Tuesday 2 November 2010

ജെറുസലെം

(സിറിയൻ കവിത)
നിസാർ ഖബ്ബാനി
വിവ: എം. ഫൈസൽ

കണ്ണീർ വറ്റുന്നതുവരെ ഞാൻ കരഞ്ഞു.
മെഴുതിരികൾ മങ്ങും വരെ പ്രാർത്ഥിച്ചു.
തറ കീറും വരെ ഞാൻ മുട്ടുകുത്തി നിന്നു.
ഞാൻ മുഹമ്മദിനെയും
ക്രിസ്തുവിനെയും പറ്റി ചോദിച്ചു.
ഓ! ജെറുസലെം,
പ്രവാചകരുടെ സുഗന്ധം.
ആകാശത്തിനും ഭൂമിക്കുമിടയിലെ
ഏറ്റവും ഹ്രസ്വപാത.

ഓ! ജെറുസലെം, നിയമങ്ങളുടെ കാവൽക്കോട്ട.
കരിഞ്ഞ വിരലുകളുമായി വിഷണ്ണമിഴികളോടെ ഒരു സുന്ദരിക്കുട്ടി.
പ്രവാചകൻ കടന്നുപോയ ഒരു ശീതളമരുപ്പച്ചയാണു നീ.
നിന്റെ തെരുവുകൾ ശോകാർദ്രം.
നിന്റെ മിനാരങ്ങൾ വിലപിക്കുന്നു.
നീ,  കറുപ്പണിഞ്ഞ ചെറുപ്പക്കാരി.

ആരാണ്‌ വിശുദ്ധപ്പിറവിദേശത്ത്
ശനിയാഴ്ച പുലർച്ചെ മണിയടിക്കുന്നത്?
ക്രിസ്തുമസ് തലേന്ന് ആരാണ്‌
കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങൾ കൊണ്ടുവരുന്നത്?

ഓ! ജെറുസലെം, വേപഥുവിന്റെ നഗരമേ.
ഒരു വലിയ കണ്ണുനീർത്തുള്ളി അലയുന്നു നിന്റെ കണ്ണിൽ
ആര്‌ നിറുത്തും നിന്റെ മേലുള്ള അധിനിവേശങ്ങൾ,
മതങ്ങളുടെ മുത്തേ?
ആര്‌ കഴുകും നിന്റെ രക്തച്ചുമരുകൾ?
ആര്‌ സംരക്ഷിക്കും ബൈബിൾ?
ആര്‌ രക്ഷിക്കും ഖുർ‍ആൻ?
ആര്‌ രക്ഷിക്കും ക്രിസ്തുവിനെ?
ആര്‌ രക്ഷിക്കും മനുഷ്യനെ?
ഓ! ജെറുസലെം, എന്റെ നഗരമേ,
എന്റെ പ്രണയമേ,
നാളെ നാരകങ്ങൾ പൂക്കും.
ഒലീവുമരങ്ങൾ ഹർഷപുളകിതരാകും.
നിന്റെ കണ്ണുകൾ നൃത്തം ചെയ്യും.
ദേശാടനപ്രാവുകൾ നിന്റെ വിശുദ്ധ
മേൽക്കൂരകളിലേക്ക് തിരികെ വരും.
പിന്നെ നിന്റെ കുഞ്ഞുങ്ങൾ വീണ്ടും കളിച്ചു തുടങ്ങും.
നിന്റെ പനിനീർകുന്നുകൾക്കു മുകളിൽ
മക്കളും അവരുടെ പിതാക്കന്മാരും കണ്ടുമുട്ടും.

എന്റെ നഗരം
ശാന്തിയുടെയും ഒലീവുകളുടെയും നഗരം.

1 comment:

  1. സിറിയന്‍ കവിയുടെ ആലയില്‍ ജെറുസലേം എന്ന കവിതക്ക് മൂര്‍ച്ചയേറിയപ്പോള്‍ ഒരു നഗരത്തയോ ഒരു ദേവാലയത്തയോ കുറിച്ചുള്ള ആശങ്കയില്‍
    നീന്നായിരിക്കില്ല മറിച്ച് അതിന്റെ സംരക്ഷണത്തിനുവേണ്ടി മരിച്ചവരെ കുറിച്ചായിരിക്കും ചിന്തിച്ചത് ....ജീവന്‍ പോകാത്ത വിവര്‍ത്തനം ആശംസകള്‍

    ReplyDelete