Saturday 16 May 2009

John Abraham, Hitler of His Own Cinema


താന്‍ ഒരു പ്രതിഭാസമല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം. മരണത്തിനുശേഷവും ഒരു വലിയ നഷ്ടമായി തുടരുന്നവര്‍ പ്രതിഭാലോകത്ത് വളരെ ഉണ്ടാകില്ല. നമ്മുടെ കഥാലോകത്ത് വലിയ നഷ്ടം വരുത്തിയാണ് വി.പിശിവകുമാറും ടി. വി. കൊച്ചുബാവയും രാജലക്ഷ്മിയും കടന്നുപോയത്. സിനിമയില്‍ തന്നെ ആസാദും ശില്പകലയില്‍ കെ.പി. ക്രിഷ്ണകുമാറും നമ്മുടെ സാംസ്കാരികസമ്പാദ്യത്തിന് വലിയ പ്രതീക്ഷകള്‍ തന്ന് പക്ഷെ വളരെ വേഗം പിന്‍‌വാങ്ങിയവരാണ്.

സര്‍ഗജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു പ്രതിഭാശാലിക്കും ഭ്രാന്തനും ഇടയിലുള്ള നേര്‍ത്ത പാലത്തിലൂടെ നടന്നു പോയ ജോണ്‍ എബ്രഹാം ഇന്ത്യന്‍ സിനിമക്കുണ്ടായ അകാല വിയോഗങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ്. ഇന്ന് ജോണ്‍ എബ്രഹാം ആകാര സൌഷ്ടവത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന പുരുഷ ലൈംഗികതയുടെ അടയാളമായ ബോളിവുഡ് താരമാണ്. എന്നാല്‍ നമ്മുടെ ബോധത്തിന്റെ തടവിനെ തീവ്രമായി നോവിച്ച്, നമ്മുടെ കപട സദാചാര സംഹിതകളെ ചോദ്യം ചെയ്ത് ഒരു കുട്ടനാട്ടുകാരന്‍ ക്യമറയുമായി Pune film Institute ന്റെ പടിയിറങ്ങി വന്നു. നമ്മുടെ കണ്ണുകള്‍ കണ്ടു പരിചയിച്ച കാഴ്ചകള്‍ക്കപ്പുറത്ത് ജീവിതവും രാഷ്ട്രീയവും സമൂഹവും ഇടകലര്‍ന്ന ദര്‍ശനങ്ങളിലേക്ക് ഒരു ബിബ്ലിക്കല്‍ നോട്ടമാണ് ജോണ്‍ എറിഞ്ഞത്.

1937 ല്‍ ജനിച്ച് ജോണ്‍ 1987 മെയ് 30 ന് കോഴിക്കോട്ടെ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ ടെറസ്സില്‍ നിന്ന് കാല്‍ തെന്നി വീണ് മരണമടയുകയാണുണ്ടായത്. താന്‍ ചിത്രീകരിക്കാനിരിക്കുന്ന ‘ജോസഫ് എന്ന പുരോഹിതന്‍’ എന്ന ചിത്രത്തിന് മമ്മൂട്ടിയെന്ന നടന്റെ സഹകരണം ഉറപ്പു വരുത്തിയ ശേഷം ആഘോഷിച്ചതായിരുന്നു ആ ജീവിതം. മറ്റെല്ലാം മാറ്റി വെച്ചാലും ജോണ്‍ എടുത്ത പ്രധാനപ്പെട്ട മൂന്നു സിനിമകള്‍ അദ്ദേഹത്തിന്റെ തന്നെ ഗുരുവായി അറിയപ്പെട്ട വിശ്രുത ചലച്ചിത്രകാരന്‍ Ritwik Ghatak ആശിച്ചതു പോലെ ഇന്ത്യന്‍ സിനിമയെ ലോകസിനിമയുടെ ഭൂപടത്തില്‍ പ്രതിഷ്ഠിക്കാന്‍ പര്യാപ്തമായിരുന്നു. ഈ ത്രിത്വത്തില്‍ ആദ്യത്തേത് ‘അഗ്രഹാരത്തില്‍ കഴുതൈ’ എന്ന തമിഴ് സിനിമയാണ്. അതിനു മുമ്പും ശേഷവും തമിഴ് സിനിമയില്‍ ലോകസിനിമയ്ക്ക് കണിച്ചുകൊടുക്കാന്‍ മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല. എന്നിട്ടും എത്ര തമിഴന്മാര്‍ ആ ചലച്ചിത്രത്തെ സ്മരിക്കുന്നുണ്ട് എന്നത് ചോദിക്കേണ്ടതില്ലാത്ത ചോദ്യം മാത്രമാണ്. അഗ്രഹാരത്തിലെ പ്രൊഫസര്‍ വളര്‍ത്തുന്ന കഴുത പ്രാമാണികതയുടെയും പാരമ്പര്യത്തിന്റെയും ബ്രാഹ്മണ ചിഹ്നങ്ങളോടു കാണിക്കുന്ന പ്രതിഷേധം ചലച്ചിത്രത്തെ ഒരു ഇന്ത്യന്‍ ക്ലാസിക്കിന്റെ നിലവാരത്തിലേക്ക്‌ ഉയര്‍ത്തി. ഇന്ത്യന്‍ സവര്‍ണതയുടെ പാരമ്പര്യ പശ്ചാത്തലത്തിലാണ് സിനിമ രൂപം കൊള്ളുന്നതെങ്കിലും അതിന്റെ അന്തര്‍ധാര ക്രൈസതവമാണ്. സംഘടിതമായി ദ്വിജന്മാര്‍ കഴുതയെ കൊല്ലുന്നു. എന്നാല്‍ അന്നു രാത്രിയില്‍ അവര്‍ കാണുന്നത് കഴുത അഗ്നിയില്‍ നിന്ന് മുക്തി നേടി കുന്നിറങ്ങി വരുന്നതാണ്. അതോടെ നവവിശ്വാസത്തിന്റെ അഗ്നി ബ്രാഹ്മണഗ്രാമം മുഴുവന്‍ പരക്കുന്നു. ജോണിന്റെ ജീനിയസിന്റെ പ്രകടനം ഏറ്റവും അനുഭവപ്പെട്ട ചലച്ചിത്രമായിരുന്നു അഗ്രഹാരത്തില്‍ കഴുതൈ. കഴുതയും ജോണും ക്രിസ്തുവും ഒരേ രെഖയില്‍ വന്ന് അവരുടെ ത്രിത്വ സ്വത്വം വെളിവാക്കുന്നുണ്ട് ഈ സിനിമയുടെ അശയപരിസരത്ത്. മൂവരും ജീവിതകാലത്ത് വേട്ടയാടപ്പെട്ടിരുന്നവരും മരണാനന്തരം അരാധിക്കപ്പെട്ടവരുമായി എന്നത് ആകസ്മികതയല്ല.

‘ചെറിയാ‍ച്ചന്റെ ക്രൂരക്ര്ത്യങ്ങള്‍‘ കുട്ടനാടന്‍ മധ്യവര്‍ഗ പ്രതിനിധിയിലൂടെ കേരളീയ ഫ്യൂഡല്‍ഘടനയുടെ ഉള്‍ഭയം അനാവരണം ചെയ്തു. ചെറിയാച്ചന്‍ നിരവധി ചരിത്രമാറ്റങ്ങളുടെ സാക്ഷിയാണ്. പോലീസ് വേട്ടയുടെ, സഹോദരിയുടെ അവിഹിത വേഴ്ചയുടെ, തൊഴില്‍ പോരാട്ടങ്ങളുടെ, വ്യവസായത്തിന്റെ കടന്നുവരവിന്റെ എല്ല്ലാം നേര്‍സാക്ഷിയാണ്. തേങ്ങാമോഷണം അന്വേഷിച്ച് വരാനിരിക്കാനിടയുള്ള പോലീസിനെ ഭയന്ന് ചെറിയാച്ചന്‍ തെങ്ങിന്‍ മുകളില്‍ കയറുന്നു. അച്ചന്‍ വന്ന് കര്‍ത്താവിനോട് പ്രാര്‍ഥിക്കുന്നു. ചെറിയാച്ചനെ താഴെ ഇറക്കേണമേ എന്ന്. അതോടെ ചെറിയാച്ചന്‍ താഴെ വീഴുന്നു. പോലീസ് എന്ന് ഉച്ചരിച്ചുകൊണ്ട് ചെറിയാച്ചന്‍ മരിക്കുന്നു. ഇത് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ മധ്യവര്‍ഗ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പായി.

‘അമ്മ അരിയാന്‍ ‘ ഒരു സന്ദേശമാണ്. അമ്മ അറിയാതെ പോകുന്ന യൌവനത്തിന്റെ കെടുതിയുടെ ഓര്‍മപ്പെടുത്തല്‍. അന്യന്റെ തല വെട്ടാന്‍ പോകുമ്പോഴും അമ്മയുടെ അറിവോടെയായിരിക്കണം എന്ന എന്ന ഒരു ഉള്‍ബോധം.‍ യാത്രയാകുന്ന പുരുഷന്‍ കണ്ടെത്തുന്നത് പരിചയക്കാരന്റെ ജഡമാണ്. മരണവാര്‍ത്ത അയാളുടെ അമ്മയെ അറിയീക്കാനുള്ള യാത്ര നീളുന്നത് കേരളത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിലൂടെയാണ്. നമ്മള്‍ മറന്നുപോകുന്ന സമരഘട്ടങ്ങളെ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കേരളം അക്കാലങ്ങളിലുയര്‍ത്തിപ്പിടിച്ച വിക്ഷുബ്ധജീവിത0ത്തിന്റെ കണ്ണാടിയില്‍ പ്രതിഫലിച്ച സാര്‍വലൌകിക രാഷ്ട്രീയവും അമ്മ അറിയാന്‍ ചര്‍ച്ച ചെയ്തു. ഒരു കാലത്തിന്റെ ക്ഷുഭിതചെറുപ്പത്തിന്റെ ജ്വാലകളാണ് അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ കത്തിയാളിയത്.

ജോണ്‍ നമ്മുടെ ഭാവുകത്വത്തെ അതിശയിപ്പിച്ച ജീനിയസ്സാകുന്നത് ഈ മൂന്നു സിനിമകള്‍ക്കൊണ്ട്‌ അദ്ദേഹം കാഴ്ചക്കാരില്‍ സാധിച്ചെടുത്ത തിരിച്ചറിവിലൂടെയാണ്. ജോണ്‍ ചലച്ചിത്രകാരനും കഥകാരനും കവിയും ആയിരുന്നു. അതിലേറെ എടുത്ത സിനിമകളേക്കാള്‍ എടുക്കാത്ത വിസ്മയസംരംഭങ്ങളുടെ കര്‍ത്താവായിരുന്നു. കയ്യൂര്‍, നന്മയില്‍ ഗോപാലന്‍, ജോസഫ് എന്ന പുരോഹിതന്‍, നാട്ടുഗദ്ദിക എന്നിവയെല്ലം അദ്ദേഹത്തിന്റെ സഫലീകരിക്കപ്പെടാതെ പോയ രചനാസ്വപ്നങ്ങളായിരുന്നു.

ജനകീയ കലയും ജനകീയ സിനിമയും എന്ന സ്വപ്നത്തിന്റെ നിദര്‍ശനമായി ഉടലെടുത്ത ഒഡേസ ജോണിന്റെ നിര്യാണത്തോടെ ഏതാണ്ട് മരിച്ചു. ജനകീയ ചലച്ചിത്ര പ്രവര്‍ത്തകര്‍ ശിഥിലമായിപ്പോയി. ഗൌരവസിനിമയുടെ വക്താവായിരിക്കുമ്പോള്‍ തന്നെ ജീവിതത്തിന്റെ സ്വാഭാവിക ഫലിതത്തിന്റെ ആസ്വാദകനും രചയിതാവുമായിരുന്നു ജോണ്‍. ഈ മെയ് 30 ഒരു ജോണ്‍ സ്മരണയാണ്. എല്ലാ മെയ് മുപ്പതും പോലെ.

ജോണിന്റെ പറഞ്ഞു കേട്ട ഒരു ഫലിതം:

കൊല്ലത്തുനിന്ന് കുട്ടനാട്ടേക്കു കെ എസ് ആര്‍ ടി സി ബസില്‍ യാത്ര തിരിക്കുകയായിരുന്നു ജോണ്‍. മദ്യത്തിന്റെ ആധിക്യം കൊണ്ട് ബസിലെ തിരക്കില്‍ നില്‍ക്കാന്‍ വയ്യ. കണ്ടക്ടര്‍ എത്തിയപ്പോള്‍ അവശനായ ജോണ്‍ പറഞ്ഞു: എന്റെ അമ്മച്ചി മരിച്ചു.
കണ്ടക്ടര്‍: കഷ്ടം.
ജോണ്‍: എനിയ്ക്ക് നില്‍ക്കാന്‍ വയ്യ.
ഉടനെ കണ്ടക്ടര്‍: ആരെങ്കിലും ഒന്ന് എഴുന്നേല്‍ക്കൂ. ഇദ്ദേഹം അമ്മ മരിച്ചതറിഞ്ഞ് പോവ്വാ.
ഒരു യാത്രക്കാരന്‍ എഴുന്നേറ്റു. ബസ് കുട്ടനാട്ടെത്തിയപ്പോള്‍ ജോണ്‍ ഇറങ്ങി. ഉടനെ കണ്ടക്ടര്‍ ചോദിച്ചു: എപ്പോഴായിരുന്നു അമ്മച്ചിയുടെ മരണം?
ജോണ്‍: എട്ടു വര്‍ഷമായി.
tribute
a tribute to ritwik ghatak
john abraham
Ritwik Ghatak, in partition, not physically of willingness-the country departed
Out of his outer consciousness - cosmic consciousnessn one of his mistakes,
Reactions - natural reactions - reflections
Ritwik Ghatak, refugee, unborn, unwanted,
Unbearable penetrative towards the Victorian hangover of
The Tagorian corruption of thinking
Life was more important to him than the words in praise of god,
The god of Victorian Tagorian thinking.
Hence, he was rejected from the Bengalian thinking
Ritwik Ghatak - the name doesn't suit the
Hierarchic thinking of the Raynian Zamidarian thinking
Perhaps, the long echo of the forgotten factors
That becomes reminiscence of the 'death of the salesman' or otherwise
The long columns and no more Chhabi Biswas,
Cardiac arrest is common.
The death of Ghatak is uncommon.
Nay, Ritwik GhatakI remember, a tall man his hands
Moving around my shoulders, catching me
With the feeling of nearness, rather than imperialism
The man who stands before me questioning
My manliness loosing his hands to shake
My hands in appreciation of manliness
Recognizing each other-abiding in each other
Kicking on my an's and telling me"Get up, awake shoot"
I remember, not with sentiments with awakening proud,
Ritwik Ghatak
Ritwik Daa,let me call you Ritwik Daa,
I know that you are no more.
But I am, alive for you
Believe me.
When the seventh seal is opened
I will use my camera as my gun and
I am sure the echo of the sound will reverberate in your bones,
And feed back to me for my inspiration.
Thank you Ritwik Daa,I am thanking you
Not with impotency and insipidity
Ritwik Daa,I remember you, when the words fail to criticize you,
Ritwik Daa, eternally you are in my brain
In my spirit and in my Holy Ghost... Amen...

1 comment:

  1. ജോണ്‍ ഒരു ദിവസം റോഡിലൂടെ നടന്നു പോകവേ പാതവക്കിലൊരാള്‍ക്കൂട്ടത്തെ കണ്ട് നോക്കിയപ്പോള്‍ ഒരു കൃസ്ത്യന്‍ പാതിരി പ്രസംഗിക്കുകയാണു. പ്രസംഗം ശ്രദ്ധിച്ചുകൊണ്ട് ജോണ്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു. യേശുവിന്‍റെ ദൈവികാല്‍ഭുത പ്രവൃത്തികളെ പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ പാതിരി, യേശു വെള്ളത്തിനു മീതെ നടന്ന കാര്യം പരാമര്‍ശിക്കവെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ജോണ്‍ ഉറക്കെ വിളിച്ചു പറഞതിങനെ: "ഓ അതാണോ ഇത്ര വലിയ കാര്യം. ഞാന്‍ ദിവസവും നടക്കുന്നത് വെള്ളത്തിനു മീതെയാ"
    ഫൈസല്‍, മലയാള സിനിമയിലെ ആ ഒറിജിനല്‍ ജീനിയസിനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    ജയചന്ദ്രന്‍ നെരുവമ്പ്രം.

    ReplyDelete