Sunday 7 June 2009

പല വക

നിര്‍വചനങ്ങള്‍

മാധവിക്കുട്ടി: നാലപ്പാട്ടെ നീര്‍മാതളത്തില്‍ ചാഞ്ഞു പെയ്തു പോയ നിലാവ്‌.

കമലാദാസ്‌: നഗരോത്സവങ്ങളില്‍ സ്നേഹജീവിതത്തിനിടയിലും പ്രണയമില്ലെന്ന് നമ്മോട്‌ വെറുതെ ഉരുവിട്ട ഇന്ത്യന്‍ ഇംഗ്ലീഷ്‌ എഴുത്തുകാരി.

കമലാസുരയ്യ: creative eccentricityയുടെ ഒരു പെരുമഴയ്ക്ക്‌ ശേഷം വെറുമൊരു eccentricityയുടെ തീന്മേശയായി മാറിയ നിഷ്കളങ്കയായ ഒരമ്മ.

രാഷ്ട്രീയപരം:നമ്മുടെ പത്രങ്ങളും ടി. വി. ചാനലുകളും നിരന്തരം എഴുന്നെള്ളിക്കുന്ന അബദ്ധപദം, ബോക്സുപെട്ടി പോലെ.


പ്രബുദ്ധത:തെരഞ്ഞെടുപ്പു പ്രചണ സമയത്ത്‌ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ജനങ്ങള്‍ക്ക്‌ ഉണ്ട്‌ എന്നു വ്യാജമായി പറയുന്ന ഒരു വിചിത്ര ഗുണവിശേഷം.

കോവിലന്‍:ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു ബോള്‍ഡ്‌ ആന്റ്‌ ഒറിജിനല്‍ എഴുത്തുകാരില്‍ ഒരാള്‍. മറ്റൊരാള്‍ ആനന്ദ്‌.

ഗവര്‍ണര്‍: ഉപയോഗ്യശൂന്യരോ നിരന്തര ശല്യക്കാരോ ആയ കോണ്‍ഗ്രസുകാര്‍ പത്തറുപത്‌ കൊല്ലങ്ങളായി അനുഭവിച്ചു പോന്നിരുന്ന ഒരു പദവി.

മലയാള മനോരമ:മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റു വരുത്തുന്ന ഒരു പത്രം. അതൊന്നു വാങ്ങിയാല്‍ ഡോര്‍മിറ്ററി അന്വേഷിക്കേണ്ട, ബസ്റ്റാന്റ്‌ മതി.

വചനങ്ങള്‍

അടൂര്‍:ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രൊഡക്റ്റാണ്‌. അസിസ്റ്റന്റ്‌ മൂത്ത്‌ ഡയറക്ടറായതല്ല. എന്റെയൊക്കെ ഒരു ക്രാഫ്റ്റ്‌ ഇവടത്തെ സിനിമക്കാര്‍ക്ക്‌ ഉണ്ടോ?

ടി. വി. ചന്ദ്രന്‍:ഓരോ അവാര്‍ഡ്‌ പ്രഖ്യാപനം കഴിയുമ്പോഴും പത്ര സുഹൃത്തുക്കള്‍ വിളിക്കും. ഇത്തവണ ഒരു വിവാദമുണ്ടാക്കൂ എന്ന് അവര്‍ കെഞ്ചും. അവരുടെ ആവശ്യത്തിനു മുന്നില്‍ ഞാന്‍ കീഴടങ്ങും. ഇത്തവണ ഞാന്‍ അടൂരിനു വിളിച്ചു. അടൂരേട്ടാ ഞാന്‍ താങ്കളുടെ മേല്‍ കയറി ഒന്നു വിവാദം കളിക്കട്ടെ. തനിക്കും എനിക്കും മെച്ചമുണ്ടാകുമെങ്കില്‍ ആയിക്കോന്ന് അടൂരേട്ടന്‍ പറഞ്ഞു. ഈ വിവാദങ്ങളിലൂടെ ഞങ്ങളുടെ സിനിമകള്‍ ജനം കാണുമല്ലൊ.