Thursday 23 September 2010

വിധി

അയോധ്യയുടെ
യുദ്ധവും ചോരയും
ഹൃദയങ്ങളിലാണ്.

മിനാരങ്ങള്‍ക്കും
മീഞ്ചന്തകള്‍ക്കും
താഴെ മാന്തിച്ചെന്നാല്‍
മണ്ണടരില്‍ ക്ഷേത്രത്തിന്റെ
കല്‍ത്തൂണോ മീനിന്റെ മുള്ളോ
കണ്ടെത്താം.
പുരാതന ദൈവതത്തിന്
കാവലായി നിന്ന
മണ്‍ധ്യാനം.
മാലാഖ തിന്ന
മീനിന്റെ മുള്ള്.
അടരുകള്‍ക്കടിയില്‍
ബോധിസത്വന്റെ
ചിതറിയ ശിരസ്സ്.
അടുത്ത അടരെടുത്തപ്പോള്‍
മനുഷ്യാസ്തികളുടെ
ഒരു ക്ഷേത്രഗണിതം.
അതിന്നടിയില്‍
വിളവെടുക്കാറായ
കണ്ണുനീര്‍പാടം.
അമ്പേറ്റുപായുന്ന
പേടമാനിന്റെ നിശ്ചലത.
പിന്നെ കത്തിയമരുന്ന
ഭവനം പോലെ ഒരു വനം.

വിധി ഇതൊന്നുമല്ല.
അത് മണ്ണടരുകള്‍ക്കുമേല്‍
മഴയായി പെയ്യുന്ന
മനുഷ്യരക്തമാണ്.
നിഷ്കാസിതരുടെയും
നിഷ്കളങ്കരുടെയും
ചോരയില്‍ കുത്തിനിറുത്തിയ
ഈ ത്രിശൂലം
ഏത് ദൈവത്തിനുള്ള
സമര്‍പ്പണമാണ്?

Thursday 9 September 2010

ആനകളുടെ ശ്മശാനം

'ആനകളുടെ ശ്മശാന'ത്തില്‍ നിന്ന്‍ 
കറുത്ത വന്‍കരയെന്ന്‍  വെളുത്ത ലോകം മുദ്രകുത്തിയ ആഫ്രിക്കയിലെ ഘോരവനം ടെലിവിഷനില്‍ കാണുമ്പോള്‍ അയാളുടെ ഓര്‍മ്മകള്‍ കലങ്ങി മറിഞ്ഞ് പുറകോട്ടു പോകും. ഭൂതകാല ജീവിതത്തില്‍ അതിരുകളിട്ട് അടയാളപ്പെടുത്തിയ നടന്‍-കഥാപാത്രം, യുവാവ്-വൃദ്ധന്‍ എന്നീ ദ്വന്ദങ്ങളെ വേര്‍ത്തിരിക്കാന്‍ അയാള്‍ക്ക്  കഴിയുന്നില്ല. ജോണി വീസ്മുള്ളര്‍ എന്ന പഴയ ഹോളിവുഡ് നടന്‍ മെക്സിക്കോയിലെ ഒരു ആശുപത്രിയില്‍ മനോരോഗികളുടെ വാര്‍ഡിലാണ് കഴിയുന്നത്.  അയാള്‍ ആശുപത്രിയിലെ തീന്മുറിയില്‍ ഇരുന്ന്‍ സൂപ്പ് കഴിക്കുന്നതിനിടയില്‍ മേശയിലിരിക്കുന്ന ഓറഞ്ചു ജ്യൂസ് പാക്ക് കാണുന്നു. പാക്കില്‍ ഓറഞ്ചിന്റെ ചിത്രം. പൊടുന്നനെ അയാളുടെ ഓര്‍മ ആഫ്രിക്കന്‍ കാട്ടിലൊരിടത്ത്‌ മരക്കൊമ്പില്‍ പറന്നേറുന്നു. ചില്ലയില്‍, അരികില്‍ സഹചാരിയായ കുരങ്ങന്‍. ഇരുവരും മരത്തില്‍ നിന്ന്‍ പഴങ്ങള്‍ പറിച്ചെടുത്ത് തിന്നുന്നു. പെട്ടെന്ന്‍ അകലെ ആളനക്കം. മരക്കൊമ്പില്‍ ഇരുന്ന്‍ ടാര്‍സന്‍ വിളിച്ചു പറയുന്നു. അതാ ആനക്കൊമ്പ് വേട്ടക്കരെത്തി; ഒരു സ്ത്രീയും കൂടെയുണ്ട്. പിന്നെ കാണുന്നത് ടാര്‍സന്‍ കാട്ടില്‍ കടന്നു വന്നവരെ നേരിടുന്നതാണ്. പക്ഷെ അയാളെ തോക്കുകളുമായി വളഞ്ഞവരുടെ കെണിയില്‍ അയാള്‍ അകപ്പെടുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന സുന്ദരിയുടെയും ടാര്‍സന്റെയും കണ്ണുകള്‍ പ്രണയത്തിന്റെ പ്രതിപാദ്യാതീതമായ ഭാഷ കൈമാറുന്നു.
നിസ്സിം നിസിമോവ് ജോണി വീസ്മുള്ളറുടെ വേഷത്തില്‍.
'ആനകളുടെ ശ്മശാനം' 
          പല തവണ ടാര്‍സനെ അവതരിപ്പിച്ച ജോണി വീസ്മുള്ളര്‍ക്കിപ്പോള്‍ 80 വയസ്സായി. മനസ്സ് ശ്ലഥസ്ഫടികമായി. ആശുപത്രിയിലെ വൈദ്യ പരിചാരിക അയാള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ അയാള്‍ അനുസരണയോടെ കഴിക്കുന്നു. അവള്‍ അയാളെ പ്രശംസിക്കുന്നു. ജോണി ഒരിയ്ക്കലും സംസാരിക്കുന്നില്ല. ടാര്‍സന്‍ എന്ന സിനിമയിലും ജോണിക്ക് സംഭാഷണങ്ങള്‍ നന്നേ കുറവായിരുന്നു എന്നു തന്നെ പറയാം. ആനകളുടെ അന്ത്യത്തെ പറ്റി നിരവധി കഥകളുണ്ട്. അവ മരണത്തോടടുക്കുമ്പോള്‍ ഒരു ദിശയില്‍ നടന്ന്‍ പൂര്‍വികര്‍ മരിച്ചു കിടക്കുന്നിടത്ത് പോയി മരണം കാത്തു കിടക്കുമത്രെ. മറ്റൊരു കഥയുള്ളത്, ആനവേട്ടക്കാരെ ഭയന്ന്‍ ആനകള്‍ ഒരു സുരക്ഷിത പ്രദേശത്തേക്ക് നീങ്ങുന്നു എന്നതാണ്.  ആഫ്രിക്കന്‍ കാട്ടിലൂടെ ആനകള്‍ നീങ്ങുന്നതായി അയാള്‍ ടെലിവിഷനില്‍ കാണുന്നു. 'ആനകളുടെ ശ്മശാനം' എന്നത് ഒടുവിലത്തെ വിശ്രമസ്ഥലം എന്നു സൂചിപ്പിക്കുന്ന ഒരു പ്രയോഗമായി വ്യവഹരിച്ചു വരുന്നു.  ഇന്ന്‍ ഇതെല്ലാം മാറി. ആനകളും ഇതര മൃഗങ്ങളെ പോലെ മരണമെത്തുന്ന നേരത്ത് എവിടെയാണോ അവിടെ കിടന്ന്‍ മരിക്കുന്നു. അവ ശ്മശാനങ്ങള്‍ തേടുന്നില്ല.
ആഫ്രിക്കന്‍ ആനകള്‍ 

           പിന്നെ നാം കാണുന്നത് ആശുപത്രിയില്‍ ടെലിവിഷന്‍ കണ്ടിരിക്കുന്ന ജോണിയെയാണ്. പ്രതിവാര പരിശോധനക്കായി ഇനിയുമെത്തിയിട്ടില്ലാത്ത ജോണി ഡോക്ടറെ കാണാന്‍ ഉടനെ എത്തണമെന്ന് സ്പീക്കറിലൂടെ വിളംബരം വരുന്നു. അയാള്‍ ആയാസപ്പെട്ട് കാലുകള്‍ വലിച്ചുവെച്ച് ഭിഷഗ്വരനെ കാണാന്‍ പോകുന്നു. പരിശോധനക്ക് ശേഷം ഡോക്ടര്‍  പറയുന്നു, ഹൃദയത്തിന് താന്റെ കാറിന്റെ ശബ്ദമാണ്. എന്നാലും താങ്കള്‍ക്ക് വലിയ കുഴപ്പമൊന്നുമില്ല.  ഡോക്ടര്‍ സ്തെതസ്കോപ്പ് ജോണിയുടെ നെഞ്ചില്‍ വെച്ചതോടെ ദൃശ്യം മാറുന്നു. കാട്ടില്‍ വെള്ളക്കാരുടെ കെണിയില്‍ അകപ്പെടുമ്പോള്‍ കണ്ട സുന്ദരി ടാര്‍സന്റെ നെഞ്ചില്‍ അവളുടെ കൈ വെയ്ക്കുന്നു.  രാത്രിയില്‍ അവള്‍ കമ്പുകള്‍ കൂട്ടി കെട്ടിയ കൂട്ടില്‍ നിന്ന്‍ ടാര്‍സനെ രക്ഷപ്പെടുത്തുന്നു. മോചനം നേടിയ വന്യമൃഗത്തെ പോലെ ടാര്‍സന്‍ കുതിച്ചോടുന്നു. ഒപ്പം വെളുത്ത സുന്ദരിയും. അവര്‍ ചുംബനത്തിലും ആലിംഗനത്തിലും ആഴുന്നു.
               ഡോക്ടറെ കണ്ടതിനു ശേഷം പരിചാരകര്‍ ജോണിയെ കുളിത്തൊട്ടിലില്‍ കിടത്തി കുളിപ്പിക്കുന്നു. കുളി കഴിഞ്ഞ് വരാന്തയിലൂടെ നടക്കുമ്പോള്‍ അയാള്‍ പുറത്തെ പച്ച വള്ളിപ്പടര്‍പ്പുകള്‍ കാണുന്നു. പഴയ വനസ്മൃതിയില്‍  ഒരു കൈ വായയുടെ ഒരു ഭാഗത്ത് വെച്ച് ടാര്‍സനായി അഭിനയിച്ചപ്പോള്‍ ഉണ്ടാക്കിയ ഒരു സവിശേഷ ശബ്ദമുണ്ടാക്കുന്നു. ആഫ്രിക്കന്‍ വനസാന്ദ്രതയിലൂടെ ആനകള്‍ നീങ്ങുന്നതായി അയാള്‍ക്ക് തോന്നുന്നു.  പിന്നെ കാണുന്നത് കാറ്റു പിടിച്ച വനപ്പുല്ലുകളുടെ മധ്യത്തില്‍ കട്ടിലില്‍ ജോണി വീസ്മുള്ളര്‍ ഇരിക്കുന്നു. അടുത്ത് ഒരു ആശുപത്രി മുറിയുടെ അന്തരീക്ഷം. അയാള്‍ മേല്‍ക്കുപ്പായം അഴിച്ചു വെച്ച് നടക്കുന്നു. വനശാന്തത. നടന്ന്‍ ഒരു നദിയിലേക്ക് ഇറങ്ങുന്നു. ഒരിയ്ക്കല്‍ കാട്ടിലെ രാജാവായിരുന്ന അയാള്‍ നദിയുടെ ജലസമൃദ്ധിയില്‍ എന്നെന്നേക്കുമായി സ്വയം നിമഞ്ജനം ചെയ്യുന്നു. വേരുകളിലേക്കുള്ള യാത്ര!
          ഇത്രയും എഴുതിയത് ഇസ്രയേല്‍ ചലച്ചിത്രകാരനായ അവി ബെല്‍കിന്‍ അമേരിക്കന്‍-ഇസ്രായേല്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന് വേണ്ടി എടുത്ത ഹ്രസ്വ ചിത്രത്തെ കുറിച്ചാണ്. 'Elephant Graveyard'. 'ആനകളുടെ ശ്മശാനം'. ബെയ്റ്റ് ബേള്‍ കോളേജിലെ ഫിലിം വകുപ്പ് കലാകാരന്മാരാണ് ഈ സംരംഭത്തിനു പിറകില്‍. എഡ്ഗാര്‍ റൈസ് ബാറോസിന്റെ ടാര്‍സന്‍ എന്ന സാഹസിക കഥയാണ് പശ്ചാത്തലം. എന്നാല്‍ വെറും 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത് ടോമാര്‍ ഹനുകയുടെ  ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയാണ്. ജോണി വീസ്മുള്ളറെ നിസ്സിം നിസ്സിമോവ് അവിസ്മരണീയമാക്കിയിരിക്കുന്നു. നിയന്ത്രിത ചലനങ്ങളും മൌനവും നോട്ടവും ചിത്രത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ഭാവതീവ്രമാക്കുന്നു.
         ടാര്‍സന്‍ കഥകള്‍ ഉത്പാദിപ്പിച്ച വംശീയമായ വിവേചനങ്ങളും സാംസ്കാരികമായ അധിക്ഷേപങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ടാര്‍സന്‍ ശ്രേണിയിലെ ആദ്യ രചന മുതല്‍ വംശീയ വിദ്വേഷങ്ങളുടെ പ്രകട പ്രവണതകള്‍ കാണാം. അറബി-നീഗ്രോ വംശാധിക്ഷേപങ്ങളുടെയും യൂറോപ്യന്‍ കോയ്മയുടെ മഹത്വവല്‍ക്കരണത്തിന്റെയും മംഗള പത്രങ്ങളാണ് ടാര്‍സന്‍ കഥകള്‍. പില്‍ക്കാല ടാര്‍സന്‍ കഥകള്‍ ഒരു പടികൂടി കടന്ന്‍ കമാല്‍ അബ്ദുല്‍ നാസര്‍ മുന്നോട്ടു വെച്ച വിശാല അറേബ്യന്‍ ദേശീയതയെ കുഴിച്ചു മൂടാന്‍ എല്ലാ ക്രൌര്യവും അഴിച്ചുവിടുന്ന സയോണിസത്തെ വാഴ്ത്തുന്നുണ്ട്. എന്നാല്‍ ആനകളുടെ ശ്മശാനം മനുഷ്യന്റെ ആയുര്‍സായാഹനത്തിലെ വിഭ്രമാത്മകതയെ ദൃശ്യവത്ക്കരിക്കുന്നതോടൊപ്പം യൂറോപ്യന്‍ അധിനിവേശത്തിന്റെ ഹിംസാത്മകതയെയും എടുത്തുകാട്ടുന്നു.
അവി ബെല്‍കിന്‍ 

         'ആനകളുടെ ശ്മശാനം' ജീവിതാന്ത്യത്തില്‍ എത്തിയ ഒരു കലാകാരന്റെ മാനസികമായ  സ്ഥലജല വിഭ്രാന്തിയെ ജോണി വീസ്മുള്ളര്‍ എന്ന നടന്റെ ആശുപത്രി കാല ജീവിതത്തിന്റെ മനോവ്യാപാരങ്ങളുമായി ഘടിപ്പിച്ച് വിശകലനം ചെയ്യുന്നു. ആനകള്‍ അവരുടെ ശ്മശാനങ്ങള്‍ തേടുന്ന പോലെ ജോണിയും അദ്ദേഹത്തിന്റെ ഒടുവിലത്തെ വിശ്രമസ്ഥലി തേടുന്നു. വിവിധ ഘടനയും ഭാവവുമുള്ള ഹ്രസ്വ ചിത്രങ്ങളെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ മുന്‍കൈ ഉള്ള www.cultureunplugged.com എന്ന വെബ്സൈറ്റാണ് ഈ ചിത്രത്തെ എന്റെ മുന്നില്‍ കൊണ്ടുവന്നത്. നമ്മുടെ വിരല്‍ത്തുമ്പില്‍ സര്‍ഗാത്മകമായ ദൃശ്യസ്വരൂപങ്ങളെ കൊണ്ടു വരുന്നതില്‍ ഈ വെബ്സൈറ്റ് ഗൗരവമുള്ള  പങ്ക് വഹിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിരോധ രചനകള്‍ക്ക് ഇവിടെ ഇടം കിട്ടുന്നത് നമുക്ക് കാണാം.

Wednesday 1 September 2010

ഭയമനസ്സ്

ആന്തരികമായും ബാഹ്യമായും മനുഷ്യനില്‍ ഭയം നിറഞ്ഞ പരുഷലോകത്താണ് നമ്മുടെ ഈ ജീവിതം. ഭയവും ലജ്ജയും നിമിത്തം നമുക്ക് തല നേരെ പിടിക്കാന്‍ ഒക്കുന്നില്ല. തെരുവിലൂടെ നടക്കുമ്പോള്‍ ആരെങ്കിലും നമ്മുടെ പണം തട്ടിയെടുത്ത് പായുമോ എന്ന ഭയം ഏറ്റവും സത്വരമാണെങ്കില്‍ മക്കളുടെ കാലമാകുമ്പൊഴേക്ക് പ്രൊഫഷണല്‍ കോഴ്സിനുള്ള ഫീ വര്‍ദ്ധിക്കുമോ, സ്വര്‍ണം കിട്ടാക്കനിയാകുമോ എന്നീ ഭയങ്ങളും നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. നമ്മളിലൊരാള്‍ അയല്‍‌പെണ്‍കൊടിയുടെ കന്യകാത്വത്തില്‍ അയാളുടെ ആസക്തിക്കത്തി വെക്കുമ്പോള്‍ ലജ്ജ നിങ്ങളെയും എന്നെയും ശവത്തെ ആറു തുണ്ടം തുണിയെന്നപോലെ പൊതിയാറില്ലെ? ഭയം ഇപ്പോള്‍ നമ്മുടെ ആവരണമായിരിക്കുന്നു. ലജ്ജിച്ച് ലജ്ജിച്ച് നമുക്ക് പരിചയമേറുന്നു. അഭിമാനത്തോടെ നടക്കുന്നത് കൈക്കൂലികൊടുക്കാതെ അര്‍ഹമായത് സര്‍ക്കാരാപ്പീസില്‍ നിന്ന് നേടുന്നതുപോലെ അറു ബോറായിരിക്കുന്നു.
സര്‍ക്കാരാപ്പീസില്‍ പോയി വരുന്നവരോട് നാട്ടു നടപ്പനുസരിച്ച് ‘എത്ര കൊടുത്തു’ എന്ന് നമ്മള്‍ ചോദിച്ചിരിക്കണം.[phobia2+(1).jpg]
ചില ദാര്‍ശനിക പ്രശ്നങ്ങളും ചില്ലറ ഇടതുരാഷ്ട്രീയ ചിന്താപദ്ധതിയുമായി നടന്നിരുന്ന എന്റെ ഒരു ചങ്ങാതിയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ കാര്യാലയത്തില്‍ ഗുമസ്തപ്പണി കിട്ടി. കൈക്കൂലി വാങ്ങില്ല എന്നതായിരുന്നു വിദ്വാന്റെ ഓത്ത്. ചെന്നുകയറിയ ശേഷം അവിടം മേയുന്ന താപ്പാനകളുമായി അടുത്തു. കൈക്കൂലിയൊക്കെ വരവായി.
എന്റെ പൊന്നു ചങ്ങാതി പറഞ്ഞു. ച്ഛേ! എന്തായിത്? കൈക്കൂല്യാ? കൊണ്ടു പോ!
വര്‍ഷങ്ങളായി അവിടെ സ്വൈരവിഹാരം നടത്തുന്ന വിഷജന്തുക്കള്‍ കൂട്ടമായും അല്ലാതെയും പിറുപിറുത്തു.
പാവം ഒന്നും അറിയില്ല.
ഇവനെ നമുക്ക് പഠിപ്പിച്ച് പഠിപ്പിച്ച് കൈക്കൂലിയില്‍ ഒരു കേരള സര്‍വകലശാല ഡോക്ടറേറ്റ് വാങ്ങിച്ചു കൊടുക്കണം.
അവര്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മന:പൂര്‍വ്വം പറയട്ടെ, അവനുമായി വര്‍ഷങ്ങളായി എനിക്ക് വലിയ ബന്ധമില്ല. ഒന്നുകില്‍ അവന്‍ നഗരസഭാ കാര്യനോട്ടത്തിന്റെ ഏതെങ്കിലും പൊടിപിടിച്ച പങ്ക തിരിയുന്ന മൂലയില്‍ ലജ്ജിച്ചോ ഭയന്നോ ഇരിക്കുകയാവും. അല്ലെങ്കില്‍ അവന്‍ പഴയ ചിന്താ പദ്ധതികള്‍ വെറും പഞ്ചവത്സര പദ്ധതികളുടെ ഗൌരവത്തോടെ കണ്ട് ഒരു കിടിലന്‍ കൈക്കൂലിപ്പെരുമാളായി പിന്നിടെത്തിയ കുഞ്ഞു ഇരകളെ ട്രെയിന്‍ ചെയ്യിക്കയാവും.

ഇത്രയൊക്കെ വിരലുകളാല്‍ കൊത്തിയത് നമ്മളെങ്ങനെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കണം എന്നും നിര്‍ഭയരാകണമെന്നും ചിന്തിച്ചപ്പോഴാണ്. അതിന് കാരണമായത് ശ്രീ രവീന്രനാഥ് ടാഗോറിന്റെ ഗീതാഞ്ജലിയുടെ പുനര്‍വായനയാണ്.

Mind Without Fear എന്നതിനെ തിരിച്ചിട്ടു വായിക്കുമ്പോള്‍ ഈ വക ചിന്തകളുടെ മറ്റൊരു ആഴത്തിലേക്ക് ടാഗോര്‍ നമ്മെ എത്തിക്കുന്നു. അതിനാല്‍ അധികം വിസ്തരിക്കാതെ ടാഗോറിന്റെ ഗീതാഞ്ജലിയുടെ ആദ്യഭാഗത്തെ നമ്മുടെ കാലത്തിന്റെ തലതിരിച്ചിലോടെ വായിക്കാന്‍ നോക്കാം. ടാഗോര്‍ ക്ഷമിക്കുമെന്നാണ് ഞാനും നിങ്ങളെപ്പോലെ കരുതുന്നത്. അതിനാലിങ്ങനെ:

എവിടെയാണ് മനസ്സ് ഭയപൂരിതമായിരിക്കുന്നത്, ശിരസ്സ് കുനിഞ്ഞിരിക്കുന്നത്;
എവിടെയാണ് ജ്ഞാനം തടങ്കലില്‍;
എവിടെയാണ് നമ്മുടെ ഈ ലോകത്തെ ഇടുങ്ങിയ മതിലുകളാല്‍ കൊച്ചുകൊച്ചു കഷ്ണങ്ങളായി മുറിച്ചിട്ടിരിക്കുന്നത്;
എവിടെയാണ് നുണയുടെ ആഴങ്ങളില്‍ നിന്ന് വരുന്ന വാക്കുകളുള്ളത്;
എവിടെയാണ് അലസത അതിന്റെ കരങ്ങള്‍ പൂര്‍ണതയിലേക്കു നീട്ടുന്നത്;
എവിടെയാണ് അയുക്തികതയുടെ കലുഷമായ അരുവി ജൈവചര്യകളുടെ ഹരിതസമ്പന്ന ഭൂമിയിലേക്ക് വഴി തുറക്കുന്നത്;
ചുരുങ്ങിച്ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന ചിന്തയിലേക്കും ചെയ്തികളിലേക്കും നീ നയിക്കുന്ന മനസ്സ് എവിടെയാണുള്ളത്;
ആ പാരതന്ത്ര്യത്തിന്റെ ആ നരകത്തിലേക്ക്,
(ഇത്രയും എഴുതി. ഇനി വയ്യ എന്റെ രാജ്യത്തെ ഉണര്‍ത്താന്‍ പറയാന്‍)
എന്റെ തമ്പുരാനേ, എന്റെ രാജ്യത്തെ ഉണര്‍ത്താതിരിക്കേണമേ!
(അങ്ങനെ പറയാനേ കഴിയൂ. അല്ലെങ്കില്‍ ഗുരുദേവ് ക്ഷമിക്കുമോ?)

അങ്ങനെ ടാഗോറിന്റെ മേല്‍ കയറിയിരുന്നുകൊണ്ടുള്ള ആ പണി തീര്‍ന്നു. ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിന് കൈമാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായി ഇന്നും ടാഗോര്‍ നിലനില്‍ക്കുന്നു. ഗീതാഞ്ജലിയോടൊപ്പം എന്റെ ഈ കൈക്കുറ്റപ്പാടും
വായിക്കുമ്പോള്‍ ആര്‍ക്കും തോന്നണം നമ്മള്‍ മൂല്യങ്ങളുടെ കാര്യത്തില്‍ പൂര്‍വസൂരികളില്‍ നിന്ന് എത്ര അകലെയണെന്ന്. നമുക്ക് നമ്മുടെ തല ഉയര്‍ത്തിപ്പിടിക്കാനാവുന്നുണ്ടോ എന്ന്, മദ്യശാലകള്‍ അടച്ചിടുന്ന നാളുകളില്‍ പോലും! നിര്‍ഭയം നിന്നിരുന്ന പഴയ ഭീഷ്മപര്‍വങ്ങളുടെ ഓര്‍മപ്പെരുന്നാളുകള്‍ ആഘോഷിക്കുമ്പോഴും നമ്മള്‍ സുഖം കണ്ടെത്തുന്നത് ഭയത്തിന്റെയും ലജ്ജയുടെയും വാത്മീകത്തിനകത്താണ്. കൊക്കൂണിനകത്തെ പ്യൂപ്പയുടെ സുഖം!