Wednesday, November 18, 2009

ഗുരുവായൂര്‍ ഏകാദശി





നാട്ടിലേക്കു പോകുന്നു. നാട് എന്റെ പ്രിയചങ്ങാതിമാരില്‍ പലര്‍ക്കും അറിയാവുന്ന പോലെ ഗുരുവായൂര്‍. അവിടെ ഈ മാസം ഏകാദശിയാണ്. എന്റെ അവധിക്കാലങ്ങളിലൊന്നും ഏകാദശി ഒത്തുവന്നിട്ടില്ല. ഇപ്പോഴിതാ ആ കാലം വന്നെത്തുന്നു. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുവായൂര്‍ ഏകാദശി. അങ്ങനെ കവിയൂര്‍ പൊന്നമ്മ ‘ഗുരുവായൂരപ്പന്റെ നാട്ടില്‍ എനിക്കും ഒരുപിടി മണ്ണായി‘ എന്നു പറഞ്ഞപോലെ എനിക്കും ഏകാദശി ഒത്തു വന്നു. എന്താണ് ഏകാദശി.....?
പ്രിയ വായനക്കാരേ, കാത്തിരിക്കുക. അടുത്ത 22 ദിവസങ്ങള്‍ക്കു ശേഷം....
ഞാന്‍ വരും....
ഗുരുവായൂരിലെ ഏകാശിക്കാറ്റുമായി.... ഏകാശിനടത്തവുമായി....
ഫൈസല്‍

Friday, November 13, 2009

സാമൂഹ്യപാഠങ്ങളുടെ വായന






JZ

F«. ¨¨eov



if we can not accept the importance of the world, which considers itself important, if in the midst of that world our laugher finds no echo, we have one choice; to take the world as a whole and make it the object of our game; to turn into a toy.

~Milan Kundera (immortality)


  

Friday, November 6, 2009

ആരായിരുന്നു നമുക്ക് വി പി സിംഗ്?

ചരിത്രത്തിലൂടെ നടന്നു പോയവരുണ്ട്. ചരിത്രത്തില്‍ വേറിട്ട നടപ്പാത വെട്ടിയെടുത്തവരും ഉണ്ട്. ചരിത്രത്തെ നിര്‍മ്മിച്ചവരുണ്ട്. വി പി സിംഗ് ഇവരില്‍ ആരാണ്?  നമ്മുടെ മാധ്യമക്കൊണ്ടാട്ടങ്ങളുടെ കല്പിതവികാരങ്ങളുടെ ജ്വാലകള്‍ക്കിടയില്‍ വെറുമൊരു മരണവാര്‍ത്തയിലേക്കു താഴ്ത്തപ്പെട്ടു ആ ചരിത്രനിര്‍മ്മാതവിന്റെ വിടപറയലിനെ. വായിക്കുക താഴെ....പേജുകളില്‍ ക്ലിക്ക് ചെയ്യുക


Sunday, October 25, 2009

പ്രണയജിഹാദും മജീദും ചന്ദ്രികയും പിന്നെ മറ്റു ചിലരും


വൈക്കത്തെത്തിയ രമണന്‍

രമ്യനയനങ്ങളാല്‍ കണ്ടൂ,

തരള ചിത്തത്താല്‍ പുല്‍കി,
തെങ്ങോല ഞൊറികളില്‍
മറഞ്ഞ ചന്ദ്രിക പോല്‍
തട്ടത്താല്‍ മുഖം പാതി
മറച്ചിരിക്കും സുഹറയെ.


‘ഒന്നുമൊന്നും രണ്ടല്ല,
ഇമ്മിണി വല്യൊരൊന്ന്’
എന്നുറക്കെപ്പറഞ്ഞ വിരുതന്‍
നാടുവിട്ടോടിയ മജീദൊരുനാള്‍
കണ്ടുമുട്ടീയിടപ്പള്ളിത്തെരുവില്‍
ചന്ദ്രികാചര്‍ച്ചിത രാത്രിയില്‍
പ്രണയഗന്ധിയാം ചന്ദ്രികയെ.
ക്ഷണാല്‍ തളിരിട്ടൂ പ്രണയം
വനപ്പച്ചതന്നാര്‍ദ്രതയില്‍
സൂര്യകാന്തിസ്മിതം പോലെ.


രണ്ടുപേരറസ്റ്റിലായ്, കേമന്‍‌മാര്‍!
മുറിബീഡി വലിച്ചിട്ടതിന്‍
പുകയൂതിക്കൊണ്ടൊരാള്‍ ബഷീര്‍.
വട്ടക്കണ്ണട വിരലാല്‍ നെറ്റിയില-
മര്‍ത്തിക്കൊണ്ടൊരാള്‍ ചങ്ങമ്പുഴ.


കുറ്റപത്രത്തിലുണ്ടാരോപണം:
രണ്ടുപേരിവര്‍ ദ്രോഹികള്‍
ചെയ്തിരിക്കുന്നു, കുറ്റം
കൊടും ഭീകരമതോ, ലൌ ജിഹാദ്!


സ്നേഹമധുരം സ്വരവീചികള്‍
‘സ്നേഹിക്കയില്ല ഞാന്‍ 
നോവുമാത്മാവിനെ1
സ്നേഹിച്ചിടാത്തൊരു 
തത്വശാസ്ത്രത്തെയും.’
പാസിന്റെ വരികള്‍ 
പ്രസരിക്കുന്നുണ്ടീ താളില്‍
‘പ്രേമിക്കലല്ലോ സമരം, 
രണ്ടുപേര്‍ ചുംബിക്കവേ 
മാറുന്നു നാം വാഴും ലോകം.’2


1. വയലാറിന്റെ വരികള്‍
2. ഒക്ടോവിയോ പാസിന്റെ വരികള്‍

Wednesday, October 14, 2009

ജോണ്‍ എബ്രഹാം, ബോളിവുഡിലേതല്ലാത്ത.




ജോണ്‍! അവന്റെ നാമം എന്നാണ് വാഴ്ത്തപ്പെടുക! ഏതു ചാരയഷാപ്പില്‍ നിന്ന്? ഏത് ഗണികാഭവനത്തില്‍നിന്ന്? അപകടകരവും ജുഗുപ്സാവഹവുമായ തെരുവിലൂടെ നിര്‍ഭയനായി നടന്നുപോയ ചലച്ചിത്രകാരനായിരുന്നു ജോണ്‍ എബ്രഹാം. അദ്ദേഹത്തിന്റെ വേര്‍പാടോടെ നമ്മുടെ ഭാവുകത്വത്തിന് താങ്ങാനാവാത്ത തീക്ഷണസ്വരൂപമുള്ള ഒരു ജീനിയനിസ്സിനെയാണ് നഷ്ടമായത്. അഗ്രഹാരത്തില്‍ കഴുതൈ എന്ന ഒരു ചിത്രം.ചെറിയാച്ചന്റെ ക്രൂരക്ര്‌ത്യങ്ങള്‍ എന്ന മറ്റൊന്ന്. ഒടുവില്‍ അമ്മ അറിയാന്‍.... ജോണിന്റെ ചിത്രങ്ങളില്‍നിന്ന് മൂന്നു വിശുദ്ധജന്മങ്ങള്‍. വാഴ്ത്തുന്നവരുടെ നാവുകളില്‍ നിന്നല്ല ജീനിയസ്സിനെ തിരിച്ചറിഞ്ഞവരുടെ അകക്കാമ്പില്‍ നിന്നാണ് ജോണിന്റെ ഓര്‍മപ്പാട്ടുകള്‍ ഉണരുന്നത്.

Thursday, October 8, 2009

മോഹന്‍ലാലിന്റെ അമ്മ ദേഹവിരുന്നില്‍



‘ദേഹവിരുന്ന്‘ എന്ന കഥാസമാഹാരം ഇറച്ചിയും അധികാരവും കാമവും ചോരയും കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ സമസ്യകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ‘മോഹന്‍ലാലിന്റെ അമ്മ’ എന്ന കഥ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പറഞ്ഞതുപോലെ നടപ്പുസദാചാരത്തിന്റെ വക്കുകള്‍ ഒടിക്കുന്നുണ്ട് എന്നാണ് വിശാസം. സി. വി. ശ്രീരമന്റെ അവതാരിക എന്റെ പുസ്തകത്തിനുള്ള അനുഗ്രഹമാണ്. വായനയുടെ ഏത് തുറമുഖത്താണ് എന്റെ പുസ്തകം നങ്കൂരമിടുന്നതെന്ന് അനുവാചകരാണ് നിശ്ചയിക്കുന്നത്.
ഇതിനിടയില്‍ വായിച്ചവര്‍ക്ക് നന്ദി. വായിക്കാനിരിക്കുന്നവരോടൊന്നും കാര്യമായി പറയാനില്ല.
വായിച്ച് നല്ല സ്വന്തം നിരീക്ഷണങ്ങള്‍ നടത്തിയവര്‍ക്ക് നന്ദി. അതില്‍ സന്തോഷിക്കുന്നു.
വായനയില്‍ താല്പര്യമുള്ളവര്‍ തരപ്പെടുമ്പോള്‍ വാങ്ങുക. വായിക്കുക. നിശിതമായ അഭിപ്രായം കുറിക്കുക.
പുസ്തകം നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ മുടക്കിയ പണം തിരികെ തരുന്നതാണ് എന്ന് പറയാനുള്ള വകതിരിവൊന്നും എനിയ്ക്കില്ല. പുസ്തകം ഒലീവിലും ഇതര സ്ഥാപനങ്ങളിലും കിട്ടുമെന്നാണ് അറിവ്. നാല്പത് രൂപയാണ് വില.
ഒലീവ് പബ്ലിക്കേഷന്‍സ് കോഴിക്കോട്.
പുസ്തകത്തിന്റെ സ്ലൈഡുകള്‍ താഴെ കൊടുത്തിട്ടുണ്ട്.
ചിത്രത്തിന് സംഗീത് ശിവനോട് കടപ്പാട്.

Friday, October 2, 2009

മനുഷ്യച്ചങ്ങല വിമര്‍ശിക്കപ്പെടേണ്ടതോ?



മനുഷ്യന്‍ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങളുടെയും അധികാരങ്ങളുടെയും പിറകില്‍ നിരവധി സമരങ്ങളുടെ ചരിത്രവീര്യമുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ഏറ്റവും അടുത്ത ഭൂതകാലത്തില്‍ നിന്നുള്ള തീക്ഷ്ണാനുഭവത്തെ ഉദാഹരിക്കുകയാണെങ്കില്‍ മഹാത്മജിയുടെ നായകത്വത്തില്‍ ഇന്ത്യയുടെ വിമോചനത്തിനു വേണ്ടി നടന്ന ധീരസമരത്തെ എടുക്കാം. ഒരു സമരത്തെ എങ്ങനെയാണ് ഒരു കേവലമലയാളി എടുക്കേണ്ടത്? സി. പി ഐ എം നടത്തുന്നതുകൊണ്ടു മാത്രം സമരത്തെ ന്യായീകരിക്കാനും ഭരണകൂട തീരുമാനത്തെ ശകാരിക്കാനും പറ്റുമോ?
             കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആസിയാന്‍ കരാറിനോടുള്ള പ്രതിഷേധസൂചകമയാണ് സി പി ഐ എം കേരളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇതിനു മുമ്പ് ആ പാര്‍ട്ടി രണ്ടു തവണ മനുഷ്യച്ചങ്ങല തീര്‍ത്തിട്ടുണ്ട്. അതിലൊന്നില്‍ ഈ ലേഖകനും പങ്കെടുത്തിയട്ടുണ്ട്. അന്നും ഇന്നും ഞാന്‍ സി പി ഐ എമ്മില്‍ അംഗമായിരുന്നിട്ടില്ല. എന്നാല്‍ ഒരു ജനകീയപ്രസ്ഥാനം മുന്നോട്ടു വെക്കുന്ന സമരം തീര്‍ത്തും സാമൂഹിക പ്രസക്തിയുള്ളതാണെങ്കില്‍ അതില്‍ ആര്‍ക്കും സഹകരിക്കാം.
            1967 ല്‍ ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ പൊതുസ്വഭാവത്തെ പ്രതിനിധാനം ചെയ്യാന്‍ രൂപപ്പെട്ടതാണ് ആസിയാന്‍(അസോസിയേഷന്‍ ഓഫ് സൌത്ത് ഈസ്റ്റ് ഏഷ്യന്‍ നാഷന്‍സ്). ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, മ്യാന്മര്‍, ബ്രൂണെ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവയാണ് അതിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുമായി സ്വതന്ത്രമായ വ്യാപാര കരാര്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ അതിസങ്കീര്‍ണമായ സാമ്പത്തികദുരിതത്തിലേക്ക് കൂപ്പികുത്ത്മെന്നുള്ളത് ആസിയാന്‍ രാജ്യങ്ങളുടെയും ഇന്ത്യയുടെയും ഭൌമവിഭവങ്ങളുടെ പൊതുസ്വഭാവം ലളിതാമായി പഠിച്ചാല്‍ മനസ്സിലാകും. വിശേഷിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ ഏറെ പരിതാപകരമാകും. കേരളജനതയില്‍ നല്ലൊരുഭാഗം മവുഷ്യവിഭവം കയറ്റുമതിയിലൂടെയും വെള്ളക്കോളര്‍ തൊഴിലുകളിലൂടെയുമാണ് അതിജീവനം നടത്തുന്നതെങ്കിലും ഭൂരിപക്ഷവും പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നത്  കാര്‍ഷികമേഖലയെ തന്നെയാണ്.
               ആസിയാന്‍ കരാര്‍ നിലവില്‍ വന്നാല്‍ അത് കേരളത്തിന്റെ ജീവിതാവസ്ഥയെ കണിശമായും ആപത്കരമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആപ്ത്കരമായി ബാധിക്കാനിടയുള്ള കേരള വിഭവങ്ങളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.



               രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്കാരികവും സമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളും കരാറുകളും ഇത് ആദ്യമായല്ല. അത് മനുഷ്യസമൂഹം അതിന്റെ കൂട്ടായ്മ രൂപപ്പെടുത്തിയ കാലം മുതലേ ഉണ്ട്. അത് ആഗോളസമൂഹക്രമത്തിന്റെ ഭാഗമാണ്. അങ്ങനെത്തന്നെയാണ് മനുഷ്യന്റെ രാജ്യാന്തരമായ ആദാനപ്രദാനങ്ങള്‍ പുഷ്ടിപ്പെട്ടിട്ടുള്ളത്. എന്നാല്‍ മനുഷ്യ സംസ്കാരത്തെ ഉത്തേജിപ്പിച്ച ബന്ധങ്ങളും കരാറുകളും തുല്യലാഭത്തിലും പരസ്പര ബഹുമാനത്തിലും വിളക്കിയെടുത്തതായിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ സാക്ഷികളാകുന്ന കരാറുകള്‍ ഏകധ്രുവലാഭത്തിലും വഞ്ചനയിലും കലര്‍ന്നാണ് കിടക്കുന്നത്.

         അതുകൊണ്ടുതന്നെ ആസിയാന്‍ കരാറിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. അംഗീകരിക്കാന്‍ കഴിയാത്തതിനെതിരെ നമ്മള്‍ പ്രതിഷേധിക്കും. നമ്മള്‍ എന്നു പറഞ്ഞാല്‍ മുഖ്യമായും രഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനുമുമ്പ് ഗാട്ട് കരാറിനെതിരെയും ഇടതു പാര്‍ട്ടികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. അന്നും വഴിയോരങ്ങളില്‍ മാറി നിന്ന് വിമര്‍ശിച്ചവരും കളിയാക്കിയവരും ‘ഇവര്‍ക്കൊന്നും വേറെ പണിയില്ലെ; എന്നൊക്കെ പറഞ്ഞവരും ഉണ്ട്. കാലം കടന്നു പോയി. നമ്മുടെ വയനാട്ടിലും ഇടുക്കിയിലുമുള്ള കര്‍ഷകര്‍ ഒന്നൊന്നായി ആത്മഹത്യ ചെയ്തു. അപ്പോള്‍ ആളുകള്‍ ചോദിച്ചു: എന്തുകൊണ്ട് അത്മഹത്യകള്‍? സര്‍ക്കാര്‍ കര്‍ഷകരെ രക്ഷിക്കുന്നില്ല എന്ന് പരാതി. എന്നാല്‍ ജനവിരുദ്ധമായ കരാര്‍ മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ നമ്മുടെ ചോദ്യങ്ങള്‍ എവിടെയായിരുന്നു? രാഷ്ട്രീയ പാര്‍ട്ടികള്‍ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നമ്മുടെ ധാര്‍മികരോഷം എവിടെയായിരുന്നു? നമ്മള്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ ഭരണകൂടം നമുക്കെതിരെയുള്ള സന്നാഹങ്ങള്‍ നടത്തുന്നു. അതുകൊണ്ടാണ് യശ:ശരീരനായ പൌലോസ് മാര്‍ പൌലോസ് ചോദിച്ചത്: നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം? നമ്മള്‍ നമ്മുടെ നിശബ്ദത തുടരുന്നിടത്തോളം ഗാലറിയിലിരുന്ന് കളി കാണുന്നിടത്തോളം പ്രതിബദ്ധതയും പ്രതികരണശേഷിയും ഉള്ള ഒരു ജനതയാണ് നമ്മളെന്നു പറയാന്‍ സാധ്യമല്ല.
         ഭരകൂടത്തിന്റെ ജനവിരുദ്ധനയത്തിനെതിരെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു വരുമ്പോള്‍ അതിനെതിരെ സങ്കുചിത താല്പര്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആസിയാന്‍ കരാറിന്റെ കെടുതികള്‍ മലയാളിയെ ചൂഴ്ന്ന് വളരാന്‍ തുടരുമ്പോള്‍ നമ്മള്‍ ചോദിക്കും: എന്താ ഇങ്ങനെ? അന്ന് ഒരു ചെറുവിരലെങ്കിലും അനക്കാന്‍ ആരും ഉണ്ടാവില്ല.
         സി പി ഐ എം തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയെ നമുക്ക് അനുകൂലിക്കാമോ? സി പി ഐ എം കേരളത്തിലെ എറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. അതിന് മറ്റു പാര്‍ട്ടികള്‍ക്കുള്ളതിനേക്കാള്‍ ജനകീയ അടിത്തറയുണ്ട്. പക്ഷെ നമുക്കിടയില്‍ ഒരസ്ക്യതിയില്ലെ? സി പി ഐ എമ്മോ? അത് വേണ്ട. കേരള രാഷ്ട്രീയത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് സി പി ഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ നിഷേധിക്കാനാവില്ല.  ഇന്നും സി പി ഐ എമ്മിനകത്തും പുറത്തും ആഴത്തിലുള്ള മനുഷ്യനന്മയിലും സാമൂഹിക ബോധത്തിലും ആവേശം കൊള്ളുന്ന ഒരു ക്ഷുഭിതജനതയുണ്ടെന്ന് കരുതുന്നതില്‍ തെറ്റില്ല. ആര്‍ക്കും എങ്ങനെയും വിശദീകരിക്കാം. വിമര്‍ശിക്കാം. പക്ഷെ വസ്തുത വസ്തുതയായി നിലനില്‍ക്കും.
           ഇത്രയുമെഴുതിയത് മുഖ്യധാരാ മാധ്യമങ്ങളിലും ബ്ലോഗുകളിലും സി പി ഐ എമ്മിനെയും മനുഷ്യച്ചങ്ങലയേയും അടിസ്ഥാനമില്ലാതെ ശകാരിക്കുന്ന പ്രതികരണങ്ങള്‍ കണ്ടതിനാലാണ്. പോകുന്ന പോക്കില്‍ സി പി എം എമ്മിന്റെ മണ്ടക്ക് ഒരു കിഴുക്ക് എന്ന രീതി മാറണം. ഓട്ടോറിക്ഷയുടെ എഞ്ചിന്‍ പ്രവര്‍ത്തനത്തെ പറ്റി വിശദീകരിക്കുന്ന ലേഖനത്തിലും സി പി എം എമ്മിനെ ഒന്നു ഞേടണം എന്നത് അത്ര അശാസ്യമല്ല. അതുകൊണ്ടാണ് കവിതയും കഥയും അതിന്റെ പരിസരങ്ങളുമായി ഇടപഴകുന്ന ഈ ബ്ലോഗില്‍ ഒരു രാഷ്ട്രീയ വിഷയം എടുത്തിട്ടത്. രാഷ്ട്രീയം സംസകാരത്തില്‍ നിന്ന് വേറിട്ട സ്വത്വമല്ല എന്നും ഞാന്‍ കരുതുന്നു.
          എന്തുകൊണ്ടാണ്‍ നമ്മള്‍ ഇടതു പാര്‍ട്ടികളെ വിമര്‍ശിക്കുന്ന ആവേശത്തോടെ കോണ്‍ഗ്രസിനേയോ ബിജെപിയേയോ വിമര്‍ശിക്കാത്തത്? കോണ്‍ഗ്രസിന് അതിന്റെ ധാര്‍മികത എന്നേ നഷ്ടമായി എന്നതിനാലാണ്. അവര്‍ പോലും അത് സമ്മതിക്കുനതാണ്. ബിജെപിയാണെങ്കില്‍ അതിന്റെ ജൈവരൂപത്തില്‍ തന്നെ ജനവിരുദ്ധമാണ്. ബാക്കിയുള്ളത് ചരിത്രത്തില്‍ നീണ്ടു കിടക്കുന്ന ഇടതു പാര്‍ട്ടികളാണ്. ശരാശരി കേരളീയന്റെ ഗോപ്യമായ ഇടതു മനസ്സ് ഇടതു പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ടിരിക്കും. അത് ഒരു തെളിഞ്ഞ പ്രഭാതം കാണാനുള്ള കൊതി മൂലമൊന്നുമല്ല. തമ്മില്‍ ഭേദപ്പെട്ട ഒരു സമൂഹജന്മം കാണാനുള്ള വെറും ആഗ്രഹം മാത്രമാണ്.



     അതിനാല്‍ ഈ സമരത്തിലെങ്കിലും ആസിയാന്‍ കരാറിനെതിരെ നമുക്ക് സി പി ഐ എമ്മിനോടൊപ്പം നില്‍ക്കാം.  നമ്മുടെ ഗിരിച്ചെരുവുകളില്‍ നിന്ന് ആത്മഹത്യകളുടെ ചങ്ങല കടലോരത്തേക്ക് വ്യാപിക്കാതിരിക്കാന്‍. നമ്മുടെ പൈത്ര്‌ക വിഭവങ്ങള്‍ കൊള്ളയടിക്കാതെ സംരക്ഷിക്കപ്പെടാന്‍. യുദ്ധം തോല്‍ക്കുന്നതാണെങ്കിലും ധര്‍മയുദ്ധമാണെങ്കില്‍ അത് തുടര്‍ന്നേ പറ്റൂ. കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്, ഇതൊക്കെ ചില നാടകങ്ങളല്ലെ എന്നു ധരിക്കുന്നവര്‍ക്ക് പിന്നീട് ‘ഈശ്വരാ...‘ എന്ന് പരിതപിക്കാം.

Tuesday, September 29, 2009

കെന്‍ സാരോ വിവ

ബെഞ്ചമിന്‍ മൊളോയിസിനു ശേഷം കറുത്ത വന്‍‌കരയെന്ന് വെണ്‍‌തൊലി വന്‍‌കര ചാപ്പകുത്തിയ ആഫ്രിക്കയില്‍ ഉദിച്ചുയര്‍ന്ന ശ്യാമസൂര്യനാണ് സാരോ വിവ. പാശ്ചാത്യ സാമ്രാജ്യത്വം നക്കിത്തുടച്ച് അവശിഷ്ടമാക്കിയ ആഫ്രിക്ക ഒരു ഇരുണ്ട വന്‍‌കരയല്ല. അത് മനുഷ്യകുലത്തിന്റെ ഈറ്റില്ലമാണത്രെ. എന്നിട്ടും നിരന്തരമായ ചൂഷണത്തിന്റെ ഇരകളായി അവര്‍ മാറി. നൈജര്‍ നദീതടത്തില്‍ ഷെല്‍ പോലുള്ള ബഹുരാഷ്ട്ര ഭീമന്‍‌ എണ്ണക്കമ്പനികള്‍ നടത്തുന്ന അതിരില്ലാത്ത ചൂഷണം ഒരു പക്ഷേ ലോകത്തു തന്നെ താരതമ്യമില്ലാത്തതായി ഇന്നു മാറിയിട്ടുണ്ട്. കഥയും കവിതയും ചലച്ചിത്രവുമെല്ലാം പോരാട്ടത്തിന്റെ സമരപ്രദേശങ്ങളാക്കി മാറ്റി വിവ.
(വായിക്കുക, സൌദി ടൈംസില്‍ പ്രസിദ്ധീകരിച്ചത്)
കൂടുതല്‍ വ്യക്തമായി വായിക്കാന്‍ പേജ് ഇമേജുകളില്‍ ക്ലിക് ചെയ്യുക.





Thursday, September 24, 2009

ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍




എം.ഫൈസല്‍



ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്. ഞാന്‍ തെരുവില്‍ വെച്ച് വേദനയാല്‍ പരിക്ഷീണനായ ഒരാളെ കണ്ടുമുട്ടി. ക്ഷണിച്ചപ്പോള്‍ അയാള്‍ വീട്ടിലേക്കു വന്നു. എന്റെ പത്നിയും മക്കളും ഞാനും ആ അവധൂതനുമായി ആഹാരവും സമയവും പങ്കിട്ടു. അയാള്‍ അയാളുടെ കഥകളുടെ കെട്ടഴിച്ചു. തീവ്രദുരിതങ്ങളില്‍ പിറന്നിട്ടും അയാള്‍ കാരുണ്യവാനായിരുന്നു. മൂന്നാം നാള്‍ അയാള്‍ യാത്ര പറഞ്ഞുപോയി.
അയാള്‍ പോയിട്ടും ആരെങ്കിലും ഞങ്ങളെ വിട്ടുപിരിഞ്ഞു പോയപോലെ ഞങ്ങള്‍ക്കു തോന്നിയില്ല. ഞങ്ങളിലൊരാള്‍ ഇപ്പോഴും അകത്തുവരാതെ പുറത്ത് പൂന്തോട്ടത്തില്‍ ഉലാത്തുകയാണ് എന്നാണ് തോന്നിയത്.

ഇങ്ങനെ ഓരോ മനുഷ്യനും പുറത്ത് ഉലാത്തുകയാണ്. ഈ ഉലാത്തലാണ് സഞ്ചാരങ്ങള്‍. ജനനം മുതല്‍ കനലൂതി ജ്വാലയുണ്ടാക്കുന്ന പോലെ സ്വന്തം ഇത്തിരി ലോകത്തെ വിസ്താരപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടുള്ള യാത്രകള്‍. എവിടെ പോകുമ്പോഴും ആ ലോകത്തെ കൂടെ കൊണ്ടുപോകുന്നു. അല്ലെങ്കില്‍ എവിടെയായിരുന്നാലും ആ വളയത്തിലേക്ക് തിരിച്ചു നടക്കുന്നു. ശരീരം കൊണ്ടോ മനസ്സുകൊണ്ടോ.
ജലാലുദ്ദീന്‍ റൂമി അദ്ദേഹത്തിന്റെ കവിതയില്‍ പുറപ്പെട്ടു പോയവന്റെ വേപഥുവിന് ഒരടിക്കുറിപ്പെഴുതുന്നു. ദൂരത്തായിപ്പോയവന് ഒറ്റദുഖ:മേയുള്ളൂ. എന്നിനി തിരിച്ചെത്തി സ്വഭവനത്തില്‍ അന്തിയുറങ്ങാമെന്ന്.
കടലാസിലെ എഴുത്തിന്റെ ഇടവേളകളില്‍ വെറുമെഴുത്തായി തുടങ്ങിയതാണ് പിന്നീട് ഫൈസലിന്റെ ഗുരുവായൂരിലെ സായാഹ്ന സഞ്ചാരങ്ങളായി പരിണമിച്ചത്. അത് ബ്ലോഗെഴുത്ത് വെറും നിലത്തെഴുത്തല്ല എന്ന നവബോധത്തിനു സമാന്തരമായി പച്ചപിടിച്ചതാണ്.

ഞാന്‍ പിറകില്‍ വിട്ടുപോന്നതെന്തോ അതാണ് ഞാന്‍. വിട്ടു പോകു
ന്നിടത്താണ് ഓരോ മനുഷ്യന്റെയും അലച്ചില്‍. ഉടലെടുക്കുന്ന ഓരോ ജീവിയും ഈ അലച്ചിലിന്റെ വിധേയനാണ്. ജീവിതായോധങ്ങളില്‍നിന്ന് വേഷപ്പകര്‍ച്ചയില്‍ ഒളിച്ചോടി എല്ലാവര്‍ക്കും നിഷ്പ്രയാസം തിരിച്ചെത്താനാവില്ല. ബഷീര്‍ പുറപ്പേട്ട പോലെ ചക്രവാളത്തോളം നീണ്ട യാത്രയാണ് ചിലര്‍ക്കത്. മറ്റു ചിലര്‍ക്ക് അമ്പത്തിയേഴില്‍ ഇ. എം. എസ് മന്ത്രിസഭ ജനിച്ചപ്പോള്‍ തഞ്ചാവൂരിലെ തൊഴില്‍ ഉപേക്ഷിച്ച് വാളയാര്‍ ചുരം കടന്നെത്തിയ ഒ.വി.വിജയനെ പോലെ തിരിച്ചെത്താനാവും. കര്‍ക്കിടകമഴക്കു വേണ്ടി മരുഭൂമിയിലെ നാടുമാറി ജീവിതമവസാനിപ്പിച്ചു വന്ന വി. കെ. ശ്രീരാമന്റേതും തിരിച്ചെത്തലാണ്. പക്ഷെ അടുത്തിരിക്കുമ്പോളല്ല അകലത്തായിരിക്കുമ്പോളാണ് എല്ലാ പ്രണയങ്ങളും തീക്ഷ്ണമാകുന്നത്. ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍ പ്രണയത്തിന്റെ കാല്‍നടയാണ്. വഴിയോരങ്ങളോടുള്ള പ്രണയം. സന്ധ്യയില്‍ പരക്കുന്ന ഇലഞ്ഞിപ്പൂഗന്ധത്തോടുള്ള പ്രണയം. പിറ്റേന്നത്തെ സദ്യയ്ക്ക് ഊട്ടുപുരകളില്‍ കാലമാകുന്ന സദ്യവട്ടങ്ങളോടുള്ള പ്രണയം.
ഗുര്‍വായൂര്‍ കേള്‍വി കേട്ടത് ശ്രീക്ര്‌ഷണ ദര്‍ശനത്തിനാണ്. ക്ര്‌ഷണന്‍ മീരയുടേതാണ്. ഗോപികമാരുടേതാണ്. പ്രണയത്തിന്റെയും ഭക്തിയുടെയും സംഗ്രാമതന്ത്രങ്ങളുടേതുമാണ് ക്ര്‌ഷണന്‍. ക്ഷേത്രം ഭക്തിയുടെ. ക്ഷേത്രത്തിനുചുറ്റും പ്രസരിക്കുന്നത് പ്രണയം. ഗുരുവായൂരിന് സായാഹ്നങ്ങള്‍ മാത്രമല്ല ഉള്ളത്. അതിന് പുലര്‍കാലമുണ്ട്. മധ്യാഹ്നമുണ്ട്. രാത്രിയുണ്ട്. പുലര്‍കാലത്ത് നനവില്‍ നടന്നുപോകുന്ന പെണ്‍കുട്ടികളുണ്ട്. മധ്യാഹ്നങ്ങള്‍ക്ക് വയറു നിറയെ ഉണ്ടതിന്റെ മയക്കമുണ്ട്. സായന്തനങ്ങള്‍ക്ക് പൂചൂടിയ പെണ്‍കുട്ടികളുടെ ആള്‍ക്കൂട്ടത്തില്‍ അലിയുന്ന ക്ഷണികമായ നയനപ്രണയങ്ങളുടെ സൌകുമാര്യമുണ്ട്. അതിന് ക്ഷേത്രച്ചുമരുകളിലെ ശില്പലാവണ്യമുണ്ട്. രാത്രിയ്ക്ക് മേദസ്സ് കൂടുമ്പോള്‍ തെരുവുമദിരാക്ഷിമാര്‍ ഇടപാടുകാരുമായി ഇടം തേടുന്ന താഴ്ന്ന ലോഡ്ജുകളുണ്ട്. വാടിയ മുല്ലപ്പൂവിന്റേയും കുട്ടീക്കൂറ പൌഡറിന്റേയും കലര്‍പ്പു ഗന്ധം പരക്കും അവര്‍ നടന്ന വഴികളില്‍.
കുട്ടിയായിരിക്കുമ്പോഴാണ് മൂത്താപ്പ പറഞ്ഞത്.
മോന്‍ പോയി ഭാരതീല്‍ന്ന് മസാലദോശ വാങ്ങിക്കൊണ്ടാ.

മൂത്താപ്പ വയറ്റില്‍ ഒരു ഓപറേഷനു ശേഷം കച്ചവടത്തില്‍ നിന്ന് വിരമിച്ച് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. ഞാന്‍ ഹൈസ്കൂളില്‍
പഠിക്കുന്ന കാലം. സൈക്കിളെടുത്ത് പടിഞ്ഞാറെ നടയിലെ കൊളാടി ബില്‍ഡിങ്ങിലുള്ള ഭാരതി ഹോട്ടലിലെത്തി. പിന്നീട് ആ യാത്ര ശീലിച്ചു. മസാലദോശക്ക് ഭാരതി ഹോട്ടല്‍ എന്ന പര്യായം അങ്ങനെ മനസ്സിലുറച്ചു. മൂത്താപ്പാടെ മരണശേഷവും നടക്കലേക്കു നടക്കുമ്പോള്‍ കാലുകള്‍ ആദ്യം പോവുക ഭാരതി ഹോട്ടലിലേക്കാണ്. വാതില്‍ക്കല്‍ എന്നെ കാണുമ്പോള്‍ വലതു കൈയ്യില്‍ ആറു വിരലുകളുള്ള സൌമ്യനായ ബെയറര്‍ വിളിച്ചു പറയും.

ഒര് മസാലേയ്...

അതു തിന്ന് പകുതിയാകുമ്പൊഴേക്ക് അയാള്‍ എന്നോട് ചോദിക്കാതെ ഒന്നുകൂടെ ഓര്‍ഡര്‍ ചെയ്യും. രണ്ടു മസാലദോശ. അതാണ് എന്റെ കണക്ക്. അതയാള്‍ക്ക് ശീലമായി.

ആ രുചിയില്‍ മസാലദോശ പിന്നെ എവിടെ നിന്നും കഴിച്ചിട്ടില്ല.
പ്രസാദെന്ന എന്റെ ചങ്ങാതിയുമായി പ്രീഡിഗ്രികാലത്ത് ഞാന്‍ നടത്തിയ യാത്രകള്‍ ആദ്യം വിശ്രമിക്കുക അന്നത്തെ ടൌണ്‍ഷിപ്പ് ലൈബ്രറിയിലായിരുന്നു. അവിടെ വായനക്കു വേണ്ടിയുള്ള തിരച്ചില്‍. കാലക്രമത്തില്‍ അവിടത്തെ കാറ്റ്ലോഗുകള്‍ മന:പാഠമായി, ലൈബ്രേറിയനേക്കാള്‍. ഏട്ടാമത്തെ ബി ക്ലാസ് അംഗമായിരുന്ന ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അമിതമായ വരിസംഖ്യാ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരു സമരത്തിന്റെ ഭാഗമായി അവിടത്തെ അംഗത്വം ഉപേക്ഷിച്ചു. വായനശാലയും അതിനു മുമ്പിലുള്ള പൂന്തോട്ടവും അതിലെ ഗാന്ധിപ്രതിമയും അതിനു ചുറ്റുമുള്ള സിമന്റു ബെഞ്ചുകളിലെ ചര്‍ച്ചകളും കൊറിച്ച കപ്പലണ്ടികളും ഓര്‍മയുടെ ഭാഗമാണ്. ചായയോടൊപ്പം സ്വസ്ഥമായ ചര്‍ച്ചകള്‍ക്ക് കെ.ടി.ഡി. സി.യുടെ നന്ദനം ഭക്ഷണശാലയുണ്ടായിരുന്നു. ഇന്ത്യന്‍ കോഫീ ഹൌസ് പെട്ടെന്ന് ആളുകള്‍ വന്നെത്തുന്ന കിഴക്കേ നടയിലാണ് ഇന്നും. അവിടെ കൂടുതല്‍ ചടഞ്ഞിരിക്കാനാവില്ല.
കൈവശം പണമില്ലാതാകുമ്പോള്‍ മലയാളത്തിലുള്ള, ഏതെങ്കിലും കാലം കഴിഞ്ഞ റെസീപ്റ്റ് പുസ്തകമെടുത്ത് സത്രം ഹാള്‍ പരിസരത്തേക്കു പോകും. അന്യസംസ്ഥാനക്കാരായ ഭക്തരുടെ വാഹനങ്ങള്‍ അവിടെ ഉണ്ടാകും. റെസീപ്റ്റ് കീറിക്കൊടുത്ത് പണം കൈപ്പറ്റി നേരെ കോഫീ ഹൌസിലേക്ക്. ഇക്കാര്യത്തില്‍ പ്രിയ ചങ്ങാതി ഹക്കീമിന്റെ തൊലിക്കട്ടിയായിരുന്നു വലിയ ശക്തി.
കോഫീ ഹൌസ് മിക്കവാറും മധ്യവര്‍ഗ അരാഷ്ട്രീയ നഗരയുവത്വത്തിന്റെ താവളമായി മാറി. അവരുടെ അജണ്ട വേറെ. അങ്ങനെ രണ്ടു കപ്പു കാപ്പിക്കു ചുറ്റും എട്ടാള്‍ കണക്കേ ഞങ്ങള്‍ കോഫീ ഹൌസു വിട്ട് ഇന്ത്യാ സര്‍ക്കാറിന്റെ ഇന്ത്യന്‍ കോഫീ ബോഡു റെസ്റ്റോറെന്റില്‍ സമ്മേളിച്ചു.ചര്‍ച്ചകളുടെ മേല്‍ ചര്‍ച്ചകള്‍. അവിടെയെത്താത്ത കഥാപാത്രങ്ങളില്ല.
ആന്റേട്ടന്റെ മാംസളഭംഗിയുള്ള കൊച്ചുകഥകള്‍. സൈമേട്ടന്റെ ഉപമകള്‍. കര്‍ണംകോടന്റെ ഗസല്‍ഭ്രമങ്ങള്‍. പ്രമോദിന്റെ ചങ്ങാതിക്കൂട്ടം വിശാലമാക്കാനുള്ള നെട്ടോട്ടങ്ങള്‍...
റാസല്‍ഖൈമയില്‍ നിന്ന് അവധിക്കെത്തിയാല്‍ ബഷീര്‍ മേച്ചേരിയുടെ കൊച്ചുബാവക്കഥകള്‍.
ഹോട്ടല്‍ ശാന്തഭവനുമുന്നില്‍ അജാനുബാഹുവായ ഉണ്ണ്യേട്ടനുണ്ടാകാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ പോക്കില്‍ വേദനിച്ചു ഉണ്ണ്യേട്ടന്‍. പണ്ട് ഗള്‍ഫില്‍ നിന്ന് തിരികെ പറക്കുമ്പോള്‍ ക്ര്‌ത്യവിലോപത്തിന് എയര്‍ ഹോസ്റ്റസ്സിനെ നെയില്‍ കട്ടറുകൊണ്ട് ഭീഷണിപ്പെടുത്തിയ തന്റേടിയായ കിറുക്കന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ണ്യേട്ടന്‍ ആത്മഹത്യ ചെയ്തു എന്ന് തബൂക്കില്‍ കഴിയുകയായിരുന്ന എനിക്കു വിളിച്ചു പറഞ്ഞത് കര്‍ണംകോടനായിരുന്നു. എന്റെ ‘സ്മരണകളിരമ്പും രണസ്മാരകങ്ങളേ...’ എന്ന കഥ (‘ദേഹവിരുന്ന്‘ എന്ന സമാഹാരത്തില്‍) സ്നേഹരൂപിയായ ഉണ്ണ്യേട്ടനുള്ള എന്റെ സ്മാരകമാണ്.
മേല്പത്തൂര്‍ ഓഡിറ്റോറിയത്തിനു പിറകില്‍ എന്റെ പ്രൊഫെസര്‍ വി. പി ബാലക്ര്‌ഷ്ണനുണ്ടാകും. അക്കാദമിക് ചരിത്രത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയവും സംസ്കാരവും മാഷ് മിക്കവാറും പങ്കു വെക്കുന്ന ഇടമായിരുന്നു സുഭാഷിന്റെ കടയുടെ മുന്‍‌വശം.
പടിഞ്ഞാറെ നടയില്‍ ജോഷി കട നടത്തുന്നു. അവിടന്ന് നന്നാരി സര്‍ബത്ത് കുടിക്കാത്ത ദിവസങ്ങള്‍ എത്രയുണ്ടാകും? അവിടെയിരുന്നാല്‍ ക്ര്‌ഷ്ണ തിയെറ്ററിലേക്ക് തലയില്‍ മുണ്ടിട്ട് എ പടം കാണാന്‍ പോകുന്ന എന്റെ നാട്ടുകാരെ കാണാം.
ഒരു നടത്തം അല്ലെങ്കില്‍ ഒരു സഞ്ചാരം എത്ര ഹ്രസ്വമാണ് അല്ലെങ്കില്‍ എത്ര ദീര്‍ഘമാണ് എന്നത് അതിന്റെ ഭൌതികമായ തരംഗദൈര്‍ഘ്യത്തെ മാത്രമാണ് അടയാളപ്പെടുത്തുന്നത്. സഞ്ചാരത്തിന്റെ ആഴവും പരപ്പും വഴികളുടെ തിരിച്ചറിവുകളിലാണ്. യാത്രികര്‍ പോകും. വഴി നിലനില്‍ക്കും. ഗുരുവായൂരിന്റെ വീഥികള്‍ നിലനില്‍ക്കുന്നു. നിറങ്ങള്‍ മാറി മാറി അണിഞ്ഞുകൊണ്ട്. ഭക്തി പെയ്യുന്ന നടവഴികള്‍ക്കപ്പുറത്ത് ആ നടത്തങ്ങള്‍ക്ക് വേറെ ചിലത് പറയാനുണ്ട്. അത്തരം പറച്ചിലുകളാണ് സായാഹ്നസഞ്ചാരങ്ങള്‍. അവിടെ ഉത്സവകാലമുണ്ട്. അവിടെ വ്ര്‌ശ്ചികക്കാറ്റുവീശുന്ന ഏകാദശിയുണ്ട്. ആദ്യമഴയുടെ ഇടിമിന്നലുകളുണ്ട്.
പറഞ്ഞാലും ബാക്കിയാകുന്നതാണ് ജീവചരിത്രം.

ഗുരുവായൂരിലെ സഞ്ചാരങ്ങള്‍ പിന്നെയും ബാക്കിയാകുന്നു.
(ബൂലോകകവിത ഓണപ്പതിപ്പില്‍(2009) പ്രസിദ്ധീകരിച്ചത്)

Monday, September 14, 2009

ഹേ, റാം!

മൊട്ടത്തല,
മോണക്കാട്ടിച്ചിരി,
വട്ടക്കണ്ണട,
വടിയൂന്നി നടത്തം,
അര്‍ദ്ധനഗ്നന്‍,
അനാസക്തിയോഗം,
നിലത്തിരുത്തം,
നിരാഹാരശയനം.

പൊലിഞ്ഞുപോയ് നാളം
പക്ഷേ, സ്വയം സേവക കാഞ്ചിയില്‍.
ഒടുവിലാ മര്‍മരം:
ഹേ, റാം!
ഒടുങ്ങാത്ത മന്ത്രണം.

ഭ്രൂണമേധങ്ങളില്‍,
സംഘചലനങ്ങളില്‍
ചിരിക്കുന്നു ഗോഡ്സെ.
വെടിയുണ്ടയാല്‍
ഉതിരുന്നു ചോര!

മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത്-2003

Tuesday, September 1, 2009

ഓണം എല്ലാ മലയാളികളുടെയും ഉത്സവമല്ല.

ഓണം ആരുടെ ഉത്സവമാണ്? ഈ ചോദ്യം പലരും പല തവണ ഉയര്‍ത്തിയിട്ടുണ്ട്. അടുത്തകാലത്ത് കെ. ഇ. എന്‍. വരെ ഈ ചോദ്യം ഉയര്‍ത്തുകയും അത് വരേണ്യ ബ്രാഹ്മണ്യത്തിന്റെ ആഘോഷമാണെന്ന വിഗമനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓണം മാത്രമല്ല്, കേരളീയമെന്ന് നാം വിവക്ഷിക്കുന്ന പലതിനും തനി കേരളീയമെന്ന് പറയാനാകുമോ?

                    ആഘോഷങ്ങള്‍ നിര്‍മ്മിച്ചെടുക്കപ്പെടുന്നവയല്ല. അവ മനുഷ്യന്റെ ജീവിതവ്യവഹാരവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട് വരുന്നതാണ്. അത് അവന്റെ അദ്ധ്വാനമാവാം, കാര്‍ഷിക നേട്ടങ്ങളാവാം, പ്രക്ര്‌തിശക്തികളൊടോ ദൈവസങ്കല്പത്തോടോ ഉള്ള ഭയമോ നന്ദിയോ ആകാം. സത്യത്തില്‍ പല ആഘോഷങ്ങളുടെയും ഉല്പത്തിയില്‍ ദൈവസങ്കല്പത്തിനോ മത അനുഷ്ഠാനങ്ങള്‍ക്കോ വലിയ സ്വാധീനമുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള സ്വാധീനങ്ങളുടെ അന്തര്‍ധാര ഓണാഘോഷത്തിലും നമുക്ക് കാണാം.
    
         ഞാന്‍ പറയുന്നത് ഓണം സമസ്ത മലയാളികളുടെയും ആഘോഷമല്ല എന്നു തന്നെയാണ്. അതെന്തുകൊണ്ട്? അതിന് കേരളീയത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. കേരളീയതയെ ഇന്ന് മറ്റെല്ലാ ദേശ-പ്രാദേശിക സ്വത്വങ്ങളേയും പോലെ നിര്‍വചിക്കാന്‍ പ്രയാസമാണ്. എന്നാല്‍ കേരളീയത എന്നാല്‍ എന്ത് മാത്രമല്ല എന്തല്ല എന്നും നമുക്ക് പറയാന്‍ കഴിയും. കഴിയണം. കഴിഞ്ഞില്ലെങ്കില്‍ അത് നാം നമ്മുടെ സംസ്കാരത്തോടു ചെയ്യുന്ന നീതികേടായിരിക്കും. കേരളീയതുടെ സാംസ്കാരിക ചിഹ്നം കഥകളിയല്ല. കഥകളി ഒരു കേരളീയ കലാരൂപമാണ്. അതിന്റെ ഉറവിനും പരിണാമത്തിനും സവര്‍ണസമൂഹക്രമത്തിന്റെ അടിത്തറയുണ്ടെങ്കിലും അത് ഇന്ന് മതേതരവും പുരോഗമനാത്മകവുമായ ഒരു തിരശ്ശീലയിലാണ് ഒരുങ്ങുന്നത്. എന്നാല്‍ കഥകളിയെ മാത്രം കേരളത്തിന്റെ സാംസ്കാരിക ലോഗൊ ആക്കി ചിത്രീകരിക്കുന്നത് നമ്മുടെ മനസ്സില്‍ വേരോടിയിട്ടുള്ള വിധേയത്വത്തിന്റെ ലക്ഷണമാണ്. കേരളീയ ജനതയില്‍ വളരെ ചെറിയ ന്യൂനപക്ഷം മാത്രം ഇഴുകി ആസ്വദിക്കുന്ന (അതില്‍ പലരും ഉറക്കമായിരിക്കും. ഉറക്കമുണര്‍ത്താന്‍ രാവണനെക്കൊണ്ട് അലറിക്കാന്‍ പണം കൊടുത്തിരുന്നതായി നമുക്കറിയാം) ഒരു കലാരൂപമെങ്ങനെ കേരളീയസാമാന്യത്തിനെ കലാരൂപമാകും? ഓട്ടന്‍തുള്ളലിനോ തെയ്യത്തിനോ ഒപ്പനക്കോ മാര്‍ഗംകളിക്കോ ഉള്ള അത്ര ജനകീയത കഥകളിക്കുണ്ടോ? ജനകീയതയുടെ അടിസ്ഥാനത്തിലല്ല ഒരു കലയെ സാംസ്കാരിക മുദ്രയായി തെരഞ്ഞെടുക്കുന്നതെന്നു വാദിച്ചാല്‍ പിന്നെ മറ്റെന്താണ് മാനദണ്ഡം? അതായത് നമ്മുടെ സംസ്കാരത്തുന്റെ അടയാളങ്ങളെ നിര്‍ണയിക്കുന്നതില്‍ ഇന്നും മേല്ക്കോയ്മ ബ്രാഹ്മണചിന്തക്കാണെന്ന് വ്യക്തം. വ്ര്ത്തമില്ലാതെ കവിത എഴുതിയാല്‍ കവിതയാകില്ല എന്നു പറയുന്നതു പോലെ ഒരു വരേണ്യ ധാരയുടെ ചിന്താരചനയാണത്. സംസ്ക്ര്ത പദങ്ങളില്ലാതെ ഒരുകാലത്ത് മലയാള കവിത പിറക്കാന്‍ പാടില്ലായിരുന്നു. ഇവിടെയാണ് എഴുത്തച്ഛനെപ്പോലുള്ളവര്‍, കുഞ്ചനമ്പ്യാരെ പോലുള്ളവര്‍ ഭാഷയുടെ ജനകീയചരിത്രം രചിക്കുന്നത്. എഴുത്തച്ഛന്‍ ഭാഷാ പിതാവല്ലെന്ന് സാംസ്കാരിക വലതുപക്ഷത്തിന് നേത്രത്വം കൊടുക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ പി പരമേശ്വരന്‍ തന്നെ പറയുകയുണ്ടായി. സംസ്ക്രതവും തമിഴും അടക്കമുള്ള ഭിന്നസംസ്കാരങ്ങളുടെ മിശ്രണത്തിലൂടെ ഉയര്‍ന്നുവന്ന കേരളീയതയുടെ കൊള്ളക്കൊടുക്കയായി രൂപംകൊണ്ട ഭാഷ ഇന്ന് ജനകീയമാണ്. എന്നാല്‍ ഇന്ന് സംസ്ക്ര്തത്തിന്റെ ഗതിയെന്താണ്. ഓള്‍ ഇന്ത്യാ റേഡിയോയി സംസ്ക്ര്ത വാര്‍ത്ത വന്നാല്‍ അത് റേഡിയോക്ക് മൌനവ്രതത്തിന്റെ ഇടവേളയാണ്. അതിനാല്‍ കേരളീയതയുടെ ഭാഷ മലയാളമാണ്. ഒരു സംശയവുമില്ലാതെ പറയാം. അത് പ്രാഥമികമായി തമിഴ്-സംസ്ക്ര്തം സങ്കലനത്തില്‍ നിന്ന് ഉണ്ടായതാണ്.
      
          സങ്ക്ലനം ഭാഷകളുടെയെല്ലാം പൊതു സ്വഭാവമാണ്. ഇന്ന് മലയള ഭാഷയ്ക്ക് അതിന്റെ സാംസ്കാരിക സ്വത്വമുണ്ട്. എം. ജി. എസ്. നാരായണന്‍ പോലും വര്‍ഷങ്ങള്‍ക്കു മുമ്പ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ കേരളീയതയെ സം‌ബന്ധിച്ച് അവതരിപ്പിച്ച ഒരു ദീര്‍ഘ പ്രബന്ധത്തില്‍ കേരളീയതയുടെ വികാസത്തെ പറ്റി പറയുന്നുണ്ട്. 1947ല്‍ ഒരു സ്വതന്ത്ര രാഷ്ട്രീയ-സാംസ്കാരിക- സാമൂഹിക സ്വത്വമായി രൂപപ്പെടാതിരുന്ന കേരളീയത തൊണ്ണൂറുളില്‍ ഒരു ഉപദേശീയതയില്‍ നിന്നും വികസിച്ച് പക്വദേശീയതയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത് രാഷ്ട്രീയമായി അവതരിപ്പിച്ചാല്‍ അത് ‘കേരളം കേരളീയന്‘ എന്ന് ഒരിയ്ക്കല്‍ നമ്മള്‍ കേട്ട സി. ആര്‍.സി. സി. പി. ഐ.എം. എല്‍. പദ്ധതിയാകും. എന്തായാലും നമ്മുടെ സാംസ്കാരിക അജണ്ട നിശ്ചയിക്കുന്നത് ബ്രാഹ്മണ്യം തന്നെ. ഇത് പറയുമ്പോള്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചവരെല്ലാം എന്നര്‍ഥമില്ല. ചിന്തയിലും പ്രവ്ര്ത്തിയിലും ബ്രാഹ്മണ്യം പുലര്‍ത്തുന്നവര്‍ എന്നേ അര്‍ഥമുള്ളൂ.

              ഇനി ഓണത്തിലേക്കു തിരിച്ചു വരാം. അത് കേരളത്തിലെ ഭൂരിപക്ഷ്ത്തിന്റെ ആഘോഷമാണ്. എന്നാല്‍ അത് ആഘോഷിക്കാന്‍ പാടില്ലാത്ത ന്യൂനപക്ഷം ആരാണ്? അത് പണ്ട് മഹാബലി ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയവരുടെ പിന്മുറക്കാരാണ്. മഹാബലി ഒരു ഐതിഹ്യപുരുഷനാണ്. അസ്സീറിയന്‍ ചക്രവര്‍ത്തിയെന്നോ ചേരചക്രവര്‍ത്തിയെന്നോ തിട്ടമില്ലാതെ മിത്തില്‍ കുടുങ്ങിക്കിടക്കുകയാണ് മഹാബലിയെന്ന സങ്കല്പം.(ചരിത്രത്തില്‍ മിത്തോളജിയെ പൂര്‍ണമാ ധിക്കരിക്കാന്‍ പാടില്ല. കൊസാംബിയുടെ MYTH AND REALITY വയിക്കാത്തവര്‍ വായിക്കുക. വ്ര്ത്രാസുരനെ വധിച്ചാണ് ഇന്ദ്രന്‍ ദേവന്മാരെ രക്ഷിച്ചതത്രെ. വ്ര്ത്രാസുരന്‍ എന്നാല്‍ ദസ്യുക്കള്‍ സിന്ധു നദിക്കു കുറുകെ കെട്ടിയ അണ. അത് തകര്‍ത്തത് ഇന്ദ്രന്‍. അതില്‍ പ്രളയത്തില്‍ പെട്ടും പിന്നെ വരള്‍ച്ചയില്‍ പെട്ടും ഒടുങ്ങിയത് ദസ്യുക്കളുടെ സൈന്ധവ സംസ്ക്ര്തി. ഇത് മിത്തോളജിയുടെ ഒരു ചരിത്രഭാഷ്യമായി കാണാം. ആര്യന്മാര്‍ ദ്രാവിഡരെന്നോ ദസ്യുക്കളെന്നോ പറയാവുന്ന തദ്ദേശീയരില്‍ നേടിയ വിജയം!) എന്തായാലും നമ്മള്‍ ഏതൊരു യുക്തി കൊണ്ട് എതിര്‍ത്താലും ഓരോ സമൂഹവും അതിന്റെ ചരിത്രഘട്ടങ്ങളിലൂടെ പുഷ്കലമാക്കുന്ന ചില നന്മകളുണ്ട്. അവയിലൊന്നാണ് മലയാളികളുടെ ഓണം.
               മഹാബലിയുടെ ഐതിഹ്യം നമുക്കെല്ലാമറിയുന്നതാണ്. ആരാണ് മഹാബലി? ഒരു അസുര ചക്രവര്‍ത്തി. ആരാണ് അദ്ദേഹത്തിന്റെ ജനകീയവും ക്ഷേമപൂര്‍ണവുമായ ഭരണത്തില്‍ അസൂയ പൂണ്ടത്? ദേവന്മാര്‍. മഹാവിഷ്ണു വാമനാവതാരം പൂണ്ടാണ് മഹാബലിയെ ചതിച്ചത്. ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പദപ്രശ്നങ്ങളെല്ലാം ഇവിടെയും നമുക്ക് കാണാം. അസുരന്‍ എന്നാല്‍ ദ്രാവിഡമെന്നോ അധ:സ്ഥിതമെന്നോ പറയാവുന്ന സാമൂഹ്യശ്രേണിയില്‍ പെട്ടവന്‍. ചവിട്ടിത്താഴ്ത്തിയത് സുരവര്‍ഗത്തില്‍ പെട്ടയാള്‍. ബ്രാഹ്മണന്‍. അങ്ങനെയെങ്കില്‍ ഇന്നും ബ്രാഹ്മണ മനസ്സ് പേറി നടക്കുന്ന ഒരാള്‍ക്ക് ഓണം അഘോഷിക്കാന്‍ പറ്റുമോ? അങ്ങനെ ഒരാള്‍ ഓണം അഘോഷിക്കുന്നെങ്കില്‍ നമ്മളതിനെ ചോദ്യം ചെയ്യേണ്ടതല്ലെ? ആയതിനാല്‍ എനിക്ക് തോന്നുന്നത് കീഴാളജീവിതത്തോട് പ്രതിപത്തിയുള്ള, മനുഷ്യനെ മനുഷ്യായി കാണാന്‍ കഴിവുള്ള ഒരാള്‍ക്കു മാത്രമേ ഓണം ആഘോഷിക്കാനുള്ള അര്‍ഹതയുള്ളൂ. അതിനാല്‍ ഇന്നും മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കാത്ത ബ്രാഹ്മണവിദൂഷകരെ, ദയവുചെയ്ത് നിങ്ങള്‍ ഓണം ആഘോഷിക്കരുത്. അത് ഞങ്ങള്‍ പാവം കീഴാളജീവിതങ്ങളുടെ ഉത്സവമണ്. അതില്‍ ചിലപ്പോള്‍ ചില അനുഷ്ഠാനങ്ങള്‍ കലരാം. പാട്ടുകള്‍ ചേക്കേറാം. അയോധനമുറകള്‍ വന്നുപയറ്റാം. അതൊക്കെ കാലികമായി ഏത് ആഘോഷങ്ങള്‍ക്കും വന്നുചേരുന്ന ധനാത്മകമയ പുഷ്ടിയാണ്. അതുകൊണ്ട് ഓണം എല്ലാ കേരളീയന്റെയും ആഘോഷമാകണമെങ്കില്‍ എല്ലാ കേരളീയരും ഒന്നുപോലെയാകണം. കള്ളം പറയരുത്. ജാതി ചോദിക്കരുത്.
        
           പതിറ്റാണ്ടുകള്‍ക്കു മുമ്പ് ശ്രീനാരായണനും കുമാരനാശാനും പറഞ്ഞത് ഇപ്പോഴും പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. സ്കൂള്‍ ക്ലാസ് റൂമിനകത്ത് ‘ഇവിടെ പുകവലിക്കരുത്’ എന്ന് എഴുതിവെക്കേണ്ടതില്ല. എന്നാല്‍ എഴുതിവെച്ചതു കണ്ടാല്‍ അവിടെ കുട്ടികള്‍ പുകവലിക്കുന്നുണ്ട് എന്നു കരുതണം. ജാതി ചോദിക്കരുത്. മതം മനുഷ്യബന്ധങ്ങളില്‍ കലക്കരുത് എന്നൊക്കെ നമുക്കിന്ന് പറയേണ്ടി വരുന്നത് ക്ലാസ് മുറികളില്‍ പുക വലിക്കുന്നവര്‍ ഉള്ളതു കൊണ്ടാണ്.


             കേരളത്തിന്റേത് എന്നു പറയാന്‍ മൌലികമായി എന്താണ് ഉള്ളത്? എല്ലാം ആദാനപ്രദാനങ്ങളിലൂടെ വികസിച്ചുണ്ടായതല്ലെ. മലയാളിയുടേതാണോ സാമ്പാര്‍? രസം? ഇഡലി? വട? എല്ലാം തമിഴന്റേത്. നമ്മുടേത് എന്നു പറയാന്‍ പുട്ടുണ്ടാവും പത്തിരിയുണ്ടാവും. കേരളത്തിന്റെ പച്ചക്കറി തന്നെ തമിഴ്നാട്ടിലെ ഒട്ടംചത്രത്തെ ‘വ്യവസായ‘ത്തില്‍ നിന്നല്ലെ! അറബികള്‍ പുരാതനകാലത്ത് ദീര്‍ഘ്മായ സാര്‍ഥവാഹകയാത്രയില്‍ കഴിക്കാനുള്ള സൌകര്യത്തിന് രൂപപ്പെടുത്തിയ ചോറിന്റെയും ഇറച്ചിയുടെയും മിശ്രിതമാണ് പിന്നീട് ബിരിയാണി ആയി മാറിയതത്രെ! എങ്കില്‍ മലബാര്‍ ബിരിയാണിയും അറബ് ബിരിയാണിയും തമ്മില്‍ എത്രയോ അകലമുണ്ട്. തീര്‍ച്ചയായും നമ്മള്‍ നമ്മുടെ ബിരിയാണി കാലമാക്കി എടുത്തിട്ടുണ്ട്. ഇറച്ചിയും മീനും പച്ചക്കറികളും ചേര്‍ന്നതാണ് കേരളീയത. അതിനെ വെറും സസ്യഭുക്കാക്കി മാറ്റുന്നത് ക്രൂരതയാണ്. ഓണത്തിനു തന്നെ കേരളത്തില്‍, വടക്ക് വിശേഷിച്ചും, ഉത്രാടം മുതലങ്ങോട്ട് ഓരോ ദിവസവും വ്യത്യസ്ത ഇറച്ചി-മീന്‍ വിഭങ്ങള്‍ പാരമ്പര്യ രീതിയില്‍ വിളമ്പേണ്ടതുണ്ട്. അതായത് ഓണത്തെ സംബന്ധിച്ച് സവര്‍ണത്തമ്പുരാക്കന്മാര്‍ ഉണ്ടാക്കി വെച്ച ധാരണ എത്ര അബദ്ധജഡിലമാണ്!

             ഓണം അധിനിവേശത്തിന്റെ ആഘോഷമല്ല. അധിനിവേശത്തെ ആലിംഗനമായി തെറ്റിദ്ധരിച്ച നിഷ്കളങ്കതയുടെ, കരുണ്യത്തിന്റെ ആഘോഷമാണ്. നമ്മള്‍ അയല്‍‌വ്യാപാരത്തില്‍ നിന്നും വിദൂരസമ്പര്‍ക്കങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുത്ത കൊടുക്കല്‍ വാങ്ങലിന്റെ സംസ്കാരത്തിന്റെ മൌലീശോഭയാണത്. തുല്യലാഭവും പരസ്പര ബഹുമാനവും നിലനിന്നിരുന്ന ഒരു കാലത്തിന്റെ ഓര്‍മ. ഇന്നത്തെ ആഗോളവല്‍ക്ര്ത സമൂഹത്തിനത് തിരിയുമോ എന്നറിയില്ല. ഇന്ന് ലാഭം ധ്രുവീക്ര്തമാണ്. പൌരസ്ത്യത്തില്‍ നിന്ന് പാശ്ചാത്യത്തിലേക്ക്. അല്ലെങ്കില്‍ ഇല്ലാത്തവനില്‍ നിന്ന് ഉള്ളവനിലേക്ക്. ബഹുമാനമോ ഉള്ളവനു മാത്രം. ആഗോളവല്‍ക്കരണത്തിന്റെ നിര്‍ദ്ദയമായ വശത്തോടുള്ള നമ്മുടെ അടര്‍ജ്വാലയെ നമുക്ക് ഓണത്തില്‍ നിന്ന് എടുക്കാം.
             ഓണം നമുക്ക് ആഘോഷിക്കാം അതിന്റെ എല്ലാ വര്‍ണശബളിമയോടും കൂടി. അതില്‍ മതമോ ജാതിയോ ഇല്ല. ഒരേ പന്തിയിലിരുന്ന് ഉണ്ണാനറക്കുന്നവര്‍ക്ക് മാറി നില്‍ക്കാം. എന്തെന്നാല്‍ അവര്‍ക്ക് മഹാബലി ശത്രുവാണ്. മഹാബലിയുടെ ശത്രുക്കളേ നിങ്ങള്‍ ഓണം ആഘോഷിക്കാതിരിക്കുക. നിങ്ങള്‍ ആഘോഷിക്കുന്ന പക്ഷം അത് ജോര്‍ജ് ബുഷ് നമ്മുടെ മഹാത്മജിയുടെ സമാധി സന്ദര്‍ശിച്ചതിനേക്കാള്‍ വലിയ വിരോധാഭാസമാകും.
(പി.എസ്: എന്റെ പ്രിയ ചങ്ങാതി സുനില്‍ ചൂണ്ടിക്കാട്ടിയത് മാനിച്ച് കുറിപ്പിനെ ഖണ്ഡികകളാക്കി തിരിച്ചിട്ടുണ്ട്. മറ്റൊരു തിരുത്തും വരുത്തിയിട്ടില്ല. അക്ഷരത്തെറ്റുപോലും. വായിക്കുന്നവര്‍ ഇതോടൊപ്പമുള്ള കമന്റുകള്‍ കൂടെ വായിക്കുക. വസ്തുതകളോടെ പതിയിരുന്ന് ആക്രമിക്കുക. ആഗസ്റ്റ്-സെപ്റ്റംബറില്‍ മാവേലിക്കായി പൂക്കളമിടുന്ന വര ചേര്‍ത്തത് മന:പൂര്‍വമാണ്. അക്ഷരത്തെറ്റുകള്‍ തെറ്റിച്ച് വായിക്കുക!)

Saturday, August 29, 2009

ക്ഷമയുടെ നെല്ലിപ്പടി


തരന്നും റിയാസ്
വിവ: എം. ഫൈസല്‍


ക്ഷമയുടെ നെല്ലിപ്പടിക്കപ്പുറത്തേക്ക്
എന്നെ പായിക്കരുത്.
അടയാളങ്ങള്‍ നീ കണ്ടില്ലെ?

കുറേ നേരമായി
അകമേ ഉഗ്രാഗ്നിയുമായി
വെടിമരുന്നിന്റെ
കൂനയില്‍ ഞാനിരിക്കുകയാണ്,
ഏറെ പണിപ്പെട്ട് നിയന്ത്രിച്ച്,
നീ കത്തിയെരിയാതിരിക്കാന്‍
ആഗ്രഹിച്ചുകൊണ്ട്.

നിര്‍ത്തൂ,
ശ്രദ്ധിക്കൂ!
അല്ലാത്തപക്ഷം
നീയും ഞാനും ഉയര്‍ത്തിയ
ഈ ലോകം
പൊട്ടിത്തെറിക്കും, ജ്വാലയായ് പടരും.

Tuesday, August 25, 2009

അമ്പന്‍‌പ്


ചില്ലയില്‍ ക്രൌഞ്ചങ്ങള്‍
താഴെ നിഷാദന്‍
വില്ലില്‍ അമ്പ്
വാത്മീകിയില്‍ അന്‍‌പ്.
വാര്‍ന്നൂ രാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെങ്കില്‍
വില്ലില്‍ അമ്പില്ലെങ്കില്‍
വാത്മീകിയിലില്ല അന്‍‌പ്.
കര്‍ക്കിടകത്തിലില്ല
രാമായണം.
കടലിലിലെന്ത് സേതു!
അയോധ്യയിലില്ല
കാവി, നിണം.

Monday, August 24, 2009

അതും നന്ന്


മുരീദ് ബര്‍ഗോറ്റി
പലസ്തീന്‍ കവി
പരി: എം. ഫൈസല്‍
നമ്മുടെ ചങ്ങാതിമാര്‍ക്കിടയില്‍
ശയ്യകളിലെ വെടുപ്പുള്ള തലയണകളില്‍
കിടന്നു മരിക്കുന്നതും നന്ന്.
വിളറി ശൂന്യമായ നെഞ്ചില്‍
കൈകള്‍ വെച്ച് മരിക്കുന്നത് നന്ന്.
മുറിവുകളില്ലാതെ,
ചങ്ങലകളില്ലാതെ,
ബാനറുകളില്ലാതെ,
പരാതികളില്ലാതെ
വെടുപ്പുള്ള മരണം നല്ലതാണ്.
കുപ്പായങ്ങളില്‍ തുളകള്‍ വീഴാതെ,
വാരിയെല്ലുകളില്‍ തെളിവില്ലാതെ,
കവിളിനടിയില്‍ വെളുത്ത
തലയണയോടെ,
വഴിയോരങ്ങളിലല്ല,
മരിക്കുന്നത് നന്ന്.
നമ്മള്‍ സ്നേഹിക്കുന്നവരില്‍
കൈകള്‍ സ്വസ്ഥമായി വെച്ച്,
നിരാശരായ ഡോക്ടര്‍മാരാലും നഴ്സുമാരാലും
ചുറ്റപ്പെട്ട്,
ദിവ്യസുന്ദരമായ യാത്രാമൊഴികളല്ലാതെ
മറ്റൊന്നുമില്ലാതെ,
ചരിത്രത്തെ ഗൌനിക്കാതെ,
ഈ ലോകത്തെ അതിന്റെ പാട്ടിന് വിട്ട്,
എന്നെങ്കിലുമൊരിക്കല്‍
ആരെങ്കിലുമൊരാള്‍
ഇതെല്ലാം മാറ്റുമെന്ന്
പ്രതീക്ഷിച്ചുകൊണ്ട്.

Saturday, August 15, 2009

നിശ്ചല ജീവിതം


എ. കെ രാമാനുജന്‍
പരി: എം ഫൈസല്‍


ഊണുകഴിഞ്ഞ് അവള്‍ പിരിഞ്ഞുപോയപ്പോള്‍
അല്പനേരം ഞാന്‍ വായിച്ചു.
പക്ഷെ പിന്നെയും അവളെ കാണാന്‍
ഞാന്‍ ആഗ്രഹിച്ചു.
എന്നാല്‍ കണ്ടതോ
പാതി തിന്ന സാന്‍ഡ്വിച്ച്, ബ്രെഡ്, ലെറ്റിസ് ഇലകള്‍, സലാമി.
എല്ലാത്തിലുമുണ്ട് അവള്‍ കടിച്ച രൂപങ്ങള്‍.

ബ്ലോഗവകാശം

copyrights reserved to m. faizal edappully, chavakkad, thrissur, keralam, india amalakhil99@yahoo.com