Saturday 29 August 2009

ക്ഷമയുടെ നെല്ലിപ്പടി


തരന്നും റിയാസ്
വിവ: എം. ഫൈസല്‍


ക്ഷമയുടെ നെല്ലിപ്പടിക്കപ്പുറത്തേക്ക്
എന്നെ പായിക്കരുത്.
അടയാളങ്ങള്‍ നീ കണ്ടില്ലെ?

കുറേ നേരമായി
അകമേ ഉഗ്രാഗ്നിയുമായി
വെടിമരുന്നിന്റെ
കൂനയില്‍ ഞാനിരിക്കുകയാണ്,
ഏറെ പണിപ്പെട്ട് നിയന്ത്രിച്ച്,
നീ കത്തിയെരിയാതിരിക്കാന്‍
ആഗ്രഹിച്ചുകൊണ്ട്.

നിര്‍ത്തൂ,
ശ്രദ്ധിക്കൂ!
അല്ലാത്തപക്ഷം
നീയും ഞാനും ഉയര്‍ത്തിയ
ഈ ലോകം
പൊട്ടിത്തെറിക്കും, ജ്വാലയായ് പടരും.

Tuesday 25 August 2009

അമ്പന്‍‌പ്


ചില്ലയില്‍ ക്രൌഞ്ചങ്ങള്‍
താഴെ നിഷാദന്‍
വില്ലില്‍ അമ്പ്
വാത്മീകിയില്‍ അന്‍‌പ്.
വാര്‍ന്നൂ രാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെങ്കില്‍
വില്ലില്‍ അമ്പില്ലെങ്കില്‍
വാത്മീകിയിലില്ല അന്‍‌പ്.
കര്‍ക്കിടകത്തിലില്ല
രാമായണം.
കടലിലിലെന്ത് സേതു!
അയോധ്യയിലില്ല
കാവി, നിണം.

Monday 24 August 2009

അതും നന്ന്


മുരീദ് ബര്‍ഗോറ്റി
പലസ്തീന്‍ കവി
പരി: എം. ഫൈസല്‍
നമ്മുടെ ചങ്ങാതിമാര്‍ക്കിടയില്‍
ശയ്യകളിലെ വെടുപ്പുള്ള തലയണകളില്‍
കിടന്നു മരിക്കുന്നതും നന്ന്.
വിളറി ശൂന്യമായ നെഞ്ചില്‍
കൈകള്‍ വെച്ച് മരിക്കുന്നത് നന്ന്.
മുറിവുകളില്ലാതെ,
ചങ്ങലകളില്ലാതെ,
ബാനറുകളില്ലാതെ,
പരാതികളില്ലാതെ
വെടുപ്പുള്ള മരണം നല്ലതാണ്.
കുപ്പായങ്ങളില്‍ തുളകള്‍ വീഴാതെ,
വാരിയെല്ലുകളില്‍ തെളിവില്ലാതെ,
കവിളിനടിയില്‍ വെളുത്ത
തലയണയോടെ,
വഴിയോരങ്ങളിലല്ല,
മരിക്കുന്നത് നന്ന്.
നമ്മള്‍ സ്നേഹിക്കുന്നവരില്‍
കൈകള്‍ സ്വസ്ഥമായി വെച്ച്,
നിരാശരായ ഡോക്ടര്‍മാരാലും നഴ്സുമാരാലും
ചുറ്റപ്പെട്ട്,
ദിവ്യസുന്ദരമായ യാത്രാമൊഴികളല്ലാതെ
മറ്റൊന്നുമില്ലാതെ,
ചരിത്രത്തെ ഗൌനിക്കാതെ,
ഈ ലോകത്തെ അതിന്റെ പാട്ടിന് വിട്ട്,
എന്നെങ്കിലുമൊരിക്കല്‍
ആരെങ്കിലുമൊരാള്‍
ഇതെല്ലാം മാറ്റുമെന്ന്
പ്രതീക്ഷിച്ചുകൊണ്ട്.

Saturday 15 August 2009

നിശ്ചല ജീവിതം


എ. കെ രാമാനുജന്‍
പരി: എം ഫൈസല്‍


ഊണുകഴിഞ്ഞ് അവള്‍ പിരിഞ്ഞുപോയപ്പോള്‍
അല്പനേരം ഞാന്‍ വായിച്ചു.
പക്ഷെ പിന്നെയും അവളെ കാണാന്‍
ഞാന്‍ ആഗ്രഹിച്ചു.
എന്നാല്‍ കണ്ടതോ
പാതി തിന്ന സാന്‍ഡ്വിച്ച്, ബ്രെഡ്, ലെറ്റിസ് ഇലകള്‍, സലാമി.
എല്ലാത്തിലുമുണ്ട് അവള്‍ കടിച്ച രൂപങ്ങള്‍.

ജീവിതവും കവിതയും

ആസ്പത്രിയുടെ കാത്തിരിപ്പിലാണ്
കവിത മനസ്സില്‍ വന്നത്.
തിരികെയെത്തിയപ്പോള്‍
അതു മറന്നുപോയി.
ആഴത്തിലുള്ള
മറവിയില്‍
പൊങ്ങുതടി പോലുള്ള
ഓര്‍മ ചാലിച്ചതാണു ജീവിതം.
ഓര്‍മയില്‍ നിന്ന്
മറന്നു പോയത്
കവിതയും.

Sunday 2 August 2009

ജീവിതത്തിന്റെ ഉപ്പ്

a view from WIND WILL CARRY US by abbas kirostami
പെനാല്‍ട്ടികിക്ക്‌ കാത്തുനില്‍ക്കുന്ന

ഗോളിയുടെ ഏകാന്തത

ആരവങ്ങളുടെ ആള്‍ക്കൂട്ടത്തിലാണ്‌.

സമുദ്രവിദൂരതയിലെ മീന്‍വേട്ടക്കാരന്റേത്‌

ആകാശത്തോളം വളര്‍ന്ന

വിജനതയിലെ ഏകാന്തതയാണെന്നറിഞ്ഞത്‌

മുക്കുവസുഹൃത്തുമായി കടല്‍യാത്ര

നടത്തിയപ്പോഴാണ്‌.

ചങ്ങാതി പറഞ്ഞു:

ഈ ജീവിതം ആകെ പിഴിഞ്ഞാല്‍ കിട്ടുന്നത്‌

ഒരു കൈകുമ്പിള്‍ ചോരയും ഒരു പിടി ഉപ്പുമാണ്‌.

കിഴവനും കടലും എനിക്കോര്‍മ വന്നു.

മറ്റൊരിക്കല്‍ കൂട്ടുകാരനെ

ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍

സുഹൃത്തുക്കള്‍ സമ്മാനിച്ച

ഓറഞ്ചുകള്‍ക്കിടയിലൂടെ

അയാള്‍ വെള്ളക്കടലാസു പോലെ

പുഞ്ചിരിക്കുന്നതും

ഇറ്റിവീഴുന്ന ഗ്ലൂക്കോസിന്റെ ഒച്ച

ട്യൂബില്‍ കിടന്നു മരിക്കുന്നതും കണ്ടു.

ക്യാപ്സൂളുകളുടെയും ഗുളികകളുടെയും

ജ്യാമിതീയം പതുക്കെ അടക്കുകയും

പതുക്കെ തുറക്കുകയും ചെയ്തു കണ്ണുകളില്‍.


ചങ്ങാതി പറഞ്ഞു:

ഈ ജീവിതം ആകെ ഉരുക്കിയാല്‍ കിട്ടുന്നത്‌

ഒരു ടിന്‍ കൊഴുപ്പാണെന്ന്ഡോക്ടര്‍ പറഞ്ഞു.

Saturday 1 August 2009

അനര്‍ത്ഥങ്ങളുടെ നാനാര്‍ത്ഥങ്ങള്‍


ഗ്ലോബലൈസേഷന്‍

മതിലുകള്‍ ഇല്ലാതാവലാണ്‌.

അതിരുകളില്ലാത്ത ലോകം പണിയലാണ്‌.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ ലോകം

ഇതാ നിങ്ങളുടെ കൈകളില്‍,

അമ്മാനമാടിക്കോളൂ എന്നു പറയലാണ്‌.

മൃഗയാവിനോദം.

വിനോദത്തില്‍ മരണം.

വേടന്റെ അസ്ത്രമുനയില്‍

പിടഞ്ഞോടും മാന്‍കൂട്ട നിലവിളിയാണ്‌.

മുയലുകള്‍ അവയുടെ

മാളങ്ങള്‍ക്കകത്തു തന്നെ

ബലിയാടപ്പെടും.

കണ്ണിനകത്തെ നെരിപ്പോട്‌.

കാഴ്ചയിലെ വിസ്മയം.

ഇരയെപ്പൊഴും വിഡ്ഢിയാക്കപ്പെട്ടുകൊണ്ടിരിക്കും.

മരണത്തില്‍പോലും അവനതറിയുകയില്ല.

എന്തുകൊണ്ടെന്നാല്‍

അവന്റെ വേലയും വിയര്‍പ്പും കൊണ്ടാണ്‌

വേടന്‍ അവന്റെ ഓരോ ശൂലവും പണിയുന്നത്‌.

ഗ്ലോബലൈസേഷന്‍ ‍ആഘോഷമാണ്‌.

രണ്ടാം ലോകം അലിഞ്ഞുപോയതോടെ

ഒന്നാം ലോകത്തില്‍ നിന്നകലെ

പെരുകും സ്വയംഹത്യകളുടെ

വിളവെടുപ്പാണ്‌.

മൃത്യു കുരുമുളകു വള്ളിയിലിരുന്ന് തുറിച്ചുനോക്കും.

ഇഞ്ചിയില്‍ നിന്ന് മുളപൊട്ടി വരും.

നെല്ലില്‍ പതിരായി പടരും.

പതിയിരുന്നാക്രമിക്കും.

എന്തെന്നാല്‍ അന്തകന്‍വിത്താണത്‌.

അസ്തികള്‍ കൊണ്ടും

തലയോടുകള്‍ കൊണ്ടും

ഉയരുന്ന നവഭൂപടം.