഛമായ സമയം മാത്രം! അവള്‍ ഹര്‍ഷവര്‍ദ്ധനയായി. സെന്‍ തെന്നലായി.
എതാ പള്ളി? അപ്പന്‍ മൗനത്തെ നിസ്സാരമട്ടില്‍ തകര്‍ത്തെറിഞ്ഞു.
പള്ളി? പള്ളിയല്ല. റെജിസ്റ്റ്രാപ്പീസ്‌. പുള്ളി പറഞ്ഞു.
ശര്യാ ഇപ്പൊ അതാ ഫാഷന്‍. സോദ്ദേശ വിവാഹം. പള്ളിയൊക്കെ പിന്നെ. അല്ലേ കൊച്ചുങ്ങളേ...? ഇനിയൊരു ഉപദര്‍ശനം വേണ്ടാത്ത മട്ടില്‍ അപ്പന്‍ വീണേടം യാഹോവാ രാജ്യമാക്കി.
മകള്‍ മനക്കണക്കില്‍ പറഞ്ഞു.
ഇടയലേഖനങ്ങള്‍ നാഴികക്ക്‌ നാല്‍പതുവട്ടം മുതല്‍ അറുപതു വട്ടം വരെ ഇറങ്ങുന്നതുകൊണ്ട്‌ അതിനൊന്നും കടലാസു വിലയില്ലാത്ത കാലമാ ഇത്‌.
അപ്പോള്‍ വളരെ പതുക്കെ ഒരു പൊലീസ്‌ ജീപ്പ്‌ അവരുടെ മുന്നില്‍ ലൈവ്‌ ടെലികാസ്റ്റ്‌ പേലെ ക്രോസ്‌ ചെയ്തു നിന്നു. സൗമ്യനായ എസ്സൈ. ഒപ്പം പരമാവധി സൗമ്യത വരുത്താന്‍ ശ്രമിച്ച്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍.
വിട്‌ വണ്ടി സ്റ്റേഷനിലേക്ക്‌. മയത്തിലുള്ള ആജ്ഞ. ഹെഡ്‌ അപ്പനെ ഇറക്കി. ജീപ്പിന്റെ പിറകില്‍ കയറാന്‍ ഉച്ചത്തില്‍ ആജ്ഞാപിച്ചു. പിന്നെ മാതൃകാപരമായി കൈ പിടിച്ച്‌ ജീപ്പില്‍ കയറ്റി. ശേഷം ഭാഗം സ്ക്രീനില്‍. എസ്സൈ ജീപ്പിലേക്ക്‌ മണ്ടിക്കൊണ്ടങ്ങനെ അരുളിചെയ്തു. എട്ടും പൊട്ടും തിരിയാതെ മൊട്ടില്‍ നിന്ന് വിരിയാന്‍ വെമ്പുന്നവരിരുന്നു. മാ നിഷാദാ. അവര്‍ പ്രാകി.
മാതൃകാ പൊലീസ്‌ സ്റ്റേഷനില്‍ റിസപ്ഷനിസ്റ്റ്‌ അവരെ അഭിവാദ്യം ചെയ്തു. എന്തുകൊണ്ടാണ് ലോകത്ത്‌ പിതൃകാ പൊലീസ്‌ സ്റ്റേഷനില്ലാത്തതെന്ന ഒരുതരം അടീസ്ഥാന രഹിത ഉല്‍ക്കണ്ഠയില്‍ അപ്പന്‍ പ്രത്യഭിവാദ്യം മറന്നു. ചെറുക്കന്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ഹെഡ്‌ മീശ പിരിക്കാന്‍ നോക്കി. എല്‍സിക്കുട്ടി സാഹിത്യ അക്കാദമി ഹാളിലെ ചുമരില്‍ സ്ഥപിച്ചിട്ടുള്ള പുണ്യാത്മാക്കളുടെ ഛായാചിത്രങ്ങള്‍ നോക്കി നടക്കുന്ന നിരക്ഷരയുടെ കൗതുകത്തില്‍ അല്‍പം വേവലാതി റീമിക്സു ചെയ്ത്‌ പരിസരം പഠിച്ചു.
എസ്സൈ കസേര ആസനത്തില്‍ ഉറപ്പിച്ച ശേഷം ബിബ്ലിക്കലായി പറഞ്ഞു.
ഇരുന്നാലും ട്രിനിറ്റി.
പിതാവും പുത്രനും പ്രതിശ്രുതവരനും ഇരുന്നാറെ, മൂന്നു നാലു പൊലീസുകാര്‍ അക്രമാസക്തരെങ്കിലും സാത്വിക പരിവേഷഭൂഷാദികളേറ്റ്‌ അവിടെ പരിലസിച്ചു. അതിലൊരാള്‍ കൊല്ലന്റെ ആലയിലെ മുയലിനെ പേലെയിരിക്കുന്ന റിസപ്ഷനിസ്റ്റിനടുത്തു ചെന്ന് ചില കമന്റുകള്‍ പസ്സാക്കി കിട്ടാന്‍ ശ്രമിച്ചു. അതില്‍ ചിലതെല്ലാം പസ്സാക്കിക്കൊണ്ട്‌ അവള്‍ ചിലച്ചു.
പ്രതിശ്രുതന്‍ ആരാഞ്ഞു.
സര്‍, ഞങ്ങള്‍ ചെയ്ത കുറ്റം?
കുറ്റമല്ല. അപരാധം. അപരാധങ്ങള്‍. ഒന്ന് വാഹനക്കവര്‍ച്ച. രണ്ട്‌ തട്ടിക്കൊണ്ടുപോകല്‍. മൂന്ന് ഒളിച്ചോടല്‍. നാല് ഇതിനെല്ലാം കൂട്ട്‌ നില്‍ക്കല്‍. അഞ്ച്‌... അത്‌ പിന്നെ ആലോചിച്ചുണ്ടാക്കിയിട്ട്‌ പറയാം.
ഇടയലേഖനം വായിച്ചുകേട്ട്‌ ഒന്നും മനസ്സിലാകാത്ത, എന്നാല്‍ എല്ലാം മനസ്സിലായി എന്നു നടിക്കേണ്ടി വരുന്ന കുഞ്ഞാടുകളെപ്പോലെ ത്രിത്വമിരുന്നു. ഏമാന്‍ പരാതി ഉയര്‍ത്തിക്കാണിച്ചു. അടിയിലൊപ്പ്‌ പരാതിക്കാരന്‍ കുര്യാക്കോസ്‌. അപ്പന്റെ കൈപ്പട.
ഏമാനങ്കിളെ ഇത്‌ എന്റെ കാറാ. വടുക്കൂട്ട്‌ കുര്യാക്കോസ്‌ എന്റപ്പനാ.
തിരിയും. തിരിയും. നിജമായും തിരിയും. എസ്സൈ തുടര്‍ന്ന് മനോഗതമാക്കി. കള്ളത്തിരുമാലികളേ... പിന്നെയുള്ള വാക്കുകള്‍ കേള്‍ക്കാന്‍ കൊള്ളാവുന്നതാണെങ്കിലും പറയാന്‍ കൊള്ളാത്തവയായിരുന്നു. അപ്പനറിഞ്ഞാണ് ഞാനീ വണ്ട്യെട്ത്തത്‌. കുര്യാക്കു മകന്‍ സന്ദര്‍ഭോചിതമായി ഇടയില്‍പെട്ടു.
അതെനിക്കറിയില്ല. വടുക്കൂട്ട്‌ കുര്യാക്കോസ്‌ ഇവടെ പരാതിക്കാരനാ. ആര്‌ പരാതി തന്നാലും അതില്‍ നടപടി എടുക്കാനാ ഞങ്ങളിവിടെ.
ഇന്‍സ്പെക്റ്റരേമാന്‍ പറഞ്ഞു.
അയ്യോ! അപ്പനേക്കാള്‍ മുമ്പ്‌ പരാതി കൊടുക്കാനുള്ള സാമന്യബുദ്ധി തനിക്കുണ്ടായില്ലല്ലോ എന്ന നഷ്ടബോധം അവനുണ്ടായി. അങ്ങനെ കൊടുത്തിരുന്നെങ്കില്‍ ഈ ക്രമശാന്തിപാലകര്‍ തങ്ങളുടെ മാര്യേജിന്റെ ഭാരവാഹികള്‍ പോലും ആകുമായിരുന്നു.
ങാ, വണ്ടീടെ കീ എവടെ? കീ വെയ്‌ രാജൂ വെയ്‌.
കീശയിലെ കീ ഇപ്പോള്‍ മേശയില്‍. കീചെയിനിലെ വടക്കുനോക്കി യന്ത്രത്തിനകത്ത്‌ ദിക്കുകള്‍ ഗതികിട്ടാതെ കിടന്നു തിരിഞ്ഞു.
സെയ്താലി, ഈ കീയെടുത്ത്‌ വണ്ടി നമ്മടെ കുര്യാക്കോസിനെ ഏല്‍പിക്കൂ. കീ സെയ്താലിയുടെ കരതലാമലകമായി.
ഈ തെണ്ടികളേ... പറ്റിയ അബദ്ധം തിരുത്തി എസ്സൈ പറഞ്ഞു. ഈ ത്രൈംബകങ്ങളെ ഞാന്‍ കൈകാര്യം ചെയ്തോളാം.
ചാര്‍ജെല്ലാം പിന്നീട്‌ ചാര്‍ജ്‌ ചെയ്തോളാം എന്ന കണക്കുകൂട്ടലില്‍ ഏമാന്‍ തുടര്‍ന്നു.
കേസൊന്നും ചാര്‍ജ്‌ ചെയ്യുന്നില്ല. കുര്യച്ചന്റെ മോനല്ലെ.
എസ്സൈ ഒരു കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. പെട്ടെന്നൊരു ദൈവവിളിയില്‍ ചെറുക്കന്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്തു.
അത്‌ വേണ്ട. മൊബൈല്‍ വാണിഭം വേണ്ട. കാക്കി തടഞ്ഞു.
സര്‍, ഒരു ഹ്രസ്വ സന്ദേശം. അവന്‍ കൊഞ്ചിന്റെ ആകൃതിയില്‍ കെഞ്ചി.
യാര്‍ക്ക്‌?
സാക്ഷികള്‍ക്ക്‌.
ആ അഭ്യുദയപ്പരിശകള്‍ എവിടെ ക്യാമ്പു ചെയ്യുന്നു?
റെജിസ്റ്റ്രാപ്പീസിന്റെ പൂമുഖവാതില്‍ക്കല്‍.
നിന്നെയും കാത്ത്‌?
എല്ലാം കൊളമായില്ലെ...! അവന്‍ കേണു.
ഒരൊറ്റ കോളുകൊണ്ട്‌ കാടടച്ച്‌ വെടിവെയ്ക്ക്‌. സര്‍വ്വ കാക്കകളും ചത്തു വീഴട്ടെ. അല്ലെങ്കില്‍ വേണ്ട. ഞാന്‍ തന്നെ വെയ്ക്കാം സെല്‍വെടി. നമ്പ്രടിക്ക്‌.
അവന്‍ നമ്പറിറക്കാനാവാതെ നമ്പറമര്‍ത്തി. ഒന്നമാന്തിച്ചു.

താടാ. വെടി വെക്കാനവകാശം സിവിലിയനല്ല. പൊലീസിനാണ്.
എസ്സൈ ഫോണ്‍ വാങ്ങി.
ഹലോ. അങ്ങേത്തലക്കല്‍ ചന്തു.
പിരിഞ്ഞു പോകിനെടാ. എസ്സെയ്യലര്‍ച്ച.
എടാ രാജൂ, നീ ... മറുതല.
ഇങ്കെ എസ്സൈ സുകുമാര്‍. നിന്റെ രാജു അണ്ടര്‍ അറസ്റ്റ്‌. ഏമാന്റെ തറുതല.
ഏത്‌ മറ്റവനാടാ...? സെല്‍ഫോണ്‍.
നിന്റപ്പന്‍. അടിയന്തിരമായി സര്‍വ്വ ചെറ്റകളും പിരിഞ്ഞു പേകിനെടാ. അല്ലെങ്കില്‍ നിന്റെയൊക്കെ അടിയന്തിരം...
സത്വരമായി ഒന്നാം പി.സി. ഇടപ്പെട്ടു.
സര്‍, മാതൃകാലംഘനം.
ഓ. ഞാന്‍ ഒരു നിമിഷം പൂര്‍വ്വാശ്രമത്തില്‍ രമിച്ചു.
സെല്‍ ചെറുക്കനു തിരികെ നല്‍കി തുടര്‍ന്നു.
പ്രത്യുല്‍പ്പന്നമതിവാതികളെ നീ തന്നെ അനുനയിപ്പിച്ചയക്കൂ.
ചെറുക്കന്‍ നയകോവിതനായി. മുക്തകണ്ഠം ഗദ്ഗദത്തോടെ സംഗതി ആകെ പൊളിഞ്ഞു പാളീസായെന്ന് സങ്കടപ്പെട്ടു. അവന്റെ മുഖത്ത്‌ ഒരു മഹാ സങ്കടല്‍ അലയടിച്ചു.
സ്വിച്ചോഫ്‌! ഇനി പ്രതിശ്രുതവരനു പോകാം.
എസ്സൈ കൈകള്‍ തിരുമ്മിക്കൊണ്ടു പറഞ്ഞു.അവന്‍ കസേര വിട്ടു. എങ്കിലും രണ്ടു വാക്ക്‌ സിവിക്സില്‍ പറയാതെ ഇറങ്ങുന്നത്‌ ആണത്തമല്ലെന്ന് അവനു തോന്നി. ഒന്നുമില്ലെങ്കില്‍ പില്‍ക്കാലത്ത്‌ പേരക്കുട്ടികളോട്‌ സല്ലപിച്ചിരിക്കുമ്പോള്‍ വീരവാദമടിക്കാമല്ലൊ. ഈ അപ്പന്‍ പൊലീസ്‌ സ്റ്റേഷന്‍ വിറ‍പ്പിച്ചിട്ടുണ്ടെന്ന്. അപ്രകാരം അവന്‍ പൗരധര്‍മ്മം വിളമ്പി.
സര്‍, ഇതൊരു സേഷ്യലിസ്റ്റ്‌ സെക്യുലര്‍ ഡെമോക്രാറ്റിക്‌ രാജ്യമല്ലെ.
ക്യൂലക്സ്‌ കൊതുക്‌. അതുകൊണ്ടല്ലെ കേസ്‌ ചാര്‍ജ്‌ ചെയ്യാത്തത്‌.
എസ്സൈയുടെ കണ്ണുകള്‍ ചാര്‍ജ്ജായി.
അപ്പൊ ഒരു പൗരന്റെ അവകാശം? അവന്‍ ഉന്നയിച്ചു.
അത്‌ പി. എ. പൗരന്‍ നോക്കിക്കൊള്ളും.
എന്നാലും സര്‍, ഫണ്ടമെന്റല്‍ റൈറ്റ്സ്‌...
കോണ്ടിനെന്റല്‍ ഡിഷ്‌.
ടെക്സ്റ്റ്ബുക്ക്‌ പുഴു. ഹിസ്റ്ററിയില്‍ നിന്ന് സിവിക്സിനെ കീറിക്കളയണം.
സര്‍, എന്റെ ജീവിതമാണ്‌ കീറിക്കളഞ്ഞത്‌.
എസ്സൈ അന്തിമവചനങ്ങളിലേക്ക്‌ കടന്നു.
മര്യാദക്കെറങ്ങിപ്പോയാ അപ്പൊക്കീറും ഞാനീ പരാതി. അല്ലെങ്കില്‍ നിന്റെ പോസ്റ്റ്മോര്‍ട്ടം ഞാന്‍ നടത്തും.
പൊയ്ക്കൊള്ളാം. അവന്‍ നഷ്ടവസന്തത്തെ നോക്കി പറഞ്ഞു.
എന്നാ നല്ല നടപ്പ്‌.
ഓട്ടോ ആയാലോ?
ആകാം. പക്ഷേ ഇനി വേലയിറക്കരുത്‌.
ഇക്കണ്ട ഡയലോഗു കാലമത്രയും ഇതികര്‍ത്തവ്യമൂഢരായി ഇരിക്കുകയായിരുന്ന എല്‍സിക്കുട്ടിയേയും അപ്പനേയും നയശാസ്തൃപരമായി നോക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ അവന്‍ ഇംഗ്ലീഷില്‍ തന്നെ താങ്ക്സ്‌ പറഞ്ഞിറങ്ങി.
ആങ്കുട്ടി അവന്റപ്പന്റടുത്ത്‌ പോയി. അപ്പനും മോളും എന്തു പറയുന്നു? ഏമാന്റെ വിനീത ചോദ്യം.അപ്പന്‍ തൊണ്ട ഉമിനീരുകൊണ്ടു നനച്ച്‌ ഉരിയാടി.
അബദ്ധം പറ്റ്യേതാണെ.
ആര്‍ക്ക്‌?
എനക്ക്‌. അപ്പന്‍.
മോള്‍ക്കോ?
പറ്റീട്ടില്ല.
പറ്റീട്ടില്ലേല്‍ നിങ്ങള്‍ക്കു കൊള്ളാം.
കൊള്ളിച്ചു പറയാതെ സാറെ.
കൊള്ളിച്ചു പറയുന്നത്‌ മാതൃകക്കെതിരെന്ന് രണ്ടാം പിസി നയനസന്ദേശം നല്‍കി. നിയമപാലകര്‍ സംസ്കൃതചിത്തരാകണം. സംസ്കൃതത്തിലേ ചിന്തിക്കാവൂ. മണിപ്രവാളം കൊടിയ പാപം!പെണ്ണിനും നല്ല നടപ്പ്‌.
സാറെ പെട്ടീം ഭാണ്ഡവും കൊണ്ടോ?
എങ്കീ വനിതാ ഓട്ടോ പിടിക്കാം.
അവള്‍ നമ്രശിരസ്കയായി എഴുന്നേറ്റു. ഇനിയെന്തു ചെയ്യേണ്ടൂ എന്നൊരാശങ്കയിലുഴറി നടന്നു. അപ്പോള്‍ വനിതാപൊലീസുണ്ടായിരുന്നെങ്കില്‍ ഇവളെ അവരെക്കൊണ്ടു നുള്ളിക്കാമായിരുന്നു എന്ന് എസ്സൈ മനോവ്യാപാരം നടത്തി. എന്നിട്ട്‌ പരാതി ഒരാവര്‍ത്തി കൂടെ വായിച്ച്‌ ഹൃദിസ്ഥമാക്കി. അല്‍പം മാതൃകാലംഘനമാവാം. എഴുന്നേറ്റ അപ്പനെ സ്വകാര്യമായി വിളിച്ച്‌ തോളില്‍ കൈയ്യിട്ട്‌ അകത്തെ മുറിയില്‍ കൊണ്ടുപോയി. മുപ്പത്തിമുക്കോടി താഢനങ്ങളേറ്റു വാങ്ങിയ ചുമരിനോട്‌ ചേര്‍ത്തു നിറുത്തി. അപ്പന്‍ എന്തോ ലോഹ്യം ശ്രവിക്കാനായി നിന്നു. എസ്സൈ കാല്‍മുട്ടുകൊണ്ട്‌ അപ്പന്റെ മണികര്‍ണ്ണികാഘട്ടിലേക്ക്‌ ഒന്നു വെച്ചുകൊടുത്തു. അപ്പന്‍ ഒഴിഞ്ഞുമാറി. കാല്‍മുട്ട്‌ ചുമരിലിടിച്ച്‌ എസ്സൈ വീണു. ആ ഊക്കില്‍ അപ്പനും വീണു.അയ്യോ! കോറസുയര്‍ന്നു. തപ്പിനോക്കിയപ്പോള്‍ കട്ടിലിനു താഴെ ചുവന്ന ചന്തിട്ട വെറും നിലം. എവടെ ഏമാന്‍? അപ്പന്‍ ചുറ്റും നോക്കി. അപനിര്‍മ്മിക്കപ്പെട്ട രംഗബോധം റീകണ്‍സ്റ്റ്രക്ഷന്‍ ചെയ്തു. ആസ്ഥാനം തെറ്റിയ ലുങ്കി നേരെയാക്കി എഴുന്നേറ്റു.
അപ്പന്‍ വിളിച്ചു.
എല്‍സിക്കുട്ടീ...
അവളെ നോക്കാന്‍ മുകളിലെ നിലയിലേക്ക്‌ ഓടിക്കയറി. അവളവിടെ ഹജറില്ല. കട്ടിലിലെ പട്ടുസാരി ക്ലോസപ്പില്‍ കണ്ടപ്പോള്‍ നെഞ്ചിടിച്ചു. എന്തോ വീണ ശബ്ദം കേട്ട്‌ എല്‍സിക്കുട്ടി അടുക്കളയില്‍ നിന്ന് അകത്തേക്കോടി. അപ്പനപ്പോള്‍ തന്റെ ഓട്ടം അടുക്കളയിലേക്ക്‌ തിരിച്ചുവിട്ടു. അപ്പനെ കാണാഞ്ഞ്‌ മകള്‍ കുളിമുറിവാതില്‍ക്കലേക്കോടി. ഒടുവില്‍ രണ്ടുപേരും കണ്ടുമുട്ടി. കൂട്ടിമുട്ടിയില്ല. അപ്പന്‍ ആശ്വാസഗോളടിച്ച ഫോര്‍വേഡിനെപ്പോലെ നിന്നു.
എന്താ ഒരൊച്ച കേട്ടത്‌ അപ്പാ? കിതച്ചുകൊണ്ടെല്‍സി.
കട്ടിലീന്നൊന്ന് വീണു. കിതച്ചുകൊണ്ടപ്പ.
വല്ലതും പറ്റ്യോ അപ്പാ?
ഇല്ല.
പിന്നെ അപ്പന്‍ ഉള്ളില്‍ പറഞ്ഞു. പറ്റിക്കാതിരുന്നാ മതി.
തടവണോ അപ്പാ?
എന്റെ പൊന്നു മകളേ.. എന്ന് ആത്മഗതം ചെയ്ത്‌ അപ്പന്‍ പതിവുപോലെ ബാത്‌റൂം പൂകി. മകള്‍ അടുക്കളയില്‍ കഞ്ഞിക്കു വകയുണ്ടാക്കി. മറ്റൊരു പതിവിനായി അപ്പന്‍ സ്റ്റോര്‍റൂമില്‍ കയറി. വൈന്‍‌കുപ്പികളിലൊന്നെടുത്തു. കോര്‍ക്കെടുത്തു മണപ്പിച്ചു. വീഞ്ഞുഗന്ധം! രണ്ടു വീതം ഗ്ലാസുകള്‍ മലര്‍ത്തി. രണ്ടും നിറച്ചു. തീന്മേശക്കടുത്തിരുന്ന് എല്‍സിയെ വിളിച്ചു. ഒന്നാം ഗ്ലാസ്‌ അപ്പന്‍ മൊത്തി. രണ്ടാം ഗ്ലാസ്‌ മകളേറ്റുവാങ്ങി.
ഉപദംശം? അപ്പന്‍.
അതിന് പട്ടയല്ലല്ലൊ അപ്പാ. അപ്പനിന്നെന്നാ പറ്റീ... എല്‍സി.
ന്നാലും വെറും വയറ്റില്‍...
അവലോസുണ്ട.
എന്ത്‌ വെടിയുണ്ടേലും പൊട്ടിച്ചുകൊണ്ടാ. അപ്പന്‍.
അവലോസ്‌ വന്നിരുന്നു. അപ്പന്‍ ചോദ്യമെയ്തു. അമ്മച്ചി എത്തീല്ലെ? ഇല്ല. അവള്‍ മോന്തി.
ഇന്ന് ലതീഞ്ഞുണ്ടോ?
കളക്ഷനുണ്ട്‌. ഞെട്ടലിനുമേല്‍ ഞെട്ടല്‍.
എന്റെ സ്വപ്നമേ... അതൊന്നും ഫലിക്കല്ലെ...കര്‍ത്താവേ...
എല്‍സിക്കുട്ടി ഗ്ലാസ്‌ കാലിയാക്കി ചോദിച്ചു.
അപ്പന്‍ കൃഷിയാപ്പീസില്‍ പോണില്ലെ?
അപ്പന്‍ ഒന്നുരണ്ടു ഞെട്ടല്‍ ഒന്നിച്ച്‌ ഞെട്ടി. ഇനി ഞെട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ! മകള്‍ പ്രതിരോധമന്ത്രിസ്ഥാനം കിട്ടിയ എ കെ ആന്റണിയെപ്പോലെ ഒരു ഭാവഗാനവും പാടാതെ അടുക്കളയിലേക്ക്‌ പോയി. അപ്പന്‍ സിഗ്മണ്ട്‌ ഫ്രോയിഡിനെ പറ്റി കേട്ടിട്ടില്ലാത്തതിനാല്‍ സ്വപ്നത്തെ അപഗ്രഥനം ചെയ്യാന്‍ മിനക്കെട്ടില്ല. എം എന്‍ വിജയന്മാഷെ പറ്റിയുള്ള അറിവ്‌ പരിമിതം. ഉള്ള അറിവ്‌ വെച്ച്‌ ഒരു കമ്പാരറ്റീവ്‌ സ്റ്റഡിയിലേക്ക്‌ എത്തിനോക്കി. പട്ടുസാരി. അമ്മച്ചീടെ കുര്‍ബാന. കളക്ഷന്‍. കൃഷിയാപ്പീസ്‌. എന്റെ കര്‍ത്താവേ...അപ്പന്‍ മുന്‍വാതിലിലെ ഓടാമ്പല്‍ ഒരു ഫോറന്‍സിക്‌ വിദഗ്ദനെപ്പോലെ വിശദമായി പരിശോധിച്ചു. അന്തിമലേഖനമൊന്നുമില്ല. അത്രയെങ്കിലും ആശ്വാസം. ആകെ കിട്ടിയ വിക്കറ്റ്‌. അപ്പോള്‍ ഒരശീരി ഉണ്ടായി. അകത്തുനിന്ന് മകളാണ്‌.
അപ്പനീ നെല്‍കൃഷി നിറുത്തിക്കൂടെ. പാടം നെകത്തി പത്ത്‌ തെങ്ങ്‌ വെച്ചാ ഈ മെനക്കെടല്‍ വേണ്ടാലൊ. അപ്പന്റെ പ്രായത്തിലുള്ളോരൊക്കെ ടീവീല്‍ മിക്സട്‌ ഡബിള്‍സ്‌ ടെന്നീസ്‌ കണ്ട്‌ രസിച്ചിരിക്കുവാ.
മകളുടെ രസികര്‍ മണ്‍റം അപ്പനു നന്നേ തലക്കു പിടിച്ചു. രസച്ചരടും പിടിച്ചങ്ങനെയിരിക്കെ മുറ്റത്ത്‌ മാരിക്കാറിന്റെ നിറമുള്ള ഒരു മാതിരിക്കാര്‍ വന്നു നിന്നു. സെന്നല്ല. സ്വിഫ്റ്റ്‌. അതിലുള്ളവര്‍ പുറത്തായി. ഒരാണ്‌. ഒരു പെണ്ണ്. പളപളാ മിന്നുന്നു. ടി വി അവതാരങ്ങളാണോ എന്ന് ചോദിക്കും മുമ്പേ ആഗതര്‍ അവതരിപ്പിച്ചു.
ഗുഡ്‌ മോണിംഗ്‌ അങ്കിള്‍! ഒട്ടും വിടാതെ അപ്പനും.
ഗുഡ്‌ മോണിംഗ്‌! ആഗതരുടെ ഒച്ച കേട്ടിട്ടെന്നപോല്‍ എല്‍സിക്കുട്ടി വാതില്‍ക്കല്‍! കര്‍ത്താവേ പട്ടുസാരിയില്‍! അപ്പന്‍ ആകെ ബാക്കിയുണ്ട്യിരുന്ന ഞെട്ടലുകള്‍ കൂടെ ഞെട്ടി.
അപ്പ ഇത്‌ വില്‍സണ്‍. കൂടെ വൈഫ്‌ ഷെര്‍ളി.
അപ്പന്‍ ഞെട്ടലിന്‍ ഒരു ഷോര്‍ട്ട്‌ ലീവ്‌ കൊടുത്ത്‌ അതിഥികളെ അകത്തേക്ക്‌ ക്ഷണിച്ചു.
വരണം.
ഇല്ല. ഇപ്പോള്‍ ഇല്ല. ഇനിയും വരാല്ലൊ. ഇപ്പൊ ഞങ്ങള്‍ കല്യാണത്തിന്‍ പോകുവാ. എല്‍സിയെ കൂട്ടാന്‍ വന്നതാ. അയ്യോ! ഇനി ഞെട്ടാ‍നൊന്നുമില്ല.
ആര്ടെ കല്യാണത്തിന്‌?
ഫ്രണ്ടിന്റെ. നവാഗതകുസുമം പറഞ്ഞു.
അപ്പനോടിന്നലെ ഞാന്‍ പറഞ്ഞതല്ലെ രാജൂന്റെ കാര്യം.
രാജു നാരായണസ്വാമി? എന്നായി അപ്പന്‍.
അപ്പന്‍ നല്ല ഫലിതപ്രിയനാണല്ലൊ. എന്നായി വന്നവന്‍.
അപ്പനിതെന്നാ പറ്റീ? രാജൂ കുര്യാക്കോസ്‌ എന്ന് എല്‍സി.
ആഗതരായ വിജാതീയലിംഗങ്ങള്‍ ചിറികോടി.
സഭ മാറി കെട്ട്‌. അല്ലെ? അപ്പന്‍.
അല്ല. മകള്‍.
ല്‍വേഷന്‍ ആര്‍മി?
കുന്തം! ഇന്ത്യന്‍ ആര്‍മി. ആസാം റൈഫിള്‍സില്‍. എന്റപ്പന്റെ ഒരു കാര്യം!
അപ്പൊ സഭ?
ഒര്‌ സഭ! ആര്‍സി തന്നാ ന്റെ അപ്പാ.അപ്പന്‍ സ്ഥലകാലവിഭ്രാന്തിപ്പശുവിനെ പോലെ നിന്നു.
അപ്പാ ഞാന്‍ പോണു. മകള്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. അപ്പന്‍ മരവിച്ചു. മൂവരും സ്വിഫ്റ്റില്‍ പൂകി. അപ്പന്‍ വിളകള്‍ക്ക്‌ കീടബാധയേറ്റ കര്‍ഷകനെപ്പോലെ നില്‍ക്കണോ ഒരു കടാശ്വാസ ബില്‍ പസ്സായ പോലെ നില്‍ക്കണോ എന്നറിയാതെ ഒരു വിധം നിന്നു. കാര്‍ മുറ്റത്തുനിന്ന് നീങ്ങുമ്പോള്‍ അമ്മച്ചി അന്നത്തെ കളക്ഷനുമായി മുന്നില്‍. സദ്ശകുനം! സദ്‌വാര്‍ത്ത! അപ്പോഴാണ്‌ അവള്‍ അന്തിമ കത്തിനെ പറ്റി ഓര്‍ത്തത്‌. സൗകര്യത്തിനു കിട്ടിയല്ലോ എന്ന സന്തോഷത്തില്‍ അവള്‍ ബ്ലസിനുള്ളില്‍നിന്ന് വിയര്‍പ്പില്‍ നനഞ്ഞ ഒരു കടലാസ്‌ അമ്മച്ചിക്കിട്ടു കൊടുത്തു. അമ്മച്ചിയത്‌ കാളവണ്ടിയില്‍ നിന്നെറിയുന്ന സിനിമാ നോട്ടീസ്‌ പെറുക്കിയെടുക്കുന്ന കുട്ടിയുടെ ആവേശത്തില്‍ പിടിച്ചെടുത്തു. അപ്പന്‍ അതു കാണ്‍കെ കടം വാങ്ങി ഞെട്ടാന്‍ പോലുമാവാതെ ചാരുകസേരയിലേക്ക്‌ ചെരിഞ്ഞു. ദ്വാരകയില്‍ നിന്ന് മഥുരാപുരിയിലേക്ക്‌ അക്രൂരന്‍ കൂട്ടിക്കൊണ്ടുപോകുന്ന കാര്‍വര്‍ണ്ണനെ നോക്കിനില്‍ക്കുന്ന ഗോപികയെപ്പോലെ അപ്പന്‍ ഭഗ്നചിത്തനായി. അപ്പന്‍ നയനപഥത്തിലെ മാരിക്കാര്‍ നോക്കിനിന്നു. പിന്നെ കാറുയര്‍ത്തിയ ധൂമപടലം നോക്കിയിരുന്നു. പൊടിയും അപ്രത്യക്ഷമായപ്പോള്‍ കാര്‍ പോയ ട്രാക്കുകള്‍ നോക്കി വടിയായി. ചരണങ്ങള്‍ രണ്ടും ചാരുകസേരയില്‍ കയറ്റി. ചാരത്തുനിന്നും വിശറിയെടുത്തു വീശി. വിശറിയെ സഹിക്കാഞ്ഞ്‌ വായു പല ദിക്കുകളില്‍ പാഞ്ഞു. അതില്‍ കുറെയൊക്കെ അപ്പന്റെ മുഖത്തും നെഞ്ചത്തും വന്നടിച്ചു. ചുടുകാറ്റ്‌! അപ്പോള്‍ നവസാക്ഷരതാ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളിലൊന്നായ അമ്മച്ചിയില്‍ നിന്ന് ഒരു നിലവിളി ഉയരുന്നത്‌ ശ്രീലങ്കാപ്രക്ഷേപണ നിലയത്തില്‍ നിന്നെന്നപോലെ അപ്പന്‍ കേട്ടു.